താൾ:Jathikkummi.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


73. പൊമ്പണം കയ്യിരിക്കുന്നതും
ചെമ്പുകാശെന്നു പറഞ്ഞില്ലെങ്കിൽ
വമ്പേറിറ്റും ചില നായന്മാരെക്കൂടി
യമ്പോ! വിറപ്പിക്കും യോഗപ്പെണ്ണേ!- നമ്മെ
പ്പമ്പരം പാടിക്കും ജ്ഞാനപ്പെണ്ണേ!

74. നല്ലരിവച്ചുനാമുണ്ടെന്നാലും
ചൊല്ലരുതായതൊരുത്തരോടും
കല്ലരിയെന്നു പറഞ്ഞാൽ വഴക്കില്ല
നല്ലരീതിയിതു! യോഗപ്പെണ്ണേ!- മേലിൽ
ചൊല്ലരുതീവിധം ജ്ഞാനപ്പെണ്ണേ!

75. കാഷ്ഠം ഭുജിച്ചു നടന്നിരുന്ന
പട്ടിക്കു ചാരേ നടന്നുകൊള്ളാം
കഷ്ടം! മനുഷ്യർക്കു പാടില്ല എന്നുള്ള
ചട്ടം നിറുത്തണ്ടൊ, യോഗപ്പെണ്ണേ!- നിങ്ങൾ
ശിഷ്ടന്മാരല്ലയോ ജ്ഞാനപ്പെണ്ണേ!

76. മാടിനെക്കണ്ടാ ലരികിലേയ്ക്ക്
മാടിവിളിച്ചു നമസ്കരിക്കും
ഓടിക്കും മനുജാതിനികരത്തെ പാർശ്വത്തിൽ
കൂടിപ്പോയാലപ്പോൾ യോഗപ്പെണ്ണേ!- ഏതോ
രേടിൽക്കണ്ടീച്ചട്ടം? ജ്ഞാനപ്പെണ്ണേ!

77. നാൽക്കാലികളിലും താഴെയെന്നോ
ഇക്കാണും മാനുഷസോദരന്മാർ!
ഇക്കാലത്തിരുപതാം നൂറ്റാണ്ടിലുമിതു
നീക്കാറായില്ലല്ലോ യോഗപ്പെണ്ണേ!- എന്തോ
രാൾക്കാരാണു നിങ്ങൾ ജ്ഞാനപ്പെണ്ണേ!

78. തീണ്ടലായിടുന്നോരജ്ഞാനം
കൊണ്ടുഭവിച്ചിടുമാപത്തുകൾ
ഉണ്ടോ പറഞ്ഞാലൊടുങ്ങുന്നു? മൂന്നുനാ-
ലുണ്ടു ദൃഷ്ടാന്തങ്ങൾ യോഗപ്പെണ്ണേ!- അതു
കണ്ടവരുണ്ടു പോൽ ജ്ഞാനപ്പെണ്ണേ!

"https://ml.wikisource.org/w/index.php?title=താൾ:Jathikkummi.pdf/15&oldid=161447" എന്ന താളിൽനിന്ന് ശേഖരിച്ചത്