ഉത്തരം: പതിനാറാം നൂറ്റാണ് തൊട്ട് പതിനെട്ടാം നൂറ്റാണ്ട് വരെയുള്ള കാലത്തെ നിർമ്മാണത്തൊഴിലാളി ഒട്ടുമുക്കാലും എല്ലായിടത്തും തന്റെ ഉല്പാദനോപകരണത്തിന്റെ - തന്റെ തറിയുടെയും കുടുമ്പത്തിലെ ചർക്കയുടെയും - ഉടമയായിരുന്നു. കൂടാതെ, ഒഴിവു സമയത്ത് കൃഷി ചെയ്തുപോന്ന ചെറിയൊരു തുണ്ടു ഭൂമിയും അവനു സ്വന്തമായിട്ടുണ്ടായിരുന്നു. തൊഴിലാളിക്ക് ഇതൊന്നുമില്ല. തന്റെ ഭൂവുടമയോ തൊഴിലുടമയോ ആയി ഏറെക്കുറെ പിതൃതന്ത്രാത്മകമായ ബന്ധങ്ങൾ പുലർത്തിക്കൊണ്ട് ഏതാണ്ട് പൂർണ്ണമായും നാട്ടിൻപുറത്തു തന്നെയാണ് നിർമ്മാണത്തൊഴിലാളിയുടെ താമസം. തൊഴിലാളിയാകട്ടെ, ഒട്ടുമുക്കാലും താമസിക്കുന്നത് വലിയ പട്ടണങ്ങളിലാണ്. അവനും തൊഴിലുടമയും തമ്മിൽ തനി പണബന്ധമാണുള്ളത്. വൻകിടവ്യവസായം നിർമ്മാണത്തൊഴിലാളിയെ അവന്റെ പിതൃതന്ത്രാത്മക സാഹചര്യങ്ങളിൽ നിന്നും പിഴുതു മാറ്റുന്നു. സ്വന്തമായിട്ട് അപ്പോഴും കൈവശമുള്ള സ്വത്ത് നഷ്ടപ്പെട്ട് അവൻ ഒരു തൊഴിലാളിയായിത്തീരുന്നു.
ചോദ്യം 11: വ്യാവസായികവിപ്ലവത്തിന്റെയും സമൂഹം ബൂർഷ്വായും തൊഴിലാളിയുമായി വിഭജിക്കപ്പെട്ടതിന്റെയും അടിയന്തിര ഫലങ്ങൾ എന്തായിരുന്നു ?
ഉത്തരം: ഒന്നാമത്, യന്ത്രാദ്ധ്വാനം വ്യാവസായികോൽപ്പന്നങ്ങളുടെ വില നിരന്തരം കുറച്ചതുകൊണ്ട് കായികാദ്ധ്വാനത്തിൽ അധിഷ്ഠിതമായ നിർമ്മാണത്തൊഴിലിന്റെയോ വ്യവസായത്തിന്റെയോ പഴയ സമ്പ്രദായത്തിന് എല്ലാ രാജ്യങ്ങളിലും സമ്പൂർണ്ണനാശം സംഭവിച്ചു. ചരിത്രവികാസത്തിൽ നിന്ന് ഇതേവരെ ഏറെക്കുറെ ഒറ്റപ്പെട്ട് നിന്നിരുന്നതും നിർമ്മാണത്തൊഴിലിനെ അടിസ്ഥാനപ്പെടുത്തിയ വ്യവസായത്തോട് കൂടിയതുമായ എല്ലാ അർദ്ധകിരാത രാജ്യങ്ങളും അങ്ങിനെ നിർബ്ബന്ധപൂർവ്വം അവയുടെ ഏകാന്തതയിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരപ്പെട്ടു. അവ ഇംഗ്ലീഷുകാരുടെ കുറഞ്ഞ ചരക്കുകൾ വാങ്ങുകയും സ്വന്തം നിർമ്മാണത്തൊഴിലാളികളെ നശിക്കാനനുവദിക്കുകയും ചെയ്തു. പരസഹ്രസം വർഷങ്ങളായി വളർച്ച മുട്ടിക്കിടന്നിരുന്ന രാജ്യങ്ങൾ - ഉദാഹരണത്തിന് ഇന്ത്യ - അടിമുടി വിപ്ലവകരമായി മാറ്റപ്പെട്ടത് ഇങ്ങനെയാണ്. ചൈന പോലും ഇപ്പോൾ ഒരു വിപ്ലവത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇംഗ്ലണ്ടിൽ ഇന്ന് കണ്ടുപിടിച്ച ഒരു യന്ത്രം, ഒരു വർഷത്തിനുശേഷം ചൈനയിലെ ലക്ഷക്കണക്കിന് തൊഴിലാളികളുടെ പിഴപ്പ് മുട്ടിക്കുമെന്ന സ്ഥിതിവിശേഷമാണിപ്പോൾ നിലനിൽക്കുന്നത്. ഇങ്ങനെ വൻകിട വ്യവ