ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
പുണ്യാത്മാവാകിന പൂഷാവിനല്ലാതീ
യന്യാദൃശാഭിഖ്യയാർക്കു വായ്ക്കും ?
ആ മാനിനീമണി കുന്തിതന്നോമന-
ക്കൗമാരഹാരിയാം പത്മിനീശൻ 90
കണ്മണിയുണ്ണിയെകാണ്മതിനായിത്താ-
നിമ്മഹീചംക്രമണേച്ഛ കൊൾവൂ.
കുനുന്ത്രഭാജാത്മജയാകുമക്കുഞ്ഞൊരു
മന്ത്രത്താൽ മാമ്പഴമെന്നപോലെ
ആകാശവീഥിയിൽ നിന്നഹോ ! തന്നെപ്പ
ണ്ടാകർഷിച്ചിട്ടതുമപ്പുറവും
ഓർമ്മയിൽ വന്നതുമൂലമോ, ദേവനു
കോൾമയിർക്കൊൾവതു മേനിയെങ്ങും ?
അല്ലെങ്കിൽ തൻസുതനന്യാർത്ഥജീവിതൻ;
ചൊല്ലുന്നതെങ്ങനെ വന്ന കാര്യം ? 100
ഭൗമമെന്നാകിലും ക്ഷാത്രമത്തേജസ്സു
ഭീമ, മെന്നുള്ളൊരു ചിന്തമൂലം
ഉൽപന്നമായിടും കമ്പമോ ജൃംഭിപ്പ-
തപ്രഭാതാരള്യകൈതവത്താൽ ?
പങ്കുത്തിൽ നില്പതാം പാഴ്മലർമൊട്ടിനും
തങ്കരത്താലോലം നൽകിടുന്നോൻ
പുണ്യനാം പുത്രനെപ്പുൽകുവാൻ പോകുമ്പോ-
ളിന്നമട്ടൊക്കെയാമെന്നതില്ലേ !