താൾ:Kundalatha.djvu/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉടനെ ചോദിച്ചപ്പോൾ 'എന്റെ വാസം വളരെ ഏകാന്തമായിട്ടാണു്. അഞ്ചാറു നാഴികയ്ക്കുള്ളിൽ വേറെ ഒരു ഭവനവും ഇല്ല. എന്നു തന്നെയല്ല, ഈ പ്രദേശത്തു് മനുഷ്യരെതന്നെ കാണുകയില്ല' എന്നുത്തരം പറഞ്ഞു.

രണ്ടുപേരും കൂടി ഭവനത്തിന്റെ ഉമ്മരത്തു് എത്തിയപ്പോഴേക്കു് പാർവതി ഒരു പായ കൊണ്ടുവന്നു നൂർത്തി. കുറച്ചുനേരം അവിടെ കാററുകൊണ്ടു് ഇരുന്നശേഷം, യോഗീശ്വരൻ അകത്തേക്കുപോയി. പുതുതായി വന്ന ആളെക്കുറിച്ചു് കുന്ദലതയോടു് അല്പം സംസാരിച്ചു് വേഗത്തിൽ പുറത്തേക്കുതന്നെ വന്നു. 'നമുക്കു് ഒട്ടും താമസിയാതെ കുളിക്കുവാൻ ഉത്സാഹിക്ക' എന്നു് യോഗീശ്വരൻ പറഞ്ഞപ്പോൾ അതിഥി തന്റെ വസ്ത്രങ്ങളും ഭാണ്ഡവും മറ്റും അഴിപ്പാൻ തുടങ്ങി. 'ഞാനും അല്പം ചില മാറ്റങ്ങൾ ഉണ്ടാക്കട്ടെ' എന്നു പറഞ്ഞു് യോഗീശ്വരൻ തന്റെ ജടയും താടിയും അഴിച്ചു. അതിഥി അതിവിസ്മയത്തോടുകൂടി നോക്കി. എങ്കിലും മുഖത്തിന്റെ സൗമ്യത കണ്ടപ്പോൾ വിസ്മയത്തേക്കാൾ അധികം സന്തോഷമാണുണ്ടായതു്. 'ഇനി വല്ല മാറ്റവും ഉണ്ടാക്കാനുണ്ടോ? എന്നു് അതിഥി ചോദിച്ചു. യോഗീശ്വരൻ മന്ദസ്മിതത്തോടുകൂടി ഇല്ലെന്നുത്തരം പറഞ്ഞു് വിളക്കെടുത്തു് ചോലയുടെ സമീപത്തേക്കു നടന്നു തുടങ്ങി. സുഖമായി കുളി കഴിഞ്ഞു് ഉമ്മരത്തേക്കു എത്തിയപ്പോഴേക്കു് ഈറൻ വിഴുക്കുവാൻ പുതിയ ശുഭ്രങ്ങളായ വസ്ത്രങ്ങളും ഒരു തമലയിൽ ജലവും വച്ചിട്ടുണ്ടായിരുന്നു. ഈറൻ വിഴുത്തു് അകായിലേക്കു കടന്നപ്പോഴേക്കു് അത്താഴത്തിന്നു് ഒക്കെയും തയ്യാറായിരുന്നു. യോഗീശ്വരനും അതിഥിയും കൂടി ഭക്ഷണം കഴിച്ചു് ഉമ്മരത്തുതന്നെ രണ്ടാളുകൾക്കും കിടക്ക വിരിച്ചിട്ടുണ്ടായിരുന്നതിനാൽ കിടക്കുകയും ചെയ്തു. ക്ഷീണമുണ്ടാകയാൽ അതിഥി ഉറങ്ങികൊള്ളട്ടെ എന്നു വിചാരിച്ചു് യോഗീശ്വരൻ ഒന്നും സംസാരിച്ചില്ല. അതിഥി 'വിചാരിച്ചതുപോലെയൊന്നുമല്ല. വളെരെ സുഖമായിട്ടുള്ള ഗൃഹം, ഇദ്ദേഹവും അതി ഉദാരൻ, കഷ്ടം! ഞാൻ വേറെ ചിലതൊക്കെയും അബദ്ധമായി ശങ്കിച്ചുവല്ലോ, എന്നിങ്ങനെ ചിലതു വിചാരിച്ചു് വഴിനടന്നു ക്ഷീണം കൊണ്ടും മൃഷ്ടമായി ഭക്ഷിച്ചിരുന്നതിനാലും താമസിയാതെ ഉറക്കമായി. അതിഥി ഉറങ്ങി എന്നു തീർച്ചയായശേഷം, അകത്തക്കു പോയി, അതിഥിയെക്കുറിച്ചു് കുന്ദലതയോടുകൂടി അല്പം സംഭാഷണം ചെയ്തു് യോഗീശ്വരനും ഉമ്മരത്തു വന്നു കിടന്നു. അദ്ദേഹം അതിഥിയുടെ ഊരും പേരും മറ്റും സൂക്ഷ്മമായി ചോദിക്കയുണ്ടായില്ല. എല്ലാംകൂടി യോഗ്യനായ ഒരു യുവാവാണെന്നു് തനിക്കു് തൃപ്തിപ്പെട്ടതിനാലും അദ്ദേഹത്തിന്റെ ആവശ്യം പ്രത്യേകം ഒരു ദിക്കിലേക്കു പോകണമെന്നും മറ്റും ഇല്ലെന്നറിഞ്ഞതിനാലും, തന്റെ ഒരുമിച്ചു് കൂട്ടികൊണ്ടുപോന്നതാണ്. പക്ഷേ, തന്റെ ഒരു സഹായകനും സ്നേഹിതനുമായി തന്റെ ഭവനത്തിൽ താമസി

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/31&oldid=214318" എന്ന താളിൽനിന്ന് ശേഖരിച്ചത്