താൾ:Dharmaraja.djvu/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാക്ഷികളായി, ദൂരത്തുമാറി ദേഹക്മമങ്ങൾ മറന്നുനിന്നിരുന്ന തമ്പിയും പത്നിയും ആ പുരാതനഗൃഹത്തെ ആകാശശേഷമായിക്കണ്ടപ്പോൾ, തമ്പി ശ്വാസശൂന്യനായി: ഉദരചലനം നിലച്ചു, നേത്രങ്ങളിൽനിന്ന് ചില ജലകണങ്ങൾ ദ്രവിച്ചു: തങ്കച്ചി ആ നിർമ്മലചിത്തനെ തലോടി ആ ദുർദ്ദർശനപ്രാന്തത്തിൽനിന്നു മാറ്റുന്നതിനു ശ്രമിച്ചു. തന്റെ ഭവനശേഷമായ ആകാശദർപ്പണത്തിൽകൂടി അസ്തമനദിവാകരനെ ശ്രീപത്മനാഭസുദർശനായുധംപോലെ ചെങ്കനൽപ്രഭനായിക്കണ്ടപ്പോൾ, “ഇനി എങ്ങോട്ടപ്പീ?” എന്നു ഭാര്യയോടു നിഷ്പൗരുഷനായ തമ്പി വൈവശ്യാലിംഗനപൂർവ്വം ചോദിച്ചു. “അരശർവരാക്കടലിരിക്കെ മനം കലങ്ങാൻ കാര്യമെന്ത്?” എന്നു തങ്കച്ചിപ്രഭ പൗരുഷത്തോടുകൂടിപ്പറഞ്ഞു. സമുദ്രത്തിൽ നീരാടുകയോ! തമ്പിയുടെ അന്തഃകരണം, രാജയോഗാദികൾകൊണ്ടു പരമഹംസനായും ആശ്ചര്യകർമ്മപ്രവൃത്തനായുമുള്ള തന്റെ ഗുരുവരനെ ധ്യാനിച്ചു. പശ്ചിമാകാശത്തിലെ അരുണജാജ്വല്യതയ്ക്കിടയിൽ സ്വർണ്ണപ്രഭമായുള്ള ഒരു നവസൗധത്തെ തമ്പിയുടെ വിഭ്രാന്തി ദർശനംചെയ്തു. ഈ മോഹാവേശം അദ്ദേഹത്തിന്റെ ഉത്സാഹത്തെ ഉദ്ധരിച്ചു. മരുത്വാൻമലയിലേക്ക് ഭാര്യയുടെ ഹസ്തത്തെ ഗ്രഹിച്ചുകൊണ്ടു തമ്പി നടതുടങ്ങി. സമീപസ്ഥരായ ചില ഗൃഹസ്ഥന്മാർ അദ്ദേഹത്തെ സൽക്കരിക്കുന്നതിന് രാജനിരോധമില്ലെന്നുള്ള ധൈര്യത്തോടുകൂടി അവരുടെ ഗൃഹങ്ങളിലേക്ക് ആ ദമ്പതിമാരെക്ഷണിച്ചു. തങ്കച്ചി തമ്പിക്കുവേണ്ടി തലയാട്ടി, ഭർത്താവിനേയുംകൊണ്ടു നടതുടർന്നു. ബഹുശതവത്സരങ്ങളായി തന്റെ ഗൃഹത്തിന്റെ ‘മാടമ്പു’ മുദ്രയായി രക്ഷിക്കപ്പെട്ടിരുന്ന പടക്കളം അതിന്റെ ശ്മശാനഭൂമിപോലെ തുറന്നു കാണപ്പെട്ടപ്പോൾ, കല്ലുമണ്ഡപം സ്ഥിതിചെയ്തിരുന്ന തറയിൽ ചെന്ന്, തമ്പി വീണുരുണ്ടു. “ഇതെന്തു പാട്” എന്നു ഖേദിച്ചുകൊണ്ട് തങ്കച്ചിയും നിലം പറ്റി. ഹൃദയഭേദകമായ ഈ അധഃപതനത്തെ കണ്ട ഭൃത്യന്മാർ വാങ്ങിനിന്നു ശോചിച്ചു. ശതഗുണിതമായുള്ള അന്നത്തെ നിശാകാളിമയുടെ ദർശനത്തിൽ, ബഹുസംവത്സരങ്ങൾക്കുമുമ്പ് കഴിഞ്ഞ ഒരു രാത്രിയും, ദേവീദർശനത്തിനായി താൻ ബഹുലാഭരണഭൂഷിതയായതും കുമതികളായ ചില ഭൃത്യന്മാരുടെ ദുഷ്പ്രേരണയിൽ താൻ സാഹസിനിയായി