ഒരു ഓഫീസും ഒരു ഫുൾടൈം ജോലിക്കാരനും ഉണ്ടായിരുന്നു. ശമ്പളം, വാടക മുതലായി മാസാമാസം ഒരു നിശ്ചിത തുക ചെലവായിക്കൊണ്ടിരുന്നു. ആദ്യത്തെ പുസ്തകത്തിന്റെ വിൽപ്പന പതുക്കെ ആയിരുന്നു. വിറ്റതിന്റെ പണം തിരിച്ചു വരുന്നുമില്ല. കൂടുതൽ പുസ്തകങ്ങളടിക്കാൻ ഭയമായി. ഫലമോ, ഒരു കൊല്ലത്തിനുള്ളിൽ സംഭരിച്ച മൂലധനമെല്ലാം വാടകയും ശമ്പളവും കറന്റ് ചാർജുമായി ഉപയോഗിച്ചു തീർന്നു. 8-10 പുസ്തകങ്ങളുടെ ഒരു സെറ്റ് അച്ചടിച്ചാലെ വിതരണം സുഗമമാകു, അതിനാവശ്യമായ മുതൽ മുടക്കാൻ ധൈര്യപ്പെട്ടില്ല. കൂടുതൽ കൂടുതൽ അംഗങ്ങളെ ചേർത്ത് വാടകയും ശമ്പളവും കൊടുക്കുക എന്ന പരുവത്തിലെത്തി STEPS. പിന്നീടും മൂന്നുനാലു കൊല്ലത്തിനു ശേഷമാണ് പരിഷത്ത് സ്വന്തമായി പുസ്തകം പ്രസിദ്ധീകരണം ആരംഭിക്കുക എന്ന തീരുമാനമെടുത്തത്. അതിന് ധൈര്യം തന്നത് ഒരു പ്രത്യേകലക്ഷ്യംവച്ച് പരിഷത്ത് പ്രസിദ്ധീകരിച്ച കേരളത്തിന്റെ സമ്പത്ത് എന്ന പുസ്തകത്തിന്റെ സാമ്പത്തികവിജയവും അക്കാദമിക പ്രശസ്തിയുമായിരുന്നു. അത് പറയാനിരിക്കുന്നതേയുള്ളു.
1970 ഡിസംബർ 19, 20 തിയ്യതികളിൽ എറണാകുളത്ത് വച്ചു നടന്ന 8-ാം വാർഷികത്തിൽ ഒരു കൊച്ചു കുസൃതി നടന്നു: ശാസ്ത്രജ്ഞരെ തെരുവിലിറക്കി! വൈകുന്നേരം പരിഷത്തംഗങ്ങൾ മഹാരാജാസ് കോളേജിൽനിന്ന് ജാഥയായി മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് രാജേന്ദ്ര മൈതാനത്തിലേക്ക് നീങ്ങി. അവിടെ പ്രൊഫ. എ.അച്യുതന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ, നമ്മുടെ നിത്യജീവിതവും രസതന്ത്രവും എങ്ങനെ കെട്ടുപിണഞ്ഞു കിടക്കുന്നു, രസതന്ത്രചരിത്രത്തിലെ പ്രധാന മുഹൂർത്തങ്ങൾ ഏവ എന്നിവയെക്കുറിച്ചൊക്കെ ലളിതവും രസകരവുമായ ശൈലിയിൽ പ്രൊഫ.പി.വി. അപ്പു പ്രഭാഷണം നടത്തിയിരുന്നു. ഇതു കേൾക്കാൻ, പാർക്കിൽ ഉല്ലസിക്കാൻ എത്തിയിരുന്ന ആളുകൾ പോലും അവരറിയാതെതന്നെ യോഗസ്ഥലത്തേക്ക് നീങ്ങുന്നതുകണ്ടപ്പോഴാണ്, ശാസ്ത്രത്തെപ്പോലും മൈതാനപ്രസംഗത്തിന്റെ വിഷയമാക്കാമെന്ന തിരിച്ചറിവുണ്ടായത്. ഇത് പിന്നീട് വരാനിരിക്കുന്ന ശാസ്ത്രകലാജാഥയുടെയും മറ്റു ജാഥകളുടെയും മുന്നോടി ആയിരുന്നു.
1972 ജനുവരി 6, 7, 8 തിയ്യതികളിൽ തിരുവല്ല മാർത്തോമാ കോളേജിൽ