താൾ:Karnabhooshanam.djvu/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാന്മുഖൻ നിന്റെ നെറ്റിമേൽ എങ്ങിനെയെങ്കിലും എഴുതിക്കൊള്ളട്ടെ. ശ്രീ കൃഷ്ണൻ പാണ്ഡവന്മാരെ സഹായിക്കുവാൻ എന്തു കൃത്രിമ ക്കൈയ്യെങ്കിലും കാട്ടിക്കൊള്ളട്ടെ. അർജ്ജുനൻ നിന്നോടു തോൽക്കുക തന്നെ ചെയ്യും. ഈ കഞ്ചുക കർണ്ണാവതംസങ്ങളുള്ള കാലത്തോളം എന്റെ ഉണ്ണിക്ക് തോൽ വിയില്ല" എന്നു പറഞ്ഞ് ആദിത്യൻ തന്റെ പ്രാരംഭഭാഷണത്തെ ഉപസംഹരിക്കുന്നു.

ഈ പ്രസ്താവനയുടെ തത്വം, സഹൃദയന്മാർക്കു പറഞ്ഞു മനസ്സി ലാക്കിക്കൊടുക്കേണ്ടതില്ല. കുണ്ഡലകവചങ്ങളുടെ മേന്മയാണു ആദിത്യൻ വർണ്ണിക്കുന്നത്. അവയുള്ള കാലത്തോളം കർണ്ണനു യാതൊന്നും ഭയപ്പെടുവാനില്ലെങ്കിലും വല്ല സംഗതികൊണ്ടെങ്കിലും അവയുമായി വേർപെടുവാനുള്ള ഘട്ടം വന്നുപോയെങ്കിൽ കർണ്ണന്റെ ആയുസ്സിനു നിസ്സംശയമായ ക്ഷതിയെ അവസാനത്തെ വരികളിൽകൂടി ഉള്ളൂർ ആലോചനാമേതമായവിധത്തിൽ ധ്വനിപ്പിക്കുന്നു. "നിന്റെ എതിരാളികൾ നിസ്സാരന്മാരല്ല ! സൂക്ഷിക്കണം ! ശ്രീകൃഷ്ണൻ കൃത്രിമ ക്കൈകൾ കാട്ടുന്നതിൽ വിദഗ്ദ്ധനാണു. അർജ്ജുനനാണെങ്കിൽ പരമേശ്വരദത്തമായ പാശുപതത്തോടുക്കൂടിയവാണു. ഈ ദിവ്യ ഭൂഷകളല്ലാതെ നിനക്കു ഗതിയില്ല. എന്നു കർണ്ണനെ വേദനിപ്പിക്കാതെ ഇതിലധികം ചമൽക്കാരത്തോടുകൂടി എങ്ങനെ പറയും ?

പക്ഷെ ഈ ധ്വനി കർണ്ണന്റെ കർണ്ണത്തിലൂടെ കടന്നില്ല. അഥവാ കടന്നുവെങ്കിൽതന്നെ, അദ്ദേഹത്തിന്റെ മുഖത്തു യാതൊരു സ്തോഭവും പ്രത്യക്ഷപ്പെടുത്തിയില്ല.

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/90&oldid=161918" എന്ന താളിൽനിന്ന് ശേഖരിച്ചത്