1967 മേയ് 13ന് തൃശ്ശൂരിൽ വച്ചു നടന്ന പരിഷത്തിന്റെ നാലാം വാർഷികത്തിൽ പരിഷത്ത് ആദ്യമായി ഒരു ഭരണഘടന അംഗീകരിച്ചു. അങ്ങനെ, പരിഷത്തിന് കൃത്യമായ ഒരു സംഘടനാരൂപം ഉണ്ടാകുന്നത് ഈ സമ്മേളനത്തോടുകൂടിയാണ്. സമ്മേളനത്തിന്റെ നടത്തിപ്പിന്റെ ചുമതല എനിക്കും കാർഷിക സർവകലാശാലയിലെ ഡോ.ടി.ആർ. ശങ്കുണ്ണിക്കും ആയിരുന്നു. ചെലവുകൾക്ക് ആവശ്യമായ പണം സംഭാവനയായി പിരിക്കേണ്ടിയിരുന്നു. സംഭാവന പിരിക്കാൻ പോകുമ്പോൾ പലതരത്തിലുള്ള അനുഭവങ്ങളും ഉണ്ടാകും. ചിലർ ഉടനെ തരും. നല്ല വാക്കുകൾ പറയും. മറ്റുചിലർ, ചാക്യാരുടെ കഥയിലെ വിരസസരസന്റെ കൂട്ടത്തിലാണ്. ഒട്ടേറെ നസ്യം പറയും. അവസാനം പണം തരും. അത്തരത്തിലുള്ള അനുഭവങ്ങൾ ഞങ്ങൾക്കുണ്ടായി. ചിറ്റൂർ കുഞ്ഞൻ നമ്പൂതിരിപ്പാട് ഒട്ടും മുഖം കറുപ്പിക്കാതെ 50 രൂപ തന്നു. തിരിച്ചു വരുന്ന വഴിക്കാണ് ഡോ.വി.ആർ.മേനോന്റെ വീട്. പിരിവുകാർക്ക് എളുപ്പം എത്താൻ പറ്റുന്ന വീടാകയാൽ എല്ലാത്തരം പിരിവുകാരും അവിടെ എത്തും. സ്വാഭാവികമായും പിരിവുകാരോട് ഏറെ ഉദാരമായ മനോഭാവം അവർക്ക് ഉണ്ടാകാൻ സാധ്യതയില്ല. ഞങ്ങൾക്കും കിട്ടി നല്ലൊരു ഡോസ്.. നിങ്ങളു പിള്ളേര് മീറ്റിങ്ങ് എന്നു പറഞ്ഞു പണം പിരിക്കാൻ നടക്കാണോ? അങ്ങ് ബീഹാറിൽ ആളുകൾ പട്ടിണി കിടന്നു മരിക്കുന്നു. ഒരു രൂപയെങ്കിൽ ഒരു രൂപ അവർക്ക് കൊടുത്താൽ പുണ്യം കിട്ടും - മിസിസ്സ് മേനോൻ പൊട്ടിത്തെറിച്ചു. പക്ഷേ, അവസാനം 25 രൂപ തരികയും ചെയ്തു. ആകെ 625 രൂപ പിരിച്ചെടുത്തു. മൊത്തം വന്ന ചെലവ് 600 രൂപയായിരുന്നു. മിച്ചം വന്ന 25 രൂപ അടുത്ത കമ്മിറ്റിയെ ഏൽപ്പിച്ചു. വാർഷികത്തിൽ വരുന്ന മിച്ചം വരും കമ്മിറ്റിയെ ഏൽപ്പിക്കുക എന്ന പതിവ് അന്നാണ് തുടങ്ങിയത്.
മേയ് 13ന് കാലത്ത് ഒരു സെമിനാർ സംഘടിപ്പിച്ചിരുന്നു. സാങ്കേതിക