ശബ്ദം ഉണ്ടായിരുന്നിട്ടും, ആ ശബ്ദം ആ വിടവിനുപുറത്തു കേൾക്കുന്നില്ലല്ലോ എന്ന വേദനയും അതിനു തോന്നി. എങ്കിലും എട്ടുകാലിയുടെ ശാസനം ചീവീടിന്റെ കണ്ണു തുറപ്പിച്ചു. കിട്ടാത്തതു കിട്ടുവാൻ, എത്താത്തിടത്തു് എത്തുവാൻ, ഉള്ള ഒരു ആവേശം ചീവീടിന്റെ ഹൃദയത്തിൽ ആദ്യമായി അലതല്ലി.
അവിടെ താമസിച്ചിരുന്ന ചീവീടുകൾ, ആ ചീവീടിന്റെ നേതൃത്വത്തിൽ ഒന്നുരണ്ടു പ്രാവശ്യം സമ്മേളിച്ചും അവരുടെ നിസ്സഹായതയെപ്പറ്റി സംഭാഷണം നടത്തി മടക്കി വച്ചിരിക്കുന്ന കാലുകളിൽ പല പ്രാവശ്യം അവർ നോക്കി, വിട്ടിലിന്റെ കാലുകളുമായുള്ള സാദൃശ്യത്തെപറ്റി ചിന്തിച്ചു. പുല്ലിലും നെല്ലിലും ചാടിനടക്കുന്ന വിട്ടിലുകളെപ്പറ്റി ചിലർ പ്രശംസിച്ചു. എങ്കിലും, വിട്ടിലിന്റെ പുറകേ പോകുവാൻ അവരിലൊരുത്തരും ധൈൎയ്യപ്പെട്ടില്ല. അതോൎത്ത നിമിഷത്തിൽ പലരും ഞെട്ടുകതന്നെ ചെയ്തു.
പച്ച നെൽവയലിൽ പാൎക്കുന്ന വിട്ടിലിനെ ചെന്നു കാണുവാൻ ആ ചീവീടു തീൎച്ചപ്പെടുത്തി. അത്രദൂരം നടന്നെത്തിയ ബന്ധുവിനെ കണ്ടപ്പോൾ, വിട്ടിലിനു അനുതാപം തോന്നി. ചിവീടുകളുടെ കഴിവുകേടിനെപ്പറ്റി പറഞ്ഞതു മുഴുവൻ ശ്രദ്ധയോടെ കേട്ടു. അവരുടെ താമസ സ്ഥലത്തേക്കു ചെല്ലാമെന്നും, കഴിവുള്ള എല്ലാ സഹായവും ചെയ്തുകൊടുക്കാമെന്നും വിട്ടിൽ വാഗ്ദാനം ചെയ്തു. ശുഭ പ്രതീക്ഷകളോടെ ചീവീടു സ്വഗൃഹത്തിലേക്കു മടങ്ങി.