കരുണാകരമേനോൻ: അത്ര നന്നായിട്ടുണ്ടോ എന്നു സംശയമാണ്. എങ്കിലും ചൊല്ലാം.
അഞ്ചാതമ്പോടു പാരിൽ മലയൊടു സമയാം
പൂതനാ താമരാക്ഷി
വഞ്ചിപ്പാൻ കൊഞ്ചിവന്നിട്ടുടനിഹ കുചകും--
ഭം കൊടുത്തോരു നേരം
ചെഞ്ചെമ്മേ ചഞ്ചലാക്ഷീം യമപുരമഥ പൂ--
കിച്ച ഗോപാലകൃഷ്ണൻ
ഇനിയത്തെ പാദം മുഴുവനായിട്ടില്ല. തുടക്കത്തിൽ കുറേ അക്ഷരം കിട്ടണം. പ്രാസവും വേണം.
......പ്രസാദം കനിവതിനു കൃപാം
തെണ്ടിനേൻ ഇണ്ടലെന്യേ
മാധവമേനോൻ: ഇതാണോ ചീത്തയെന്നു ശങ്കിച്ചത്? ആ പണിക്കക്കൊട്ടിയുടെ നാടകം മുഴുവനിലും ഇത്ര നല്ല ഒരു ശ്ലോകം നോക്കിയാൽ കാണുമോ? അനുപ്രാസം വെക്കുന്നതിൽ ഇവിടുത്തേ സാമർത്ഥ്യം ഞാൻ ഒട്ടും കരുതാത്തതാണ്. എങ്കിലും ഒരു സംശയമുണ്ടെനിക്ക്.
കരുണാകരമേനോൻ (ബദ്ധപ്പെട്ട്): എന്താത്?
മാധവമേനോൻ: "ഗോപാലകൃഷ്ണൻ എന്ന പദം അത്ര ചേർച്ചയുണ്ടോ എനു മാത്രം ഒരു സംശയം. മറ്റൊന്നുമല്ല. പൂതനയ്ക്കു മോക്ഷം കൊടുത്ത കാലത്തു ശ്രീകൃഷ്ണൻ കുട്ടിയല്ലേ ആയിരുന്നത്? ഗോപാലവൃത്തിക്കു കാലമായിട്ടില്ലല്ലോ."
കരുണാകരമേനോൻ: അതത്ര സാരമുള്ള കാര്യമാണെന്നു തോന്നുന്നില്ല. കാലഗണനയിൽ ദോഷം കാവ്യങ്ങളിൽ പലെടത്തും വരാറുണ്ടെന്നു ഗുരുമുഖത്തിൽനിന്നും കേട്ടിട്ടുണ്ട്. പദങ്ങളുടെ അർത്ഥം അത്ര ശരാശരിയായി നോക്കുവാൻ പോയാൽ ഈ ദോഷം കൂടെക്കൂടെ കാണ്മാൻ സംഗതിയുണ്ട്. ശങ്കരശാസ്ത്രികളുമായി ഞാൻ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം കാലഗണനാഭാവത്തിന് ഉദാഹരണമായി ഇന്നലെ ഒരു ശ്ലോകം ചൊല്ലി. ഞാൻ അതുടനേ കാണാപ്പാഠമാക്കി.
മാധവമേനോൻ: "എന്താത്? അതിനിക്കു പഠിക്കണം.
കരുണാകരമേനോൻ:
വിശ്വാവസുപ്രഗ്രസരപ്രവീണൈ
സ്സംഗീയമാനസ്ത്രീപുരാപദാനൈഃ
അധ്വാനമധ്വാന്തവികാരപഡ്യ
സുതാര താരാധിപഖണ്ഡധാരീ.
ഇതിൽ ത്രിപുരാപദാനൈഃ എന്ന പദത്തിൽ ഈ ദോഷമുണ്ടത്രെ. ആട്ടെ. ആ കഥ പോകട്ടെ. ഗോപാലകൃഷ്ണൻ എന്നതിൽ വല്ല ദോഷവുമുണ്ടെങ്കിൽ നമുക്ക് ആ പദംതന്നെ മാറ്റിക്കളയാം. മാധവൻ ആൾ രസികനാണ്. ഇത്രയ്ക്കുണ്ടെന്നു ഞാൻ നിരൂപിച്ചില്ല. നമുക്കെന്താ അതിനു വിദ്യ?