താൾ:Kulastreeyum Chanthapennum Undayathengane.djvu/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
തിരുവിതാംകൂറിലെയും കൊച്ചിയിലെയും നിയമസഭകൾ
1888ലാണ് തിരുവിതാംകൂർ നിയമനിർമ്മാണ കൗൺസിൽ സ്ഥാപിക്കപ്പെട്ടത്. കേവലം ഉപദേശകസ്വഭാവമുണ്ടായിരുന്ന ഈ എട്ടംഗസഭയെ 1913ൽ 13 അംഗങ്ങളുള്ള സഭയാക്കി - എട്ട് ഔദ്യോഗികാംഗങ്ങളും അഞ്ച് അനൗദ്യോഗികാംഗങ്ങളും. 1904ൽ ശ്രീമുലം പ്രജാസഭ ആരംഭിച്ചു. തെരഞ്ഞെടുത്ത അനൗദ്യോഗികാംഗങ്ങൾ മാത്രമുണ്ടായിരുന്ന ഈ സഭ വർഷത്തിലൊരിക്കൽ ദിവാന്റെ അദ്ധ്യക്ഷതയിൽ കൂടി. 1914ൽ നൂറ് അംഗങ്ങളുള്ള സഭയായി ഇതു വികസിക്കപ്പെട്ടു. ഇതിൽ 77 പേർ തെരഞ്ഞെടുക്കപ്പെട്ടവരും 23 പേർ 'ദുർബലവിഭാഗങ്ങളി'ൽനിന്നു നാമനിർദ്ദേശം ചെയ്യപ്പെട്ടവരുമായിരുന്നു. ഇതിനുശേഷമുണ്ടായ പരീക്ഷണങ്ങളിലാണ് സ്ത്രീകൾ രംഗപ്രവേശം ചെയ്തത്. കൊച്ചിയിൽ നിയമസഭ ആരംഭിച്ചത് 1925ലാണ്. 45 അംഗങ്ങളുള്ള സഭയിൽ 30 ഔദ്യോഗികാംഗങ്ങളും 15 അനൗദ്യോഗികാംഗങ്ങളുമാണുണ്ടായിരുന്നത്. 1930കളിൽ നിയമസഭയിലെ അംഗത്വം, വോട്ടവകാശം, അധികാരങ്ങൾ മുതലായവയെസ്സംബന്ധിച്ചുള്ള നിരവധി പരിഷ്കാരങ്ങൾ ഈ രണ്ടു നാട്ടുരാജ്യങ്ങളിലും നടപ്പിൽവന്നെങ്കിലും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി ഇവിടെ ഉയർന്നുവന്ന പ്രസ്ഥാനങ്ങളെ തൃപ്തിപ്പെടുത്താൻ അവയ്ക്കു കഴിഞ്ഞില്ല.
(പി.കെ.കെ മേനോൻ, The History of Freedom Movement in Kerala, വാല്യം 2, തിരുവനന്തപുരം, 1972)



പൗരാവകാശങ്ങൾക്കുവേണ്ടി

വോട്ടവകാശത്തിന്റെ കാര്യം ആദ്യമെടുക്കാം. ബ്രിട്ടിഷ് ഇന്ത്യയിലെ സ്ത്രീകൾക്ക് ലഭിക്കും മുമ്പുതന്നെ തിരുവിതാംകൂറിലെയും കൊച്ചിയിലെയും സ്ത്രീകൾക്ക് അത് ലഭിച്ചുകഴിഞ്ഞിരുന്നു. > കാണുക പുറം 63 < 1919ലെ തെരഞ്ഞെടുപ്പ് പരിഷ്കാരത്തിന്റെ ഭാഗമായി നിശ്ചിത കരം സർക്കാരിലേക്കടയ്ക്കുന്ന സ്ത്രീ പുരുഷന്മാർക്ക് വോട്ടവകാശം ലഭിച്ചു. കൂടാതെ ഇവിടങ്ങളിലെ ജനപ്രതിനിധി സഭകളിൽ അംഗങ്ങളായിരിക്കാനുള്ള അവകാശം 1922ൽ സ്ത്രീകൾക്ക് ലഭിച്ചു.

