താൾ:Jathikkummi.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


115. ഉണ്ടു മദമന്നൊരുള്ളാടൻ
രണ്ടു കാതം വഴി മാറിട്ടവൻ,
കണ്ടു കൂടാമപ്പോളാനന്ദവീടിന്റെ
തണ്ടും താഴും പൂട്ടും യോഗപ്പെണ്ണേ - സുഖ-
മുണ്ടിതിൽ പാർക്കുവാൻ ജ്ഞാനപ്പെണ്ണേ!

116. കണ്ണിലസൂയാസുരനെക്കണ്ടാൽ
തൊണ്ണൂറടിയാട്ടിയോടിക്കണം
ഖണ്ഡിച്ചവനെയകറ്റുമ്പോളുള്ളിലെ
കണ്ണുതെളിഞ്ഞീടും യോഗപ്പെണ്ണേ! മഹീ-
വിണ്ണവന്മാരവർ ജ്ഞാനപ്പെണ്ണേ!

117. മാത്സര്യമെന്നപറയനേയും
ഉൽസ്രജിച്ചാലേ ഭവികമുള്ളൂ
വൽ‌സലത്വം സഹജീവികളിൽചേർക്കു-
ഭർത്സീക്കരുതല്ലോ യോഗപ്പെണ്ണേ! എന്തൊ
രുത്സവമാണെന്നാൽ ജ്ഞാനപ്പെണ്ണേ!

118. മുൻപിൽ ചരിക്കും വിചാരശിഷ്യൻ
ദംഭത്തിനെയാട്ടിപ്പായിക്കട്ടെ,
തമ്പുരാൻ ശാംഭവദീപവും സൂക്ഷിച്ചു
സ്തംഭംപോൽ വാഴുക യോഗപ്പെണ്ണേ!അപ്പോൾ
കുമ്പിടുമെല്ലാരും ജ്ഞാനപ്പെണ്ണേ!

119. പാർത്ഥിവന്മാർക്കും ധരാസുരർക്കും
സ്വാർത്ഥപരത്വം മുഴുക്കുകയാൽ
പാർത്തലമൊക്കെപ്പരാധീനമായെന്നു
പാർത്താലറിഞ്ഞീടാം യോഗപ്പെണ്ണേ-ഓർത്തി-
ട്ടാർത്തി മുഴുക്കുന്നു ജ്ഞാനപ്പെണ്ണേ!

120. ഈയിന്ത്യാ രാജ്യമടച്ചു മുന്നം
സ്ഥായിയോടെ ഹിന്തുഭൂപർ കാത്തു
ആയധികാരങ്ങൾ ജാതിഭേദം മൂലം
മായുകയും ചെയ്തു യോഗപ്പെണ്ണേ! എത്ര
പേയാണിയജ്ഞാനം ജ്ഞാനപ്പെണ്ണേ!

"https://ml.wikisource.org/w/index.php?title=താൾ:Jathikkummi.pdf/22&oldid=161455" എന്ന താളിൽനിന്ന് ശേഖരിച്ചത്