താൾ:Nalu Periloruthan Athava Nadakadyam Kavithvam.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശേഷയ്യൻ: അതല്ല. ആ പേരുകൾ ഒരിക്കൽക്കൂടി കേൾക്കട്ടെ പരിഹസിക്കാനായിട്ടല്ല."

ഗോവിന്ദപ്പണിക്കർ: '"-രസികമംഗലചന്ദ്രികാ" എന്നും "സമസ്തസഹൃദയഹൃദയോല്ലാസിനീ" എന്നും ഇങ്ങനെ രണ്ടു നാടകസഭകൾ.

ശേഷയ്യൻ: ഇതിൽ ഒടുവിൽ പറഞ്ഞ പേരിന്റെ ശബ്ദം ചെണ്ട ഒരുട്ടിക്കൊട്ടുന്നതുപോലെ ഇരിക്കുന്നു.

ഗോവിന്ദപ്പണിക്കർ: "അയ്യോ, അങ്ങനെ പറയണ്ട. അവർ എത്രയോ കീർത്തി സമ്പാദിച്ചിട്ടുള്ള സഭക്കാർ. അഭിനയം എത്ര വിശേഷം. ഏതെല്ലാം മാന്യസ്ഥലങ്ങളിനിന്നു സമ്മാനം ലഭിച്ചിരിക്കുന്നു. വേഷക്കാർ ഒക്കെ നല്ല രംഗശ്രീയുള്ള സുമുഖന്മാർ പിള്ളരാണ്."

ശേഷയ്യൻ: "ഓ ഹോ. സറി. മുടി വളർത്തി കുറെ പിള്ളർ നടക്കുന്നതു കാണുന്നുണ്ടല്ലോ. സ്കൂൾപിള്ളരിലും ചിലരെ കാണുന്നുണ്ട്."

ഗോവിന്ദപ്പണിക്കർ: "അവർതന്നെയാണ്. അവരെ കണ്ടാൽ എന്താ?"

ശേഷയ്യൻ: "ഇനിക്കിവരെക്കുറിച്ച് ആദ്യം അബദ്ധമായിട്ടാണു മനസ്സിലായത്. അരക്കയ്യുള്ള കുപ്പായവും അരവാറും ധരിച്ചു നടക്കുന്നതു കണ്ടപ്പോൾ വെള്ളക്കാരുടെ ബട്ട്‌ളറന്മാരോ മേട്ടികളോ ആയിരിക്കാം എന്നു ഞാൻ അന്ധാളിച്ചു. പിന്നെ സ്കൂൾകുട്ടികളുടെ ഇടയിലും ചിലർ ഈ വേഷമിട്ടു നടക്കുന്നതു കണ്ടപ്പോൾ എന്റെ ധാരണയിൽ എന്തോ അബദ്ധമുണ്ടെന്നു നിശ്ചയിച്ചു."

എളയത്: "അങ്ങേക്ക് അല്ലെങ്കിലും കുസൃതിയായിട്ടല്ലേ ഏതു കാര്യവും മനസ്സിലാകയുള്ളൂ."

ശേഷയ്യൻ: ഹോ. മുഷിയണ്ട. പക്ഷേ, എളയതും ഈ സഭക്കാരായിട്ടു വല്ല കൂട്ടുകെട്ടുമുണ്ടായിരിക്കും, അല്ലേ?

എളയത്: :എന്താ ഹേ. ഇനിക്കൊരു മുഷിച്ചിലും ഇല്ല. ഇനിക്കൊരു അത്ഭുതം മാത്രമെ ഉള്ളു. ഇങ്ങനെ കറപറ എന്നു പറയുന്ന അങ്ങേ ഈ ട്രാൻസ്ലേട്ടർപണിക്കു വെച്ചുവല്ലോ എന്നേ ഒരത്ഭുതമുള്ളു. പട്ടന്മാരുടെ കാലമല്ലേ? എന്തുചെയ്യാം."

ശേഷയ്യൻ: "ഹോ. അബദ്ധം. ഞാനാണ് അബദ്ധം ചാടിച്ചത്."

എളയത്: "അബദ്ധം ചാടിക്കേ? എന്തൊരു മലയാളമാണിത്."

ഗോവിന്ദപ്പണിക്കർ: "കലശൽ കൂട്ടാതിരിക്കൂ. നിങ്ങൾ ഇങ്ങനെ കുട്ടികളെപ്പോലെ ആയാലോ?"

എളയത്: "ഞാൻ ഇനി ഒന്നും മിണ്ടുന്നില്ല."

ശേഷയ്യൻ: "ഞാൻ എളയതിനോടു മാപ്പു ചോദിച്ചു കളയാം."

എളയത്: "വേണ്ട, ഹേ. അതൊന്നും വേണ്ട. കണ്ടതു പറഞ്ഞു എന്നേയുള്ളു."

ഗോവിന്ദപ്പണിക്കർ: "നിങ്ങൾ ഇങ്ങനെ നേരം വൃഥാ കളയുന്നതു ബഹുകഷ്ടമാണ്. ശേഷയ്യർ എന്തോ വിദ്യയുണ്ടെന്നു പറഞ്ഞതു കേൾക്കാമോ? പറയുമെങ്കിൽ പറയൂ."

"https://ml.wikisource.org/w/index.php?title=താൾ:Nalu_Periloruthan_Athava_Nadakadyam_Kavithvam.pdf/17&oldid=203453" എന്ന താളിൽനിന്ന് ശേഖരിച്ചത്