താൾ:Ente naadu kadathal.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കേ.സി. കേശവപിള്ളയുടെ ഡയറി

സ്വദേശാഭിമാനിയെ നാടുകടത്തുന്നു

പ്രസാഃ കെ. എൻ ഗോപാലപിള്ള, എം. ഏ.


1086 കന്നി 8- നു മൂലൂർ പണിക്കർ അയച്ച സംശയങ്ങൾക്കു മറുപടി എഴുതി.

10- നു - തലവൂർ തുണ്ടിൽ നാണുപിള്ളയും കണി പത്മനാഭൻ വൈദ്യനും മറ്റു മൂന്നുനാലു പേരും രാവിലെ വന്നു. വൈദ്യന്റെ സഭാപ്രവേശം ആട്ടക്കഥ പരിശോധിക്കാൻ വന്നതാണ്. ആട്ടക്കഥ ആദ്യം മുതൽ പരിശോധിച്ചു. വേറെ ജോലി ഒന്നും ചെയ്തില്ല. സ്വദേശാഭിമാനി പത്രാധിപർ കെ. രാമകൃഷ്ണപിള്ളയേയും അദ്ദേഹത്തിന്റെ അച്ചുകൂടത്തെയും ഇന്നു ദിവാന്റെ ആജ്ഞപ്രകാരം രണ്ടുമൂന്നു പോലീസ് ഇൻസ്പെക്റ്റർമാർ ചെന്ന് അറസ്റ്റ് ചെയ്തു പാളയത്തിൽ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയതായി കേട്ടു. പാർക്കുന്ന പുരയ്ക്കു മുദ്ര വച്ചതായും കേട്ടു.

11-നു - കെ. രാമകൃഷ്ണപിള്ളയെ ഇന്നലെ രാത്രി 12 മണിക്കു സ്റ്റേഷനിൽ നിന്നു ബന്തോവസ്തായി വണ്ടിവഴി കൊണ്ടുപോയി. ഇന്നു തോവാള കോട്ടയ്ക്കു വെളിയിൽ നാടു കടത്തിയിരിക്കുന്നതായി കേട്ടു. രാജദ്രോഹകരമായ ലേഖനമെഴുതി എന്നുള്ളതാണു കാരണം. ഇതു നിമിത്തം നഗരം മുഴുവൻ വലിയ ക്ഷോഭവും ബഹളവും കലശലായിരിക്കുന്നു.

(അന്നത്തെ ദിവാനായിരുന്ന രാജഗോപാലാചാരി തെക്കെത്തെരുവു മാളികയിൽ കൂടിയിരുന്ന് സ്ത്രീജനങ്ങളുടെ മദ്ധ്യത്തിൽ വിഹരിച്ചതിനെയാണു ധീരനായ രാമകൃഷ്ണപിള്ള പത്രത്തിൽ പ്രതിപാദിച്ചിരുന്നത്. ഏതാണ്ടിപ്രകാരം-

“... സ്ത്രീജനമദ്ധ്യത്തിൽ ഒരു നേരിയ വസ്ത്രം മാത്രം ധരിച്ചുകൊണ്ടു വിഹരിച്ച ഈ മന്ത്രിസ്ഥാന വ്യഭിചാരിയെ ആയില്യം തിരുനാളായിരുന്നുവെങ്കിൽ കുതിരക്കവഞ്ചികൊണ്ടടിച്ചു നാടിനു പുറത്താക്കുമായിരുന്നു..” എത്രയോ പരമാർത്ഥം! ഈ വാചകത്തിലാണു ബുദ്ധിമാനായ ദിവാൻ “രാജദ്രോഹം.. കണ്ടത്! അന്ന് അതൊക്കെ നടന്നു) - പ്രസാധകൻ.

12 - ം നു - സ്വദേശാഭിമാനി 6-ം പുസ്തകം 105-ം ലക്കം വായിച്ചു. ഇതു കന്നി 7-ം തീയതിയിലേതാണ്. ആഴ്ചയിൽ മൂന്നു വീതം നടത്തിവന്ന ഈ പത്രം ഈ ലക്കത്തോടു കൂടി നിന്നു എന്നു വിചാരിക്കേണ്ടിയിരിക്കുന്നു. തിങ്കളാഴ്ചയിലെ (10-നു) പത്രം കുറെ അച്ചടിച്ചപ്പോഴാണത്രെ അറസ്റ്റ് ചെയ്തത്. രാജഭക്തിയെ ദുഷിപ്പിക്കുന്ന ലേഖനങ്ങൾ‌ പരസ്യം ചെയ്തു കണ്ടിരിക്കുന്നതിനാൽ‌ പത്രാധിപരെ നാടുകടത്തിയിരിക്കുന്നുവെന്നും, ഇനി മഹാരാജാവു സന്തോഷം തോന്നി അനുവദിക്കുന്നകാലം വരെ ഈ രാജ്യത്തു കടന്നുകൂടാ എന്നും അച്ചുകൂടം മുതലായവ സർ‌ക്കാരിൽ‌ നിന്നും എടുത്തിരിക്കുന്നുവെന്നും ആ പത്രം സംബന്ധിച്ചുള്ള യാതൊരു പരാതിയും ഈ രാജ്യത്തു സ്വീകരിക്കുന്നതല്ലെന്നും ഗസറ്റിൽ‌ പരസ്യം ചെയ്തിരിക്കുന്നു.

