താൾ:Kulastreeyum Chanthapennum Undayathengane.djvu/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പാർവ്വതി അയ്യപ്പൻ (1902-1998)
തൃശൂർജില്ലയിലെ കൂർക്കഞ്ചേരിയിൽ ജനിച്ചു. പ്രശസ്തനായ ഇ.കെ. അയ്യാക്കുട്ടി ജഡ്ജിയായിരുന്നു പിതാവ്. മദ്രാസിലെ ക്വീൻമേരീസ് കലാലയത്തിലും ലേഡി വെല്ലിങ്ടൺ കലാലയത്തിലും ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം തൃശൂരിലെ വിവേകോദയം സ്കൂളിൽ അദ്ധ്യാപികയായി. പിൽക്കാലത്ത് ശ്രീലങ്കയിലെ ഒരു വിദ്യാലയത്തിലും ഒരു വർഷം പ്രവർത്തിക്കുകയുണ്ടായി. 1930ൽ സഹോദരൻ കെ. അയ്യപ്പനെ വിവാഹംചെയ്തു. ശ്രീനാരായണദർശനത്തെ വിപുലീകരിച്ച യുക്തിവാദിയായ അയ്യപ്പന്റെയൊപ്പം സാമൂഹ്യപരിവർത്തനപ്രവർത്തനങ്ങളിൽ തുല്യപങ്കാളിയായി പ്രവർത്തിച്ചു. സ്ത്രീ എന്ന വനിതാമാസികയുടെ പത്രാധിപരായിരുന്നു. 1956ൽ ജോലിയിൽനിന്നു വിരമിച്ചശേഷം ശ്രീനാരായണസേവികാസമാജം സ്ഥാപിച്ചു. 1988വരെ പൊതുജീവിതത്തിൽ സജീവസാന്നിദ്ധ്യമായിരുന്നു.


ഇവിടെ ഭർത്താവ് പരിഷ്ക്കർത്താവിന്റെ നില സ്വീകരിക്കണമെന്നാണ് സരസ്വതിയമ്മ നിർദ്ദേശിക്കുന്നത്. പക്ഷേ, പരിഷ്ക്കരണത്തിന്റെ ലക്ഷ്യം സ്ത്രീത്വമുണ്ടാക്കലല്ല, സ്ത്രീയെ പൂർണ്ണവ്യക്തിത്വത്തിലെത്തിക്കലാണ്.

1930കളോടെ പരിഷ്ക്കരണപ്രസ്ഥാനങ്ങളിൽ പ്രമുഖരായ പല സ്ത്രീകളും ഉയർന്നുവന്നു - ആര്യാപള്ളം, ദേവകി നരിക്കാട്ടിരി, പാർവ്വതി നെന്മിനിമംഗലം മുതലായ നമ്പൂതിരിസ്ത്രീകൾ, > കാണുക പുറം 139 < തോട്ടയ്ക്കാട്ടു മാധവിയമ്മ, > കാണുക പുറം 194 < കോന്നിയൂർ മീനാക്ഷിയമ്മ മുതലായ നായർസ്ത്രീകൾ, ഗൗരീ പവിത്രൻ, മുതുകുളം പാർവ്വതിയമ്മ തുടങ്ങിയ ഈഴവസ്ത്രീകൾ, സി. രുദ്രാണിയെപ്പോലുള്ള അരയസ്ത്രീകൾ - ഇവരെല്ലാം പൊതുരംഗത്ത് സജീവസാന്നിദ്ധ്യമായിത്തീർന്നു. ഇവരുടെ നിലയ്ക്ക്, പക്ഷേ, വല്ലാത്തൊരനിശ്ചിതത്വമുണ്ടായിരുന്നു. ഒരുവശത്ത് സ്ത്രീകളെ 'ഉദ്ധരിക്കാനു'ള്ള ചുമതലയിൽ പങ്കുവഹിച്ച ഇവർക്ക് പലപ്പോഴും മറുവശത്ത് പുരുഷപരിഷ്ക്കർത്താളോട് വിധേയത്വം കാട്ടേണ്ടിവന്നു. ഇങ്ങനെ അധികാരത്തിനും അധികാരമില്ലായ്മയ്ക്കുമിടയിൽ ചാഞ്ചാടിയുള്ള ജീവിതംമടുത്ത് സ്വന്തംവീട്ടിലേക്കു മടങ്ങിയ ഒരു സ്ത്രീയുടെ കഥയാണ് ലളിതാംബിക അന്തർജനം 'പ്രസാദ'ത്തിൽ പറഞ്ഞത്. എന്നാൽ ഈ നിലയെ നിസ്സംശയം തള്ളിക്കളഞ്ഞ സ്ത്രീകളായ പരിഷ്ക്കർത്താക്കൾ ആ തലമുറയിൽ ഉണ്ടായിരുന്നു - അവരെക്കുറിച്ച് നാമധികം ഇന്നു കേൾക്കാറില്ലെങ്കിലും. അന്നു പ്രശസ്തയായിരുന്ന പാർവ്വതി അയ്യപ്പൻ അവരിലൊരാളായിരുന്നു. ഗൃഹകാര്യങ്ങൾ നോക്കുന്നതിൽ കഴിവുനേടുക മാത്രമല്ല സ്ത്രീയുടെ ധർമ്മമെന്ന് അവർ അഭിപ്രായപ്പെട്ടു:

