താൾ:Kundalatha.djvu/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിളിപ്പാടിനുള്ളിൽ മറ്റു പല വീടുകളും ആളുകളും ഉണ്ടായിരുന്നു. പുലരുവാൻ ഒരു മൂന്നു നാഴികയുള്ളപ്പോൾ ആ വീടിന്റെ പടിവാതില്ക്കൽ ആരോ ചിലർ വിളിക്കുന്നതു കേട്ടിട്ടു് തള്ളതന്നെ വിറച്ചുകൊണ്ടു്, ഒരു കൈവിളക്കോടുകൂടി പടിക്കലേക്കു പോയി വാതിൽ തുറന്നു, അപ്പോൾ മുഴുവനും കറുത്ത വസ്ത്രംകൊണ്ടു മൂടിയ നാലാളുകൾ അകത്തേക്കു കടന്നു. അതിൽ ഒരുവൻ കൂടെ വന്നിട്ടുണ്ടായിരുന്ന ചിലരെ പറഞ്ഞയച്ചു വേഗത്തിൽ എല്ലാത്തിനും മുമ്പിൽ വന്നു. മുഖം മൂടിയത് എടുത്തു കളഞ്ഞു. 'നിങ്ങൾ എന്നെ അറിഞ്ഞുവോ' എന്നു തള്ളയോടു ചോദിച്ചു തള്ള അവർ എന്തൊരു കൂട്ടം ആളുകളാണ്, എന്തിനു വന്നവരാണു എന്നും മറ്റും അറിയായ്കയാൽ പരിഭ്രമിച്ചിരുന്നുവെങ്കിലും അവൻ ചോദിച്ചതു കേട്ടപ്പോൾ തന്റെ വിളക്കു് ഉയർത്തിപ്പിടിച്ചു്,തലപൊങ്ങിച്ച് കുറേ നേരം അവന്റെ മുഖത്തേക്ക് നോക്കി. 'ഞാൻ അറിഞ്ഞില്ലേ' എന്നു പറഞ്ഞു കണ്ണുതിരുമ്മി പിന്നെയും നോക്കി.അപ്പോഴേക്ക് അമ്മ വരുവാൻ‍ ഇത്ര താമസമെന്തെന്നറിയായ്കയാൽ, മകളും പടിക്കലേക്കെത്തി. 'നീ എന്നെ അറിഞ്ഞുവോ?' എന്നു് അവൻ അപ്പോൾ മകളോടും ചോദിച്ചു. അവൾ കുറച്ചുനേരം മുഖത്തേക്കു സൂക്ഷിച്ചുനോക്കി. 'എന്റെ ഏട്ടനല്ലേ ഇതു്' എന്നു പറഞ്ഞു വിസ്മയംകൊണ്ടും സന്തോഷംകൊണ്ടും തന്നെത്താൻ മറന്നു് ഉടനെ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു. 'എന്റെ കുട്ടീ, നീയ് മരിച്ചുപോയീ എന്നല്ലേ ഞങ്ങൾ എല്ലാവരും വിചാരിച്ചതു്?' എന്നു പറഞ്ഞു തള്ളയും അവനെ കെട്ടിപ്പിടിച്ചു. മൂന്നുപേരും കൂടി വളരെ സന്തോഷിച്ചു.പിന്നെ തള്ള പല പഴമകളും പറഞ്ഞു കണ്ണുനീർ ഒലിപ്പിച്ചു് അന്ധയായി നിന്നു.

അതിന്റെ ശേഷം അവൻ തന്റെകൂടെ വന്നിരുന്ന മറ്റു മൂന്നാളുകളെയും അകായിലേക്കു കൂട്ടിക്കൊണ്ടുപോയി ഉള്ളതിൽവച്ചു നല്ല ഒരു അകത്തു് ഒരു കട്ടിലിന്മേൽ ഇരുത്തി.കുറച്ചുനേരം അവരോടു രഹസ്യമായി ചിലതു പറഞ്ഞു പുറത്തേക്കു കടന്നു് അമ്മയേയും പെങ്ങളെയും വിളിച്ചു് 'അമ്മേ എന്നെ ചത്തുപോകാതെ ഇത്രനാളും രക്ഷിച്ചതു് ഇവരാണു കിട്ടോ. പെരുത്തു നല്ലോരാണമ്മേ ഇവരു്. ഇവർക്കു വേണ്ടുന്ന സൽക്കാരങ്ങളെല്ലാം നിങ്ങൾ ചെയ്യണം. പക്ഷേ, അവരോടു് ഊരും പേരും ഏതും ചോദിക്കാതിരിക്കട്ടെ. എന്നുതന്നെയല്ല, മററാരെങ്കിലും ഇവിടെ വന്നാൽ ഇവരുള്ള വർത്തമാനം മാത്രം മുണ്ടിപ്പോകരുതു്. അവരു് ഇവരെക്കണ്ടു എന്നും വന്നുപോകരുത്. അതു നല്ലവണ്ണം കരുതിക്കൊള്ളുവിൻ. ഞാൻ അന്തിയാവുമ്പോഴേക്കു് മടങ്ങിവരും. വർത്തമാനം എല്ലാം അപ്പോൾ പറയാം.എന്നാൽ, പറഞ്ഞവണ്ണം എല്ലാം ഒരു തോരക്കു് വ്യത്യാസം കൂടാതെ നടന്നോളിൻ. തെറ്റിന്നും വന്നൂ, എന്നു മഷിവച്ചു നോക്കിയാൽകൂടി നിങ്ങൾക്കു കാൺമാൻ കഴിയില്ല. അതു് നല്ലവണ്ണം ഓർമ്മയുണ്ടായിരുന്നോട്ടെ!' എന്നും പറഞ്ഞു് അവൻ തള്ളയുടെ പക്കൽ ഒരു സഞ്ചി പണവും കൊടുത്തു്, പുറത്തേക്കു

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/94&oldid=163102" എന്ന താളിൽനിന്ന് ശേഖരിച്ചത്