താൾ:Changanasseri 1932.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒരു വർഷം കഴിഞ്ഞു പരമേശ്വരൻപിള്ള കാളേജിലേയ്ക്കു തിരിച്ചുപോയി. സദുദ്ദേശപ്രേരിതനായിരുന്ന സീ. കെ. പി., പരമേശ്വരൻപിള്ളയുടെ ഉദ്യോഗം സ്ഥിരപ്പെടുത്താമെന്നു പ്രതിജ്ഞചെയ്തു എങ്കിലും, അത്ര തുച്ഛമായ ഒരുദ്യോഗത്തിൽ ജീവിതശിഷ്ടം കഴിച്ചുകൂട്ടുവാൻ ഉൽക്കർഷേച്ഛുമായിരുന്ന പരമേശ്വരൻപിള്ള ഇഷ്ടപ്പെട്ടില്ല. കാളേജിൽ പുസ്തകങ്ങൾ പ്രതിവർഷം മാറിക്കൊണ്ടിരുന്നതിനാൽ ഒരു വർഷം നഷ്ടപ്പെട്ട പരമേശ്വരൻപിള്ളയ്ക്കു രണ്ടു വർഷത്തെ പുസ്തകങ്ങൾ ഒറ്റ വർഷം കൊണ്ടു പഠിച്ചുതിർക്കേണ്ടിയിരുന്നു. പരീക്ഷയടുക്കുമ്പോൾ മാത്രം ഉറക്കമിളച്ചു പഠിക്കുന്ന പഴയ അദ്ധ്യയനരീതി പരമേശ്വരൻപിള്ള വളരെ മുൻപേ വെടിഞ്ഞുകഴിഞ്ഞിരുന്നതുകൊണ്ടു് വർഷാവസാനത്തിൽ പരീക്ഷാവിജയം നേടുവാൻ അദ്ദേഹത്തിനു വിഷമമൊന്നുമുണ്ടായില്ല.

-ൽ പരമേശ്വരൻപിള്ള ഒരു ബി. എ. വിദ്യാർത്ഥിയായിത്തീർന്നു. ഇക്കാലത്താണു് ആദ്യമായി ഒരു വിജ്ഞാനസമ്പാദനതൃഷ്ണ അദ്ദേഹത്തേ ഗാഢമായി ബാധിച്ചതു്. ഹൈസ്കൂൾ ക്ലാസുകളിലേ ക്രമരഹിതമായ അദ്ധ്യയനരീതി അദ്ദേഹം ഉപേക്ഷിച്ചുകഴിഞ്ഞിരുന്നു. സാമ്പത്തികമായ കുഴപ്പങ്ങളിൽ നിന്നും അല്പാല്പമായ മോചനവും ഇക്കാലത്തു് അദ്ദേഹത്തിനു ലഭിക്കാതിരുന്നില്ല. കാളേജ്ലൈബ്രറിയിലെ ഇരുളടഞ്ഞ ഷെൽഫുകൾ ഒന്നൊന്നായി അദ്ദേഹത്തിന്റെ പരിശോധനയ്ക്കു വിഷയമായി. വിശ്രമാവസരങ്ങളിൽ ഒരു നിമിഷംപോലും പാഴാക്കാതെ തല കാഞ്ഞു മനഃക്ലേശം ചെയ്തു അദ്ദേഹം വിജ്ഞാനസമ്പാദനാർത്ഥം യത്നിച്ചു. ശാസ്ത്രീയമായ ഗ്രന്ഥങ്ങളാണു പരമേശ്വരൻപിള്ളയുടെ ശ്രദ്ധയെ കൂടുതലായാകർഷിച്ചതു്. നോവലുകൾക്കും, മറ്റു സാഹിത്യകൃതികൾക്കും അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ രണ്ടാം സ്ഥാനം മാത്രമേയുണ്ടായിരുന്നുള്ളൂ. പരമേശ്വരൻപിള്ള ഒരു ശാസ്ത്രകാരനാണു്. ശാസ്ത്രീയമായ ഒരു വീക്ഷണകോടിയിൽക്കൂടിയാണു് അദ്ദേഹം ബാഹ്യസംഭവങ്ങളെ നോക്കിക്കണ്ടിരുന്നതു്. ബി. എ-യ്ക്കു രസതന്ത്രശാസ്ത്രം (Chemistry) ആയിരുന്നു അദ്ദേഹത്തിന്റെ

ഐച്ഛികവിഷയം. ഏതെങ്കിലും ഒരു വിഷയത്തെ ശാസ്ത്രീയ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/34&oldid=216738" എന്ന താളിൽനിന്ന് ശേഖരിച്ചത്