പുറപ്പെട്ടതും, അനന്തരം രാക്ഷസമായുള്ള ഒരു കൃത്യത്തെ താൻ ചെയ്തുപോയതും, ആപൽസംസ്കരണത്താൽ സംശുദ്ധമായുള്ള ആ പ്രഭ്വിയുടെ ദേഹി തന്മയത്വത്തോടുകൂടി ദർശനംചെയ്തു. താൻ പൂർവദിവസത്തിൽ വിദ്വേഷിച്ചതിന്മണ്ണമുള്ള ഒരു നരഹത്യയായും സംഭവിച്ചേക്കാമായിരുന്ന തന്റെ ഭൂതകൃത്യത്തെ ഓർത്ത് തങ്കച്ചി വിറച്ചു. ആ രക്തധാരയെ സന്ദർശനംചെയ്ത് മനസ്സു തളർന്നു. അപമാനോൽഭൂതമായുള്ള പരിതാപത്തോടു സഹതപിക്കാൻ അഭ്യസനജ്ഞാനസിദ്ധിയുണ്ടായിരിക്കുന്ന ആ പ്രഭ്വി, ആ ബാലൻ, അവന്റെ കോപാമർഷങ്ങളെ അമർത്തിനിന്നു വിറകൊണ്ടതിന്റെ മഹത്വത്തെ തദാനീന്തനസംഭവംപോലെ കണ്ട്, അഭിനന്ദിച്ച്, ക്ഷമാപ്രാർത്ഥിനിയാവാൻ സന്നദ്ധയായി. ഏത് ഉദരത്തിൽ ജനിച്ചു എങ്കിലും, സ്വജഡജാതനെന്നപോലെ വിചാരിച്ച്, ആ ബാലന്റെ അന്നത്തെ ഉദരാർത്തിയെ താൻ ശമിപ്പിക്കാതെ, തന്റെ ധനപുഷ്ടിയിൽ അഹങ്കരിച്ചും, അവന്റെ ദാരിദ്ര്യത്തെ വിനിന്ദിച്ചും, താൻ ചെയ്തുപോയിട്ടുള്ള മഹാദുർദ്ധരപാതകത്തിന് ആ ബാലനോട് തനിക്കു സംഘടനയുണ്ടാവാൻ തങ്കച്ചി പ്രാർത്ഥിച്ചു. ഭർത്തൃഗൃഹത്തിനും തന്റെ സൗഭാഗ്യത്തിനും നഷ്ടം ഭവിച്ചു എങ്കിലും ആ പശ്ചാത്താപസംസ്കാരം മനസ്സിൽ ഒരു ആനന്ദത്തെ സഞ്ജാതമാക്കി അവരുടെ ഗാത്രത്തെ വിറപ്പിച്ചു. തന്റെ ഭാര്യയുടെ ഖിന്നതാക്ഷോഭത്തെക്കണ്ട തമ്പി ആ മഹതിയെ പ്രണയപ്രഹർഷത്തോടു ഹസ്താവലംബനംചെയ്ത്, ‘വിസ്തീർണ്ണപൃഥ്വി’യെ ശരണം പ്രാപിച്ചു.

തന്റെ ഉച്ചാടനക്രിയകൾ ഉടനടി കളപ്രാക്കോട്ടഭവനത്തിനുണ്ടാക്കിയ ശുദ്ധീകരണത്തെ കാണാൻ നിൽക്കാതെ ഭഗവതിയമ്മ അടുത്ത പുലർച്ചയോട് മരുത്വാമലയുടെ താഴ്വരയിൽ എത്തി, മലകേറി, ഋഷിവാസഗുഹകളെ ആരാഞ്ഞു. അവിടെ ഉണ്ടായിരുന്ന ഒരു പ്രധാനമണ്ഡപത്തിന്റെ വാതൽ ബന്ധിച്ചുകാണപ്പെട്ടു. ഭൃത്യന്മാർ കരിങ്കല്ലുകൊണ്ടു തകർത്തിട്ടും അത് അഭേദ്യമായിരുന്നു. ഭഗവതിയമ്മയ്ക്ക് താൻ ആരായുന്ന വസ്തു ആ മണ്ഡപത്തിനകത്തുണ്ടെന്ന് ഒരു ആദോദയമുണ്ടാകയാൽ, വാതൽപ്പടിയിലിരുന്നു കണ്ണടച്ച് ധ്യാനം തുടങ്ങി. തന്റെ കർണ്ണങ്ങൾക്കു പരിചയമുള്ള ഒരു സ്വരം കേട്ട് ഭഗവതിയമ്മ ചുറ്റുമുള്ള “വാനവും

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/195&oldid=158466" എന്ന താളിൽനിന്ന് ശേഖരിച്ചത്