താൾ:Ramarajabahadoor.djvu/406

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അനുചരന്മാരും പാദസമ്പർക്കത്താൽ മാലിന്യം ചേർത്തുള്ള പ്രദേശങ്ങളിലെല്ലാം വ്യാപരിച്ചു, രൗദ്രക്രൗര്യത്തോടെ ശത്രുകണ്ടകനിചയത്തിന്റെ നിഷൂദനകർമ്മം നിർവ്വഹിച്ചു. ഭയാതിരേകതയാൽ സന്തപ്തചിത്തരായ പ്രേഷകജനങ്ങൾ, പരിത്രാണഹസ്തങ്ങൾക്ക് അപ്രാപ്തമായ ദൂരങ്ങളിൽ മനുഷ്യരും മഹാഭവനങ്ങളും ഭ്രമണംചെയ്തു പോകുന്ന മഹാദുരിതത്തെ വീക്ഷിച്ചു, വിഭ്രാന്തമനസ്തരായിത്തീർന്ന് അനന്തരകാലങ്ങളിൽ ആ ദർശനങ്ങളെ കുസ്വപ്നങ്ങളായി മാത്രം സ്മരിച്ചു.

തന്റെ നെടുമ്പുരയോളം ആ വരുണകോപം എത്തുകയില്ലെന്ന് ധൈര്യപ്പെട്ടു എങ്കിലും പള്ളിയാന്ദോളം അടുത്ത ഉദയാരംഭത്തിൽ തയ്യാറായി നിൽപ്പാനും സേനാഭാഗങ്ങളെല്ലാം തൃശ്ശിവപേരൂർ എത്തിക്കൊള്ളുന്നതിനുമുള്ള കല്‌പനകൾ സുൽത്താൻ കിടുകിടെ വിറച്ചു താടി വെട്ടി പുറപ്പെടുവിച്ചു. സന്ധ്യാപ്രാർത്ഥനകൾക്കു പകരം ദീർഘവും വിശാലവുമായ ഹസ്തങ്ങൾക്കിടയിലകപ്പെട്ടു സകല സാധനങ്ങളെയും വഹിച്ചുകൊണ്ട് ഉദ്ദിഷ്ടകേന്ദ്രത്തിൽ നിശ്ചിതസമയത്ത് എത്തുവാനെന്നപോലെ പായുന്ന ആ മഹാകബന്ധപ്രവാഹത്തിനും വഞ്ചിരാജ്യത്തിനും മത്സ്യാപണയോഗ്യമായുള്ള ചരമസ്തവങ്ങൾ സുൽത്താനാൽ പ്രഘോഷിതങ്ങളായി. സുൽത്താന്റെ ആജ്ഞകൾ അരമനയിലും അതതു സേനാഖണ്ഡത്തിലും എത്തിപ്പാൻ വ്യവസ്ഥകൾ ചെയ്തിട്ട് അജിതസിംഹൻ സ്വന്തം പരിച്ഛേദങ്ങളുടെ പ്രയാണത്തിനു വേണ്ട ഏർപ്പാടുകൾ ചെയ്‌വാൻ തിരിച്ചു.

നെടുതായി, പല ഖണ്ഡങ്ങളായി നിർമ്മിക്കപ്പെട്ടുള്ള നെടുമ്പുരയിലെ ഒരു കോണിൽ പരിജനമധ്യസ്ഥയായി ഒരു മൂടുപടധാരിണി നിൽക്കുന്നതു കണ്ടു ബബ്‌ലപുരാധീശൻ സന്തോഷാവേഗത്തോടെ ആ പുരയിൽ എത്തി, സ്വപത്നീഹസ്തങ്ങളെ വാത്സല്യപൂർവ്വം ഗ്രഹിച്ചുകൊണ്ട് ചുറ്റിനോക്കി. സുൽത്താനാൽ സൂക്ഷിപ്പിനു ഭരം ഏല്പിക്കപ്പെട്ട തന്റെ ദത്തുപുത്രിയാകട്ടെ, രാജശിക്ഷിതനായ ബന്ധനസ്ഥനെയാകട്ടെ, ആ കൂടാരത്തിൽ കാണ്മാനില്ല. അജിതസിംഹൻ സംഭ്രമിച്ചു വിവശനായി. ഓടിത്തിരിഞ്ഞു ക്ഷീണിച്ചു നില്ക്കുന്ന അശ്വങ്ങളിലൊന്നിനെ പിടിച്ച് അതിമേൽ കയറി, ആ സന്ധ്യാതിമിരാരംഭത്തിൽ അദ്ദേഹം ഒരു പരിശോധനാപ്രദക്ഷിണംചെയ്തു. മഹാപ്രവാഹത്തിന്റെയും ചുറ്റുമുള്ള ചെറുസരസ്സുകളുടെയും തീരങ്ങളെല്ലാം ചുറ്റിനോക്കി, വിഫലശ്രമനായപ്പോൾ അരമനയിലെ രാജകളത്രബഹുലങ്ങളെപ്പോലെ പ്രാരാബ്ധങ്ങളിൽനിന്ന് ആ കന്യകയും ഭഗ്നേച്ഛുവും പ്രജ്വലിതകോപിഷ്ഠനുമായിത്തീർന്നിരിക്കുന്ന സുൽത്താന്റെ മനോധർമ്മത്താൽ സങ്കല്പിതമാകാവുന്ന നവനിധനോപായങ്ങളിൽനിന്ന് അവളുടെ ബന്ധുവായ വൃദ്ധനും മുക്തരായി എന്നും കന്യകാവൃത്താന്തത്തെക്കുറിച്ചും തന്നാൽ സംപൂജ്യനായിത്തീർന്നിരിക്കുന്ന ദിവാൻജിയെ യഥാവസരം ഗ്രഹിപ്പിച്ചുകൊള്ളാമെന്നും നിശ്ചയിച്ച് അദ്ദേഹം സേനാപ്രയാണത്തെ ഭരിപ്പാൻ പുറപ്പെട്ടു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/406&oldid=168268" എന്ന താളിൽനിന്ന് ശേഖരിച്ചത്