15 - നു- ഇന്നലെ കന്നിക്കോട്ടു പത്മനാഭൻ വൈദ്യർ എഴുതിത്തന്ന ഒരു ശ്ലോകം:-

 സൽകാവ്യ പുഷ്പവിഗള-

ദ്രസപുരമാധു
 ര്യാകൃഷ്ടസൂരി മധുപ-
സ്സുയശഃ പലാശഃ
 ചൈതന്യവാൻ പ്രഥിത
കേശവകോവിരേന്ദ്ര-
 കല്പദ്രുമഃ പ്രദിശതാം
മേ വാഞ്ഛിതാർത്ഥം.

18-നു- അച്ഛന്റെ പുലകുളിയെപ്പറ്റി താഴെവരുന്ന ലേഖനമെഴുതി സമുദായപരിഷ്കാരിണി എന്ന മാസികയ്ക്കയച്ചു. ഇതിന്റെ പ്രവർത്തകൻ സി. കൃഷ്ണപിള്ളയാണ്.

ഒരു പുലകുളി അടിയന്തിരം


എന്റെ അച്ഛൻ ഇക്കഴിഞ്ഞ ചിങ്ങമാസം 29-നു 70-മത്തെ വയസ്സിൽ ദേഹവിയോഗം ചെയ്യുകയുണ്ടായി, ശേഷിയുള്ള അടുത്ത അനന്തിരവർ ഇല്ലായ്കയാൽ അദ്ദേഹത്തിന്റെ ശവസംസ്ക്കാരം, സഞ്ചയനം, പുലകുളി ഈ മൂന്ന് അടിയന്തരങ്ങളും ഞാനാണു നടത്തിയത്. സംസ്ക്കാരാനന്തരം നടന്നുവരുന്ന “കോടല്ലിക്കണ്ണാക്ക്.. മുതലായ അർത്ഥമില്ലാത്ത പല ആചാരങ്ങൾ ഇതിൽ നടത്താൻ ഞാൻ അനുവദിച്ചില്ല. പുലകുളിയുടെ പിറ്റേ ദിവസം സദ്യ കഴിക്കണമെന്നും അതു ദീർഘായുസ്സിനും കുടുംബക്ഷേമത്തിനും അത്യാവശ്യമാണെന്നും അങ്ങനെ ചെയ്യാതിരിക്കുന്നതു വലുതായ ദുഷ്ക്കീർത്തിക്കു കാരണമാ‍ായിത്തീരുമെന്നും മറ്റും എന്നോട് സ്നേഹിതന്മാരും ബന്ധുക്കളും പല പ്രകാരത്തിൽ ഉപദേശിക്കുകയുണ്ടായി. അത്യാവശ്യം , ആവശ്യം , അനാവശ്യം ഇങ്ങനെ മൂന്നു വിധം നടപടികളുള്ളവയിൽ ഈ സദ്യ ഒന്നാമത്തേതിൽ ഉൾപ്പെടുകയില്ലെന്നും പക്ഷേ രണ്ടാമത്തേതിലേ ഉൾപ്പെടൂ എന്നും ഒന്നാമത്തെ ഇനത്തിൽ ഉൾപ്പെടുന്നവയായി അനേക കൃത്യങ്ങൾ ഉള്ളവതന്നെ പല അസൌകര്യങ്ങൾ നിമിത്തം ശരിയായി നടക്കാതെ കിടക്കുന്ന ഈ അവസരത്തിൽ ഇക്കൊല്ലം നടത്താൻ തരമില്ലെന്നും ഞാൻ ഈ ഉപദേഷ്ടാക്കന്മാരോടു പറകയും പുലകുളിക്ക് ഇങ്ങനെ സദ്യ കഴിക്കുന്നതിന്റെ അനൌചിത്യത്തെപ്പറ്റി സമുദായ പരിഷ്ക്കാരിണിയിൽ യുക്തിയുക്തമായി പ്രസ്താവിച്ചിട്ടുള്ളതിനെ ചൂണ്ടിക്കാണിക്കയും ചെയ്തു. എങ്കിലും അതിൽ ഭൂരിപക്ഷത്തെയും തൃപ്തിപ്പെടുത്താൻ സാധിച്ചില്ല. ഈ അടിയന്തിരത്തിനു സദ്യകഴിച്ചു ദുർവ്യയം ചെയ്യണമെന്ന് ഉപദേശിക്കാൻ പലരും ഉണ്ടാകുമെന്നും ആ വക ഉപദേശങ്ങൾ സ്വീകരിക്കരുതെന്നും പരേതനായ ആ മഹാത്മാവുതന്നെ എന്നോടു രണ്ടുമൂന്നു തവണ നിഷ്കർഷയായി പറഞ്ഞിട്ടുണ്ടായിരുന്നു. ആ നിയോഗത്തെ അനുസരിച്ചും എന്റെ നിശ്ചയപ്രകാരവും ഈ അടിയന്തിരം സദ്യ നടത്താതെ മറ്റു സകല ക്രിയകളും ആചാരങ്ങളും ഭംഗിയായി നടത്തിച്ച് അവസാനിപ്പിക്കയാണു ചെയ്തത്. കാരണവന്മാരുടെ അധികാരത്തിൽ നടന്നിട്ടുള്ള ഈ മാതിരി അടിയന്തരങ്ങളിൽ ഒന്നല്ലെങ്കിലും ഈ ദുർവ്യയം ചുരുക്കണമെന്നുള്ള എന്റെ അഭിപ്രായം ഫലിച്ചിട്ടില്ല. ഈ മരണമുണ്ടായത് എനിക്കു പ്രത്യേകം സ്വാതന്ത്ര്യമുള്ള ഭവനത്തിൽവച്ചായതിനാലത്രെ എന്റെ നിശ്ചയം സാദ്ധ്യമായത്. ഈ വിവരം സമുദായ പരിഷ്കരണിയിൽ പ്രസിദ്ധപ്പെടുത്തുന്നത് നിഷ്ഫലമാകയില്ലെന്നു വിചാരിക്കുന്നു.