തിരുവിതാംകൂറിലും കൊച്ചിയിലും സ്ത്രീകളെ പ്രത്യേക ജനവിഭാഗമായി അംഗീകരിച്ചുകൊണ്ട് അവരെ പ്രതിനിധീകരിക്കാൻ ചില പ്രമുഖവനിതകളെ നാമനിർദ്ദേശംചെയ്യുന്ന രീതി നിലവിൽ വന്നു. തിരുവിതാംകൂറിലെ നിയമസഭാകൗൺസിലർ ആരോഗ്യവകുപ്പിനെ പ്രതിനിധീകരിച്ചുകൊണ്ട് ഡോ. മേരി പുന്നൻ ലൂക്കോസ് 1924ൽ നിയമിതയായി. ഇതേവർഷംതന്നെ കൊച്ചിയിൽ തോട്ടയ്ക്കാട്ട് മാധവിയമ്മ നിയമനിർമ്മാണ കൗൺസിൽ അംഗമായി. പിന്നീട് 1928ൽ തിരുവിതാംകൂറിലെ ശ്രീമൂലം പ്രജാസഭയിലേക്ക് എലിസബത്ത് കുരുവിള നിയമിതയായി. തുടർന്നുള്ള വർഷങ്ങളിൽ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി നിയമസഭയിൽ ശബ്ദമുയർത്തിയ നിരവധി സ്ത്രീകളുണ്ടായിരുന്നു - ടി.നാരായണിയമ്മ, ഗൗരി പവിത്രൻ, അന്നാചാണ്ടി, കെ. ദേവകി അന്തർജനം, തങ്കമ്മ മേനോൻ മുതലായവർ.

മറ്റു പ്രദേശങ്ങളെയപേക്ഷിച്ച് ഇവിടത്തെ സ്ത്രീകൾക്ക് കഴിവും വിദ്യാഭ്യാസവും അധികമാണെന്നും അവർ സ്വതന്ത്രരാണെന്നുംമറ്റും അന്നത്തെ തിരുവിതാംകൂറിലെ ഭരണാധികാരികൾ വീമ്പിളക്കിയിരുന്നു. മരുമക്കത്തായസ്ത്രീകൾ അനുഭവിച്ചിരുന്ന സ്വത്തവകാശത്തെയാണ് ഇവർ ഇങ്ങനെ ഊതിപ്പെരുപ്പിച്ചത്. പക്ഷേ, ഇവിടത്തെ വിവിധവിഭാഗക്കാരായ സ്ത്രീകളുടെനില പലവിധമായിരുന്നു. നമ്പൂതിരിസമുദായത്തിലെ സ്ത്രീകൾക്കും ക്രിസ്ത്യൻസ്ത്രീകൾക്കുംമറ്റും സ്വത്തവകാശം വളരെ കമ്മിയായിരുന്നെന്നുവേണം പറയാൻ. 1916ലെ തിരുവിതാംകൂർ ക്രിസ്ത്യൻ പിൻതുടർച്ചാവകാശനിയമം സുറിയാനിക്രിസ്ത്യാനിസ്ത്രീകളുടെ സ്വത്തവകാശത്തിന് വലിയ പ്രഹരമാണ് ഏൽപ്പിച്ചത്. 5000 രൂപയ്ക്കപ്പുറം കുടുംബസ്വത്തിൽ സ്ത്രീക്ക് അവകാശമില്ലെന്നുവന്നു - അതിനുമീതെ കിട്ടുന്നതു മുഴുവൻ അപ്പന്റെയും ആങ്ങളമാരുടെയും ഔദാര്യം! 1980കളിൽ മേരി റോയിയും മറ്റുചില ധീരവനിതകളും ചേർന്നാണ് ഈ കടുത്ത അനീതിക്ക് പരിഹാരംകണ്ടത്.

മലയാളസ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചു വീമ്പുപറഞ്ഞവർ മറച്ചുപിടിച്ച ഏറ്റവും പ്രധാനപ്പെട്ടകാര്യം മറ്റൊന്നായിരുന്നു. കഠിനമായ ജാതി മാമൂലുകൾ നിലനിന്നിരുന്ന കേരളത്തിൽ കീഴ്ജാതിക്കാർ വമ്പിച്ച പൗരാവകാശനിഷേധത്തെയാണ് നേരിടേണ്ടിവന്നത്. സ്വതന്ത്രമായി പൊതുവഴികളിലൂടെ സഞ്ചരിക്കാനോ അന്തസ്സായി വസ്ത്രംധരിക്കാനോ നല്ല വീടുകളിൽ മാന്യമായ തൊഴിൽ ചെയ്ത് ജീവിക്കാനോ കീഴാളരിലെ സ്ത്രീക്കോ പുരുഷനോ അവകാശമില്ലായിരുന്നു. ഈ അവകാശനിഷേധത്തിന്റെ - ജാതിമാമൂലിന്റെ - കാവൽക്കാരായിരുന്നു ഇവിടുത്തെ രാജാക്കന്മാരും ഭരണാധികാരികളും എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിൽ കീഴാളജനങ്ങൾ ഇതിനെതിരെ സംഘടിച്ചുതുടങ്ങി. മിഷണറിമാരുടെ മേൽക്കൈയോടെ നടന്ന മാറുമറയ്ക്കൽ കലാപത്തെപ്പറ്റി പറഞ്ഞു


195


കുടുംബിനിയോ പൗരയോ?

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/195&oldid=162833" എന്ന താളിൽനിന്ന് ശേഖരിച്ചത്