വർഗ്ഗം നിലനിറുത്തിക്കൊണ്ടുപോകുന്നതിനു പ്രകൃതി വ്യക്തികളിൽ ചില വാസനകളും വളർത്തിക്കൊണ്ടുവന്നിട്ടുണ്ട്. ആ വാസനകളുടെ പ്രേരണാഫലമായി ചില സ്ത്രീപുരുഷബന്ധങ്ങളുമുണ്ടായിട്ടുണ്ട്. അവയുടെ നാഗരികമായ ഒരു പരിണാമമാണു ഭാര്യാഭർതൃബന്ധവും പരിഷ്കൃതഗൃഹജീവിതവും. സ്ത്രീക്കും പുരുഷനും ഇതിലും കവിഞ്ഞ പല ധർമ്മങ്ങളും നിറവേറ്റാനുണ്ട്. മനുഷ്യസമുദായത്തിന്റെ പുരോഗതിക്കു സ്ത്രീകളും പുരുഷന്മാരും ഒരുപോലെ വേലചെയ്യണം. അതിന് ഏറ്റവും ആവശ്യമായിട്ടുള്ളതു സ്ത്രീയിലും പുരുഷനിലും അന്തർലീനമായിക്കിടക്കുന്ന ബുദ്ധിപരമായും മറ്റുമുള്ള കഴിവുകളെ ആവിഷ്ക്കരിക്കയാണ്. ആ സംഗതിയിൽ സ്ത്രീപുരുഷഭേദമില്ല... കഴിയുന്നതും ഭർത്താക്കന്മാരുടെ വേലകളിൽ സഹകരിക്കുന്ന ഭാര്യമാരും ഭാര്യമാരുടെ വേലകളിൽ സഹകരിക്കുന്ന ഭർത്താക്കന്മാരും യോജിക്കുന്ന ദാമ്പത്യങ്ങളാണ് ഉത്തമമായിട്ടുള്ളത്.

(പാർവ്വതി അയ്യപ്പൻ, 'സ്ത്രീധർമ്മത്തെപ്പറ്റി', മാതൃഭൂമി വിശേഷാൽപ്രതി, 1938)


ഇത്തരത്തിൽ വാദിച്ച വനിതാപരിഷ്ക്കർത്താക്കളുടെ പരമ്പര, പക്ഷേ, പിൽക്കാലത്തു വികസിച്ചില്ലെന്നു പറയാം. സരസ്വതിയമ്മയുടേതായിരുന്നു അവസാനത്തെ ശബ്ദം. സാമൂഹ്യ-സാമ്പത്തികമായി പിന്നോക്കംനിൽക്കുന്ന സ്ത്രീകളെ തൊഴിൽനല്കി, കുടിൽവ്യവസായത്തിലൂടെ, 'ഉദ്ധരിക്കാനു'ള്ള ബാദ്ധ്യത മേലാളസ്ത്രീകൾക്കുണ്ടെന്ന് പറഞ്ഞുകൊണ്ട് മേലാളസ്ത്രീകളെ പരിഷ്ക്കർത്താവിന്റെ കുപ്പായമണിയിക്കാൻ ചിലർ ഉത്സാഹിച്ചി

90

'തറവാട്ടിൽ പിറന്നവളും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/90&oldid=162969" എന്ന താളിൽനിന്ന് ശേഖരിച്ചത്