താൾ:Pingala.djvu/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കോണിയിലൂടെ താൻ തെല്ലൊന്നിറങ്ങിനാൾ ,
നാണിച്ചു പിന്നെയുമേറിപ്പോയാൾ:
ലാത്തിനാൾ ഹർമ്മ്യത്തിലങ്ങോട്ടുമിങ്ങോട്ടു-
മോർത്തൊന്നും വേണ്ടതു തോന്നിടാതെ:  470

രഞ്ജിതമാക്കിനാൾ നാദത്താൽ നൂപുര-
മഞ്ജീരകങ്കണകാഞ്ചികളെ :
വാങ്ങിനാൾ പിന്നോട്ടു വാതായനം വിട്ടു;
താങ്ങിനാൾ പൂങ്കവിൾ കൈത്തലത്താൽ;
തന്നളകാഭ്രകപാദത്തിലാടിച്ചാ-
ളുന്നമ്രഭുകുടിവീചികളേ
കൺ തുറിച്ചീടിനാൾ , കൈ തിരുമ്മീടിനാൾ
ദന്തങ്ങളർപ്പിച്ചാൾ ചെഞ്ചൊടിയിൽ;   480

താഴോട്ടു നോക്കിനാൾ ഗാത്രിതന്നുൾത്തട്ടിൽ
നൂഴുവാൻ താൻ തയ്യാറെന്നപോലെ;
മേലോട്ടു നോക്കിനാളേതൊരു ദൈവത്തിൻ
മാലതെന്നാരായ്‌വാനെന്നപോലെ:
വീർപ്പിട്ടാൾ മേൽക്കുമേൽ ദീർഘമാ, യുഷ്ണമായ്:
വേർപ്പുമുത്തൊപ്പിനാൾ പട്ടുലേസാൽ.

63.ചേടിയോടോതിനാളിത്തരമോരോന്നു
ചേതസ്സിലുൽക്കണ്ഠ തേടിത്തേടി:-

XVI

64."ആരെടി നില്പതു വാതിൽക്കൽ താഴേ വ?-"
"ന്നാരെയുമാരെയും കാണ്മീലമ്മേ!"

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/29&oldid=166492" എന്ന താളിൽനിന്ന് ശേഖരിച്ചത്