20- നു - “ജൂബിലിക്ക് ഓരോരുത്തർ തിരുമുമ്പിൽ‌ സമർപ്പിച്ച മംഗള പദ്യങ്ങളും മറ്റും അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുന്നതിനു യോഗ്യതയുള്ളതെല്ലാം പ്രൊഫസ്സർ‌ രാജരാജവർമ്മ കോയിത്തമ്പുരാനുമായി ആലോചിച്ചു ലിസ്റ്റു തയ്യാറാക്കി അയയ്ക്കുന്നതിന് കല്പനപ്രകാരം മിസ്റ്റർ‌ കേശവപിള്ളയെ നിയമിച്ചു എഴുതിവന്നിരിക്കകൊണ്ടു ശ്ളോകങ്ങൾ അയയ്ക്കുന്നു എന്നും ,, കോയിത്തമ്പുരാനു,, മായി ആലോചിച്ചു യോഗ്യതയുള്ള ശ്ളോകങ്ങൾ ലിസ്റ്റ് തയ്യാറാക്കി എഴുതിവരേണ്ടതാകുന്നു എന്നും ഗവർ‌മെന്റു ചീഫ് സെക്രട്ടറി മിസ്റ്റർ എ. ജെ. വിയറായുടെ ശ്ളോകങ്ങളും വന്നു.

എറണാകുളത്തുനിന്നു പുറപ്പെടുന്ന ബഹുരസം എന്ന മാസികയുടെ ഒന്നാം ലക്കം വന്നുകിടന്നിരുന്നതു വായിച്ചു. അതു കിട്ടിയ വിവരത്തിന് അനുമോദനക്കത്തും താഴെ വരുന്ന പദ്യവും തല്പത്രാധിപർക്കയച്ചു.

മംഗളാശംസ
ബഹുരസമൊരുവാരം ഹന്ത!

  വായിച്ച നേരം
ബഹുതാരസപൂരം ജാതമാ
  യിങ്ങപാരം
പരിഗത ബഹുസാരം പത്രികൊ
  ത്തം സഹീരം
വരഗുണമിതുഭാരം വാഴ്ക
  യാചന്ദ്രതാരം.

22-നു- ജൂബിലി പദ്യങ്ങൾ ഹജൂരിൽ നിന്നും വന്നവയിൽ മലയാളി മനോരമ (ശേഷം 25- ആം പേജിൽ)

സ്വദേശാഭിമാനിയെ നാടുകടത്തിയതിനെക്കുറിച്ച് പരാമർശിക്കുന്ന കെ. സി. കേശവപിള്ളയുടെ ഡയറിക്കുറിപ്പ് മതൃഭൂമി ആഴ്‌ചപ്പതിപ്പിൽ
"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/66&oldid=159036" എന്ന താളിൽനിന്ന് ശേഖരിച്ചത്