താൾ:Kulastreeyum Chanthapennum Undayathengane.djvu/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ണ്ണാ'യിത്തീർന്നതിൽ അടക്കാനാവാത്ത രോഷം പ്രകടിപ്പിക്കുന്നതിനിടയിൽ അതിനൊന്നും സമയമില്ല!

ഉമാദേവി അന്തർജനങ്ങൾക്കു മാതൃകയല്ലെന്ന് പലതരത്തിൽ പറയാൻ നമ്പൂതിരി പരിഷ്ക്കർത്താക്കൾ ശ്രദ്ധിച്ചിരുന്നു (അവർ ആർക്കെങ്കിലും മാതൃകയാകാൻ ശ്രമിച്ചിരുന്നോ എന്നത് വേറെകാര്യം - അവരുടെ തീരുമാനങ്ങൾ ഏതുസാഹചര്യത്തിൽ കൈക്കൊണ്ടവയാണെന്നും നമുക്കറിയില്ല!) എം.പി. ഭട്ടതിരിപ്പാടിന്റെ ഋതുമതി (1940) എന്ന പ്രശസ്ത സമുദായപരിഷ്ക്കരണനാടകത്തിൽ ഇവർ 'പ്രത്യക്ഷപ്പെടുന്നുണ്ട്.' ഇതിലെ നായിക ദേവകി എന്ന പെൺകുട്ടിയാണ്. അവൾ തന്റെ ഇല്ലത്തെ യാഥാസ്ഥിതിക അന്തരീക്ഷത്തിനെതിരെ ഉറച്ചുനിൽക്കാൻ തീരുമാനിക്കുന്നു. പക്ഷേ, ഉമാ അന്തർ ജനത്തെപ്പോലെയല്ല താനെന്നും ഇല്ലത്തുനിന്നു പുറത്തുപോയാൽ അത് സഹോദരസ്ഥാനീയനായ ബന്ധുവിന്റെയൊപ്പമായിരിക്കുമെന്നും പ്രഖ്യാപിക്കുന്നു!

പുരുഷപരിഷ്ക്കർത്താക്കളുടെ ഈ മനോഭാവത്തെ അന്നുതന്നെ സാഹിത്യരംഗത്ത് പ്രശസ്തിയാർജ്ജിച്ചുകഴിഞ്ഞിരുന്ന ലളിതാംബികാ അന്തർജനം തന്റെ 'പ്രസാദം' (1939) എന്ന കഥയിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്. നമ്പൂതിരിസമുദായപരിഷ്ക്കരണപ്രസ്ഥാനത്തെ അനുകൂലിച്ച് നിരവധി കഥകൾ രചിച്ച അന്തർജനം, ഈ കഥയിലൂടെ അതിനെ കഠിനമായി വിമർശിച്ചു - പരമ്പരാഗതജീവിതത്തിൽനിന്ന് സ്ത്രീകളെ രക്ഷിക്കാൻ പുറപ്പെട്ടവർതന്നെ പുതിയ പിതൃമേധാവിത്വത്തിന്റെ വാഹകരായിത്തീർന്ന പ്രക്രിയയെ അവർ ഈ കഥയിലൂടെ വരച്ചുകാട്ടുന്നു. ഒരിടയ്ക്ക് സമുദായവിപ്ലവകാരിണിയായി പേരെടുത്ത ഒരു നമ്പൂതിരിസ്ത്രീ പെട്ടെന്ന് സ്വകാര്യജീവിതത്തിലേക്കും പ്രാർത്ഥനയിലേക്കും പിൻവാങ്ങുന്നതിന്റെ കഥയാണിത്. അവരുടെ ഈ പ്രവൃത്തി പുരുഷന്മാരായ പരിഷ്ക്കർത്താക്കളെ ചൊടിപ്പിക്കുന്നു. തങ്ങൾ പ്രസംഗം പഠിപ്പിച്ചു പീഠത്തിലേറ്റിയവൾ ഇപ്പോൾ യാതൊരു നന്ദിയുംകൂടാതെ എല്ലാം ഉപേക്ഷിച്ചുപോയതിൽ അവർ രോഷം പ്രകടിപ്പിക്കുന്നു. പുരുഷപരിഷ്ക്കർത്താവിന് പരിഷ്ക്കരണവസ്തുവായ സ്ത്രീയുടെമേലുള്ള ധാർമ്മികാധികാരമാണ് ഇവിടെ ചോദ്യവിധേയമാകുന്നത്:

കാര്യപരിപാടിയിലെ കാര്യമായ ഒരിനത്തിൽ പങ്കുകൊള്ളാനവർക്കെന്തുകൊണ്ടോ കഴിഞ്ഞില്ല. അതൊരു സൂത്രമായി ചിലർ വ്യാഖ്യാനിച്ചു... ക്ഷുഭിതനായ ഒരു യുവാവ് പറഞ്ഞു: "ഈ മരപ്പാവകളെ ഉദ്ധരിക്കുവാൻവേണ്ടിയാണല്ലോ ഞങ്ങളീ പാടൊക്കെപ്പെട്ടത്. ഓരോരുത്തരെ പഠിപ്പിച്ചു... പ്രസംഗിച്ചു പേരുംകൊടുത്തപ്പോൾ കണ്ടില്ലേ ആ നന്ദി..."

