താൾ:Ente naadu kadathal.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ല്ലാത്തവനാണ്;(91) ചാല ലഹളക്കേസ്സ് വിസ്തരിച്ച സെഷൻസ് ജഡ്ജി മി. നാരായണമേനോന്റെ മേൽ‌ അമിതവും അനീതിപരവുമായ സ്വാധീനം ചെലുത്തി; (92) മനസ്സാക്ഷിയില്ലാത്തവനാണ്; (93) ശങ്കരൻതമ്പിയുടെ കയ്യിൽ കളിക്കുന്ന പാവയാണ്.(94) ഉദ്ധതനും പ്രതികാരേച്ചുവുമാണ്:(95) എക്സിക്യുട്ടീവിനെയും ജുഡീഷ്യറിയെയും തമ്മിലടിപ്പിക്കുന്നു (94)-ഇങ്ങനെയെല്ലാമാണ് 'സ്വദേശാഭിമാനി' എന്നെ വിശേഷിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, ഇതിനെല്ലാമുപരിയായി എന്റെ മേൽ അസാന്മാർഗികവൃത്തിയും ആരോപിച്ചിരുന്നു.ആദ്യകാലങ്ങളിൽ വ്യംഗ്യോക്തികളിൽ കൂടിയായിരുന്നുവെങ്കിൽ, പിന്നീട് അത് പരസ്യമായും മൂടുപടം കൂടാതെയുമായി. അങ്ങനെ ആരംഭിച്ചത് 1909 ഒക്ടോബർ മാസത്തിൽ പ്രജാസഭയിലേക്ക് രാമകൃഷ്‌ണപിള്ളയെ തിരഞ്ഞെടുത്തത് ഡർബാർ നിഷേധിച്ചതോടുകൂടിയാണ്. ആസംഭവത്തിനുശേഷം ആ മനുഷ്യൻ എന്നോടുമാത്രമല്ല പൊതുവേ ഭരണകൂടത്തോടുതന്നെ പൂർവാധികം പാരുഷ്യമുള്ളവനായിത്തീർന്നു. തിരഞ്ഞെടുപ്പിനേയും അത് വീറ്റോ ചെയ്യാൻ ഇടയാക്കിയ സാഹചര്യങ്ങളേയും സംബന്ധിച്ച വസ്തുതകൾ ഇവിടെ വിവരിക്കുന്നതു നന്നായിരിക്കുമെന്നു ഞാൻ വിചാരിക്കുന്നു. പഴയ ചട്ടമനുസരിച്ച് ഏതെങ്കിലും ഒരു താലൂക്കിൽ വോട്ടറാകുന്നതിനും, ഏതെങ്കിലും ഒരു താലൂക്കിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നതിനും വേണ്ട യോഗ്യതകളിൽ ഒന്ന്, ഒരു അംഗീകൃത യൂണിവേഴ്‌സിറ്റിയിലെ ബിരുദമുണ്ടായിരിക്കുന്നതും, അയാളുടെ സ്ഥിരവാസം ആ താലൂക്കിൽതന്നെ ആയിരിക്കുക എന്നതുമാണ്. നെയ്യാറ്റിൻകര താലൂക്കിൽ നിന്നുള്ള ഒരു മെമ്പർ ആയിട്ടായിരുന്നു രാമകൃഷ്‌ണപിള്ളയെ തിരഞ്ഞെടുത്തിരുന്നത്. തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് അവസാന അംഗീകാരത്തിനായി ഗവർമെന്റിന് സമർപ്പിക്കുന്നതിന് മുമ്പുതന്നെ, രാമകൃഷ്‌ണപിള്ള അസംബ്ലിയിൽ പ്രസംഗിക്കുന്നതിന് ഉദ്ദേശിക്കുന്ന വിഷയങ്ങളെക്കുറിച്ച് ദിവാൻ പേഷ്‌കാർക്ക് നോട്ടീസ്സ് നല്കുകയുണ്ടായി. ഈ വിഷയങ്ങളിൽ ഒന്ന് 'ഔദ്യോഗികാഴിമതിയും