എന്തുചെയ്യണം? കുഞ്ഞുങ്ങളെ വളൎത്താൻ, ഇഴഞ്ഞുനടക്കുന്ന ഈ എന്നെ അത് ഏല്പിച്ചല്ലോ. കഷ്ടം! മരിക്കാറായപ്പോഴേക്കും, ആ ചിത്രശലഭത്തിന്റെ ഓൎമ്മ നശിച്ചിരിക്കും. മുട്ടകൾ വിരിഞ്ഞു്, അവയ്ക്ക് ചിറകുകൾ ഉണ്ടാകുമ്പോൾ, അവ ഇഷ്ടംപോലെ അങ്ങു പറന്നുപോകുകയില്ലേ? പിന്നെ എന്നെയുണ്ടോ അവ വകവയ്ക്കുവാൻപോകുന്നു? ആ ചിത്രശലഭം! നിറമുള്ള ചിറകും, ചിറകിൽ പൊൻപൊടിയും ഉണ്ടെങ്കിലും, അത് ഇത്ര ബുദ്ധിയില്ലാത്ത ജന്തുവായിപ്പോയല്ലോ?"
മരിച്ചു വീണു കിടക്കുന്ന ചിത്രശലഭത്തിനെ പച്ചപ്പുഴു വീണ്ടും സൂക്ഷിച്ചു നോക്കി. ഇലയിൽ ഇട്ടിരുന്ന മുട്ടകളിലേയ്ക്ക് അടുത്ത നിമിഷം അതിന്റെ ദൃഷ്ടികൾ തിരിഞ്ഞു. "കഴിവുള്ള എല്ലാ സഹായവും ചെയ്യണം. അതിന്റെ ജീവിതത്തിലെ അവസാനത്തെ ആഗ്രഹമല്ലേ! മറ്റാരോടും അതിലു തുറന്നു പറയുവാൻ തോന്നിയില്ലല്ലൊ. ഈ ഇലയും, ഇതിലുള്ള മുട്ടകളും സൂക്ഷിക്കുവാൻ ഞാൻ ഉത്തരവാദപ്പെട്ടുപോയി."
ആ പച്ചപ്പുഴുവിനു അന്നു രാത്രി ഉറക്കം വന്നില്ല. താഴെയും മീതെയും, അതും ഇഴഞ്ഞു നടന്ന് ആ മുട്ടകൾ സൂക്ഷിച്ചു. രാത്രി മുഴുവൻ തന്റെ ചുമതലയെപ്പറ്റി പലവുരു അതു ഓൎമ്മിച്ചു.
നേരം വെളുത്തു. മുട്ടകൾ എല്ലാം ഭദ്രമായിരിക്കുന്നു. പച്ചപ്പുഴുവിനു ഒട്ടൊരു ആശ്വാസം തോന്നി. എങ്കിലും, തന്റെ കൎത്തവ്യഭാരത്തെപ്പറ്റി വീണ്ടും അതു് ഈ വിധം ചിന്തിച്ചു.