താൾ:Ramarajabahadoor.djvu/320

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
അദ്ധ്യായം ഇരുപത്തിഎട്ട്

"കുംഭിതുരഗരഥാദി പടകളുമുടമയൊടു ഭടഘോഷവും
കൊമ്പുകുഴൽ തുടിപടഹഘടഘടരടിതകടുപരിഘോഷവും
..............................
ഈ വണ്ണമവിടത്തിലീ വന്ന പുരുഷാരം
ആകുന്ന പടക്കോപ്പുമാകവേ ചരതിച്ചു"


പരിഷ്കാരകാരികളുടെ തുമ്പിക്കരങ്ങളിൽനിന്നുള്ള ജലപ്രക്ഷാളനത്താൽ കേരളഭൂമുഖങ്ങൾ ധവളമായിത്തീരുന്നതിനു മുമ്പ്, പെരുമ്പടപ്പുസംസ്ഥാനത്തിലെ ഒരു മഹാക്ഷേത്രവും അതിന്റെ വിശാലമായ പരിസരവലയവും ലക്ഷ്മീനിവാസമായ അനന്തശയനപുരത്തിനു തുല്യം പാർവ്വതീവിലാസമായ ഭൂകൈലാസമായി കേരളനിവാസികളാൽ സംപൂജ്യമായിരുന്നു. ഈ മഞ്ജുളരജതാദ്രിയിലെ മഹേശ്വരാലയത്തെ വലയം ചെയ്യുന്ന പ്രാകാരത്തിന്റെ പാദങ്ങൾമുതൽ വീക്ഷാഗതിയുടെ പരമപരിധി ആയുള്ള ചക്രവാളംവരെ നിലയനകൂടങ്ങൾ, സരസ്തടങ്ങൾ, കേദാരപ്രദേശങ്ങൾ എന്നിതുകളാൽ മാത്രം വിച്ഛിന്നമായി പ്രാചീനകാലത്തെ അനന്തവനത്തിന്റെ പ്രതിച്ഛായ എന്നപോലുള്ള ഒരു മഹാചൈത്രം സ്ഥിതിചെയ്തിരുന്നു. എന്നാൽ, ഓരോ ദുർദ്ദശകൾ ത്രിമൂർത്തികളെയും മതസ്ഥാപകന്മാരായ അവതാരപുരുഷന്മാരെയും വലപ്പിച്ചിട്ടുള്ളതായി ഭിന്നമതങ്ങളുടെയും നിദാനങ്ങളായ സൂക്തിഗ്രന്ഥങ്ങൾ ലോകത്തെ ഗ്രഹിപ്പിക്കുന്നു. ലോകാവസ്ഥകളുടെ ഇപ്രകാരമുള്ള ആപൽസങ്കലനതയാൽ മധുരമനോഹരങ്ങളായ കുസുമഫലങ്ങളെ വഹിക്കുന്ന ചൂതപനസചമ്പകാദി തരുനിരകൾകൊണ്ടു ശീതളമാക്കപ്പെട്ടുള്ള ആ കൈലാസവാടി, ലലാടാഗ്നിയിൽ ദഹിച്ച അവിവേകിയുടെ ദുരന്തഭസ്മാസ്തരണത്തിന്റെ ഉദാത്തതയിൽ അമർന്നുപോയിരിക്കുന്നു. ആ ആരാമതരരുക്കളുടെ ശിരസ്സുകളെ നിർബ്ബാധവാസങ്ങളായി അവലംബിച്ചിരുന്ന പക്ഷിവൃന്ദങ്ങൾ നഷ്ടശബ്ദങ്ങളായ തുണ്ഡചലങ്ങളാൽ മാത്രം ക്ഷേത്രചത്വരത്തിൽനിന്നു പൊങ്ങുന്ന വാദ്യധ്വനികളുടെ ക്ഷീണപ്രവാ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/320&oldid=168173" എന്ന താളിൽനിന്ന് ശേഖരിച്ചത്