ഭരണകൂടത്തിന്റെ ദുരധികാരപ്രചാരണതയും' ആയിരുന്നു. ഈ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ മറ്റു കാര്യങ്ങളുടെ കൂട്ടത്തിൽ 'ഗവർമെന്റുകാര്യങ്ങളിൽ കൊട്ടാരം ഉദ്യോഗസ്ഥന്മാരുടെ കൈകടത്തലുകൾ' എന്ന് രാമകൃഷ്‌ണപിള്ള പറയുന്നതും ചർച്ച ചെയ്യുന്നതാണെന്ന് നിർദേശിച്ചിരുന്നു. ഇതുപോലുള്ള ഒരു കാര്യം അസംബ്ലിയിൽ ചർച്ച ചെയ്യാൻ ഞാൻ അനുവദിക്കുക എന്നത് അസംഭവ്യമാണ്. രാമകൃഷ്‌ണപിള്ളയുടെ ലക്ഷ്യം മഹാരാജാവു തിരുമനസ്സിലെ നാമം ചർച്ചയിൽ വലിച്ചിഴച്ചുകൊണ്ടുവരുകയും കൊട്ടാരം ഉദ്യോഗസ്ഥന്മാരുടെ സ്വാധീനവും മറ്റും മഹാരാജാവിന്റെമേൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നുവെന്ന അയാളുടെ എല്ലാ പഴയ ആരോപണങ്ങളും ഉന്നയിക്കുകയും ചെയ്യുക എന്നതു മാത്രമായിരുന്നുവെന്ന് വ്യക്തമായിരുന്നു. ഇതുപോലുള്ള ഒരുകാര്യം മഹാരാജാവിനോടുള്ള ഏറ്റവും വലിയ അനാദരവായിരിക്കുമെന്നുതന്നെയല്ല, ദിവാൻ ഗവർമെന്റിന്റെ മേധാവി ആയതിനാലും ജനങ്ങളുടെ സത്യസന്ധമായ സങ്കടങ്ങളെ ഗവർമെന്റിൽ നിവേദനം നടത്തുക എന്നതാണ് അസംബ്ലിയുടെ ഉദ്ദേശമെന്നതിനാലും ഇത് അനുവദിക്കുക എന്നത് ശുദ്ധ അസംബന്ധവുമാണ്. നടപടി പ്രകാരം ആ വിഷയം നിരോധിക്കുക എന്നതിൽനിന്നും എന്തായാലും ഞാൻ മോചിതനായി. എന്തെന്നാൽ രാമകൃഷ്‌ണപിള്ള നെയ്യാറ്റിൻകരയിൽ വോട്ടുചെയ്യുന്നതിനോ, അവിടെനിന്നും തിരഞ്ഞെടുക്കപ്പെടുന്നതിനോ അർഹനല്ലെന്നു കണ്ടുപിടിക്കപ്പെട്ടു. ഈ മനുഷ്യൻ താമസിച്ചിരുന്നതു നെയ്യാറ്റിൻകര താലൂക്കിൽ അല്ല; തിരുവനന്തപുരം പട്ടണത്തിൽ ആയിരുന്നു. അതുകൊണ്ട് തിരഞ്ഞെടുപ്പ് നിയമവിരുദ്ധമായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ റദ്ദാക്കുകയും അസംബ്ലിയിൽ ആ താലൂക്കിന്റെ പ്രാതിനിധ്യത്തിനുവേണ്ടി മറ്റ് ഏർപ്പാടുകൾ ഉണ്ടാക്കുകയും ചെയ്തു. ഇത് 1909 ഒക്ടോബർ 31ആം തീയതിയായിരുന്നു. ഇതിൻഫലമായി എന്നോടുള്ള രാമകൃഷ്‌ണപിള്ളയുടെ മനോഭാവം അതിരൂക്ഷമായിത്തീർന്നു. ഈ വസ്തുത, അയാളുടെ തിരഞ്ഞെടുപ്പിനെ റദ്ദു ചെയ്ത

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/76&oldid=159047" എന്ന താളിൽനിന്ന് ശേഖരിച്ചത്