താൾ:Changanasseri 1932.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്മാർക്കു് ഓരോ ശുപാർശക്കത്തും, യാത്രച്ചിലവിനു മൂന്നു രൂപായും പരമേശ്വരൻപിള്ളയെ ഏല്പിച്ചു. അഗതിയായ ആ ബാലനു കഴിവുള്ള സഹായങ്ങൾ ചെയ്തുകൊടുക്കണമെന്നാണു് എഴുത്തിൽ പറഞ്ഞിരുന്നതു്. യാത്രയ്ക്കു കിട്ടിയ മൂന്നു രൂപാ വഴിക്കു ഭക്ഷണച്ചിലവിലേക്കു പൊതിഞ്ഞു് എളിയിൽ തിരുകിക്കൊണ്ടു്, പരമേശ്വരൻപിള്ള ചങ്ങനാശേരിയിൽ നിന്നു് ഈ മൂന്നു സ്ഥലങ്ങളിലേയ്ക്കും കാൽനടയായി സഞ്ചരിക്കയാണു ചെയ്തതു്. എത്ര ദൂരവും കാൽനടയായി സഞ്ചരിക്കുവാനുള്ള തഴക്കം ബാല്യത്തിലേതന്നെ പരമേശ്വരൻപിള്ള സമ്പാദിച്ചിരുന്നു. ചങ്ങനാശേരിയിൽ നിന്നു കൊല്ലത്തേയ്ക്കു പോകുവാൻ, ഇരുപത്തിരണ്ടു നാഴികയകലേയുള്ള കായങ്കുളം വരെ കാൽനടയായി സഞ്ചരിച്ചതിനുശേഷം, അവിടെ നിന്നു മാത്രമാണു പരമേശ്വരൻപിള്ള കൊല്ലത്തേയ്ക്കു പതിവായി വള്ളം കയറാറുള്ളതു്. ചങ്ങനാശേരിയിൽ നിന്നു കൊല്ലത്തേയ്ക്കു തിരിക്കുമ്പോൾ വള്ളക്കൂലിയായ മൂന്നു ചക്രം മാത്രമാണു കൈവശമുണ്ടായിരിക്കുക, എന്നുള്ളതുകൊണ്ടു്, ഈ നടപ്പു് ഒഴിച്ചുകൂടുവാൻ മേലാത്ത ഒരാവശ്യം മാത്രമായിരുന്നു. ഇങ്ങിനെയുള്ള സഞ്ചാരത്തിൽ ഒരിക്കൽ ബോധരഹിതനായി പരമേശ്വരൻ പിള്ള റോഡിൽ വീണുപോയിട്ടുണ്ടു്. തൊടുപുഴക്കാരായ രണ്ടു മുസൽമാന്മാർ ആ അവസരത്തിൽ അതിലെ കടന്നുപോകുകയും, ബോധരഹിതനായിക്കിടന്നിരുന്ന പാച്ചുവിനെക്കണ്ടു സഹതാപപൂർവം എടുത്തുകൊണ്ടുപോയി ശുശ്രൂഷിച്ചു ബോധം വരുത്തി വയറുനിറച്ചു ഭക്ഷണം കൊടുത്തയക്കയും ചെയ്തു. എങ്കിലും, കാൽനടയായിട്ടുതന്നെയാണു് ആലപ്പുഴ, കോട്ടയം, പറവൂർ എന്നീ സ്ഥലങ്ങളിലേയ്ക്കു പരമേശ്വരൻപിള്ള ശുപാർശക്കത്തുകളുമായി തന്റെ ഭിക്ഷാടനമാരംഭിച്ചതു്. ആലപ്പുഴ മുൻസിഫ് യാതൊരു സഹായവും ചെയ്യുവാൻ സാധിക്കയില്ലന്നു് ആദ്യസന്ദർശനത്തിൽത്തന്നെ തീർത്തുപറഞ്ഞു. കോട്ടയം മുൻസിഫ് "പിന്നെയാകട്ടെ" എന്നു് ഒറ്റ വാക്കിൽ ഒരു മറുപടിയാണു നൽകിയതു്. പരമേശ്വരൻപിള്ള നിരാശപ്പെടാതെ ആ ഒറ്റ വാക്കിനെ അഭയം പ്രാപിച്ചു ചങ്ങനാശേരിയിൽനിന്നു കോട്ടയത്തേയ്ക്കും, തിരിച്ചു ചങ്ങനാശേരിക്കും,

വീണ്ടും കോട്ടയത്തേക്കും പല പ്രാവശ്യം സഞ്ചരിച്ചു. പക്ഷേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/31&oldid=216717" എന്ന താളിൽനിന്ന് ശേഖരിച്ചത്