ശത്രുഘ്നൻ - ഇതാ കൈകയിമാതാവ് വരുന്നു.
(കൈകയി പ്രവേശിക്കുന്നു)
കൈകയി - മകനെ, നീ വന്നുവോ ? ഞാൻ നിന്നെയും കാത്തിരിക്കയാണ്. നിണക്കു ഞാനിതാ ഒരു മഹാരാജ്യം സമ്പാദിച്ചുവെച്ചിരിക്കുന്നു (ആലിംഗനം ചെയ്വാൻ ഭാവിക്കുന്നു. ഭരതൻ തെററി ദൂരെ നിൽക്കുന്നു)
ഭരതൻ - മഹാരാജ്യം സമ്പാദിച്ചിരിക്കുന്നുവോ ? എങ്ങിനെ സമ്പാദിച്ചു ? അച്ഛനെ കൊന്നിട്ടൊ, രാജ്യാവകാശിയായ ജ്യേഷ്ഠനെ ചതിയായി രാജ്യഭ്രഷ്ഠനാക്കീട്ടൊ ?
കൈകയി - മകനെ, നിണക്കിതു സന്തോഷമാകുമെന്നല്ലയൊ ഞാൻ വിചാരിച്ചിരുന്നത് ?
ഭരതൻ - ഏത് ? അച്ഛനെ കൊന്നതും ജ്യേഷ്ഠനെ കാട്ടിൽ അയച്ചുതുമൊ ?
കൈകയി - അച്ഛനെ കൊല്ലുകയൊ ?
ഭരതൻ - അതെ, ജ്യേഷ്ഠൻ പോയ സങ്കടം സഹിപ്പാൻ കഴിയാഞ്ഞതിനാൽ അച്ഛൻ മരിച്ചു; ദുഃഖിച്ചു ഹൃദയം പൊട്ടി മരിച്ചു. അതിന്നു കാരണം ആരാണ് ? നിങ്ങൾ -- നിങ്ങളാണ് അച്ഛനെ കൊന്നത്.
കൈകയി - അല്ലയൊ മകനെ, നിന്നെ പെററ അമ്മയല്ലയൊ ഞാൻ. എൻറെ മുഖത്തുനോക്കി നീ ഇങ്ങിനെ പറയാമൊ ?

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.