താൾ:Ghoshayatra.djvu/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കല്യാണമരുളുക കല്യാണീവാണീദേവി!
ഫുല്ലാരവിന്ദരുചിവെല്ലുന്നഭംഗിയുള്ള
സല്ലോചനങ്ങളുടെതെല്ലോടിടകലരും
മുല്ലായുധന്റെപടവില്ലോടുതുലിതമാം
ചില്ലീമയകനകവല്ലീവിലാസംകൊണ്ടു-
മുല്ലാസഗുണമളവില്ലാതെവിലസുന്ന
സല്ലാപമധുരസസല്ലാളനങ്ങൾകൊണ്ടു-
മെല്ലാനേരവുമെന്നെക്കല്ല്യാണീ! കാത്തരുൾക.
കല്യേ! ഭഗവതി! നീയല്ലാതെനിക്കുഗതി-
യില്ലാ മമ മനസിവല്ലായ്മ വന്നീടുന്ന-
തെല്ലാമകറ്റിപ്രതിമല്ലന്മാരുടെമദ-
മെല്ലാം കുറപ്പതിനു നല്ലൊരു വചനകൗ-
ശല്യംതരിക മമശല്യങ്ങൾ തീർത്തരുൾക.
മല്ലാധിവാസജായേ മല്ലാക്ഷിസരസ്വതി
ചൊല്ലേറുമൊരുകഥചൊല്ലേണമെന്നുരിചി
തെല്ലുണ്ടെനിക്കു ചെറ്റുകില്ലുണ്ടതിനുപിന്നെ
നല്ലോരമൃതരസകല്ലോലജാലങ്ങൾക്കു
തുല്യങ്ങളാംകവികൾ ചൊല്ലും ജനങ്ങളുടെ
ചൊല്ലുകൾ കേൾക്കത്തന്നെ നല്ലൂനമുക്കതിനു
തുല്യം കവിതാഗുണമില്ലെന്നറിഞ്ഞീടണം.
വല്ലാത്ത കവിതകൾ ചൊല്ലുന്നവനെക്കാട്ടിൽ
ചൊല്ലാതിരിക്കുന്നവൻ നല്ലൂ നിരൂപിച്ചാല-
തല്ലാതെ ദുസ്സാമർത്ഥ്യമെല്ലാം തുടങ്ങുന്നേര‌‌‌-
മെല്ലാർക്കും പരിഹാസമല്ലാതെ വരികില്ല.
ഒല്ലാത്തവാക്കു വന്നുചൊല്ലുന്ന പുരുഷനെ
കൊല്ലാതെകൊല്ലുമുടനെല്ലാമഹാജനങ്ങൾ
വല്ലാത്തദുഷിവാക്കുതെല്ലും സഹിച്ചുകൂടാ.
തല്ലുകൊണ്ടെന്നാലതു തെല്ലുദിവസമങ്ങു
ചെല്ലുമ്പോൾ വേദനകളെല്ലാംശമിച്ചുപോകും.

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/2&oldid=160294" എന്ന താളിൽനിന്ന് ശേഖരിച്ചത്