സാങ്കേതിക സാഹിത്യം വളർത്താനുള്ള നടപടികളെക്കുറിച്ച്സമസ്തകേരള സാഹിത്യപരിഷത്തിൽ ചർച്ച നടന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ സ്ഥാപകരിൽ ഒരാളും ആദ്യകാല ഭാരവാഹിയുമായിരുന്ന എൻ.വി.കൃഷ്ണവാര്യർ മലയാളത്തിൽ ശാസ്ത്രസാഹിത്യ വികസനത്തിന് ഒരു പഞ്ചവത്സരപദ്ധതി വേണമെന്നു വാദിച്ചു. 1951ൽ ആരംഭിച്ച പഞ്ചവത്സര പദ്ധതിയാണ് ഈ ആവശ്യത്തിന് പ്രചോദകമായിരുന്നതെന്നു വ്യക്തം. രണ്ടാം പദ്ധതിയിൽ ആധുനികവ്യവസായവികസനത്തിനും ശാസ്ത്രസാങ്കേതികവിദ്യകളുടെ പ്രയോഗത്തിനും നൽകിയ ഊന്നലും 1955ലെ ശാസ്ത്രനയപ്രഖ്യാപനവും ശാസ്ത്രം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഉത്തേജനം നൽകി.
ഇങ്ങനെ നോക്കുമ്പോൾ കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ രൂപീകരണത്തിലൂടെ സമൂഹത്തിൻ്റെ വസ്തുനിഷ്ഠവും അടിയന്തിരവുമായ ഒരാവശ്യം നിറവേറ്റപ്പെടുകയായിരുന്നു എന്നു കാണാം. പരിഷത്തിനെ കേരളീയരുടെ മുമ്പിൽ അവതരിപ്പിച്ചുകൊണ്ട് 1962ൽ പരിഷത്ത് സെക്രട്ടറി ഇങ്ങനെ എഴുതി:
“ശാസ്ത്രത്തിൻ്റെതായ ഒരു യുഗത്തിലാണ് നാം ജീവിക്കുന്നത്. മനുഷ്യന്റെ വികാസത്തിൽ ഇത്രയധികം സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന ശാസ്ത്രത്തിലെ സാമാന്യനിയമങ്ങളുടെയും കണ്ടുപിടുത്തങ്ങളുടെയും രൂപം ഏതാനും വിദഗ്ധരുടെ കുടുംബസ്വത്തായിരിക്കേണ്ടതല്ല. ഇത് സാധാരണക്കാരന് മനസ്സിലാവുന്ന ഭാഷയിൽ അവന് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കേണ്ട ചുമതല ആ വിദഗ്ധർ തന്നെയോ, മറ്റാരെങ്കിലുമോ ഏറ്റെടുത്തേ തീരൂ. ഇംഗ്ലീഷുകാരുടെ ഭരണകാലത്ത് നാട്ടുഭാഷകളോട് കാണിച്ചിരുന്ന ചിറ്റമ്മനയം മൂലം ശാസ്ത്രസാഹിത്യത്തിന് കാര്യമായ വളർച്ച ഇന്ത്യയിലെ പ്രാദേശികഭാഷകളിൽ ഉണ്ടായിട്ടില്ല. എന്തും ഇംഗ്ലീഷിൽ പറയുക, അതും കട്ടിയായി പറയുക, അതായിരുന്നു പരിഷ്കാരം, സാങ്കേതിക പദങ്ങളുടെ പ്രശ്നം പ്രാദേശികഭാഷയിൽ എഴുതാൻ തുനിയുന്ന ചുരുക്കം അഭിമാനികൾക്ക് വലിയൊരു കീറാമുട്ടിയായിരുന്നു. ഋഷിപ്രോക്തമായ ശാസ്ത്രമാണെന്നും അതിൽ തെറ്റുകളുണ്ടാവാൻ വയ്യെന്നും യാഥാസ്ഥിതികരായ നമ്മുടെ നാടൻ 'ശാസ്ത്രജ്ഞർ' വാശിപിടിച്ചു. അന്ധവിശ്വാസങ്ങൾ വളർത്തുന്നതിനുമാത്രം കൂടുതൽ ഉപകരിക്കുന്ന സംസ്കൃതത്തിലുള്ള ശാസ്ത്രഗ്രന്ഥങ്ങളോട് സാധാരണക്കാർക്കുണ്ടായിരുന്ന ആരാധനാ മനോഭാവം മൂലം ഇന്നാട്ടിലെ ജനങ്ങൾ ശാസ്ത്രബോധത്തെ സംബന്ധിച്ചിടത്തോളം മറ്റുള്ളവരുടെ എത്രയോ പിറകിലായി. സാധാരണക്കാരന്റെ ഹൃദയവുമായി സംവേദനം നടത്താൻ പ്രാദേശികഭാഷകൾക്കേ കഴിയൂ. പുത്തൻ വിജ്ഞാനത്തിൻ്റെ സന്ദേശം എളുപ്പം മനസ്സിലാക്കാവുന്ന ശൈലിയിൽ ജനഹൃദയങ്ങളി