ഈ വാദം വാസ്തവമല്ലേ? നമ്മുടെ പുരുഷന്മാർക്ക് നീക്കംചെയ്യേണ്ടതായി എന്തൊരവശതയാണുള്ളത്. സമുദായപ്രവർത്തനങ്ങളുടെ ആവശ്യംതന്നെയെന്ത്? ഇവരുടെ കനിവില്ലെങ്കിൽ വല്ലതും നടക്കുമോ?... എന്നാലും ഈ നന്ദിയെപ്പറ്റിയുള്ള സൂചന എന്നെ ക്ഷുബ്ദ്ധയാക്കി. നന്ദിപോലും... നാണംകെട്ട ഒരു പദം... ഭാരമേറിയ കടപ്പാട്... അടിമത്തത്തിലും കഷ്ടതരം...

('പ്രസാദം', ലളിതാംബിക അന്തർജനത്തിന്റെ കഥകൾ സമ്പൂർണ്ണം, കോട്ടയം, 2009, പുറം 179)


പുരുഷനായ പരിഷ്ക്കർത്താവിന്റെ നിലയെക്കുറിച്ച് അക്കാലത്ത് സ്ത്രീകൾക്കിടയിൽത്തന്നെ ഭിന്നാഭിപ്രായങ്ങൾ നിലനിന്നിരുന്നുവെന്നതിൽ സംശയമില്ല. പരിഷ്ക്കർത്താവിന്റെ അധികാരം സ്ത്രീയെ പൂർണ്ണസ്ത്രീത്വത്തിലേക്കല്ല, പൂർണ്ണവ്യക്തിത്വത്തിലേക്കുയർത്താൻ ഉതകിയാൽ, അത് ഗുണകരംതന്നെ എന്നായിരുന്നു കെ. സരസ്വതിയമ്മയുടെ അഭിപ്രായം. > കാണുക പുറം 121 < അങ്ങനെയെങ്കിൽ പുരുഷന്റെ അധികാരം അൽപ്പായുസ്സായിരിക്കുമെന്നും, സ്ത്രീപുരുഷതുല്യത പുരുഷന്റെ ജീവിതത്തിന്റെ നിലവാരത്തെയും ഉയർത്തുമെന്നും അവർ വാദിച്ചു. താൻ ഒരു ഭർത്താവായിരുന്നെങ്കിൽ, തന്റെ ഭാര്യയെ എങ്ങനെ പരിഷ്ക്കരിക്കുമെന്നതിനെക്കുറിച്ച് അവരെഴുതിയ ലേഖനത്തിൽനിന്ന്:

വെറും പുരുഷനെന്ന നിലയിൽ സ്ത്രീസ്വാതന്ത്ര്യത്തെയും സമത്വത്തെയും സ്വാഗതം ചെയ്യുന്നതൊരു സുഖമാണ്... പക്ഷേ, ഭർത്താവിന്റെ നിലയിലായാലോ?

....പരമ്പരാഗതമായി പകർന്നുകിട്ടിയിട്ടുള്ള ആചാരക്രമങ്ങൾ, അന്ധവിശ്വാസങ്ങൾ, മഹദ്വാക്യങ്ങൾ അത്രവേഗം ഇടിച്ചു നിരത്താനാവുമോ? കെട്ടിയുറപ്പിച്ചതു സ്വാർത്ഥമതികളായ നമ്മൾ; ഇടിച്ചുനിരത്തേണ്ടത് അസ്വതന്ത്രകളായ അബലകൾ. മഹാമനസ്കരായ നമ്മിൽ ചിലർ ഇടയ്ക്കൊക്കെ അൽപ്പാൽപ്പം സഹായിക്കുന്നു എന്നുമാത്രം...

...കണ്ണീരൊഴുക്കി കാര്യംകാണാനും അസൂയകൊണ്ട് അയൽപെണ്ണുങ്ങളെ ദുഷിക്കാനും മൃദുലവികാരങ്ങളിൽ മുങ്ങിനശിക്കാനും മറ്റുമൊക്കെയാണു സ്ത്രീകൾക്കു വാസന എന്നു നാം പറയുമ്പോൾ, അതിനുള്ള പരിതഃസ്ഥിതി നാമാണു സൃഷ്ടിച്ചുകൊടുത്തത് എന്നകാര്യം നാം ഓർമ്മിക്കാറുണ്ടോ? കർമ്മധീരതയുണ്ടാവാനും ബുദ്ധിശക്തി വികസിപ്പിക്കാനും നാം അവരെ അനുവദിച്ചില്ലെന്നു മാത്രമല്ല, അതൊരപകർഷമായി ഗണിക്കുകപോലും ചെയ്തില്ലേ? സ്ത്രീയിൽ വൈകാരികഭാവം പരിധിയില്ലാതെ വളർത്തി അവളുടെ ബുദ്ധിയെക്കൂടെ ഹൃദയമാക്കി മാറ്റാൻ നിരന്തരം ശ്രമിച്ച നാം പാവയെന്നും കളിക്കോപ്പെന്നും അവരെ പുച്ഛിക്കുന്നതിനർത്ഥമുണ്ടോ?

(കെ. സരസ്വതിയമ്മയുടെ സമ്പൂർണ്ണകൃതികൾ, കോട്ടയം, 2001, പുറം 986-87)



89


'തറവാട്ടിൽ പിറന്നവളും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/89&oldid=162967" എന്ന താളിൽനിന്ന് ശേഖരിച്ചത്