യുധിഷ്ഠിരസഭാഗമനം
877
വിദുരൻ പറഞ്ഞു നിന്നാജ്ഞ ഞാനഭിനന്ദിപ്പതില്ലാ ചെയ്യാവല്ലേവം, കുലനാശാൽ ഭയം മേ, തമ്മിൽത്തെറ്റിക്കലഹിക്കും സുതന്മാർ ദ്യൂതത്താലെന്നോർത്തിടുന്നേൻ നരേന്ദ്ര! 3
ധൃതരാഷ്ട്രൻ പറഞ്ഞു ഇതിൽ താപം കലഹത്താൽ വരാ മേ ദൈവം ക്ഷത്താവേ, തെറ്റി നില്ക്കാതിരിക്കിൽ; ധാതാവിനാൽ ദൈവവശത്തിൽ വിശ്വം നടക്കുന്നൂതാൻ സ്വതന്ത്രത്വമില്ലാ. 4
എന്നാലോ വിദുരാ, ചെന്നിട്ടെന്റെ ശാസനയാലെ നീ ഉടൻ കൊണ്ടുവരൂ വീരൻ കൗന്തേയൻ ധർമ്മപുത്രനെ. 5
====58.യുധിഷ്ഠിരസഭാഗമനം====
ധർമ്മപുത്രരും വിദുരനും തമ്മിലുള്ള വാർത്താലാപം. ചൂതുകളിയുടെ ദോഷഫലങ്ങളെ ധർമ്മപുത്രൻ വിവരിക്കുന്നു ഒടുവിൽ അച്ഛന്റെ കല്പന അനുസരിച്ച് ആ പാണ്ഡവ ജ്യേഷ്ഠ്യൻ സഹോദരന്മാരോടും പരിവാരത്തോടുംകൂടി ഹസ്തിനപുരത്തിലെത്തുന്നു. കൗരവന്മാരു മായി സല്ലപിച്ച് അന്നത്തെ രാത്രി കഴിച്ചുകൂട്ടുന്നു.
വൈശമ്പായനൻ പറഞ്ഞു
പിന്നെപ്പോയീ വിദുരൻ തേർക്കിണങ്ങി-
യൂക്കിൽ പായും നല്ലൊരശ്വങ്ങളേടും
ബലാൽ ചൊല്ലും ധൃതരാഷ്ട്രജ്ഞമൂലം
പ്രാജ്ഞന്മാരാം പാണ്ഡവന്മാരിടത്തിൽ. 1
അവൻ വഴി കടന്നിട്ടാ രാജധാനിയണഞ്ഞുടൻ
അകംപൂക്കാൻ മഹാധീമാൻ വിപ്രപൂജകളേറ്റഹോ! 2
കുബേരാലയമൊക്കുന്ന രാജഗേഹമണഞ്ഞവൻ
ധർമ്മശീലൻ ചെന്നു കണ്ടൂ ധർമ്മനന്ദനഭൂപനെ. 3
സത്യവ്രതൻ യോഗ്യനാം ധർമ്മപുത്ര-
നരേശ്വരൻ വിദുരൻതന്നെയപ്പോൾ
പൂജാപൂർവ്വം സ്വീകരിച്ചിട്ടു ചോദ്യം-
ചെയ്‌തൂ സപുത്രൻ ധൃതരാഷ്ട്രന്റെ വൃത്തം. 4
യുധിഷ്ഠിരൻ പറഞ്ഞു
കാണുന്നൂ നിന്മാനസത്തിന്നു മാന്ദ്യം
ക്ഷത്താവേ, നീ ക്ഷേമമായ്‌വന്നതല്ലി?
നില്ക്കുന്നില്ലേ മക്കൾ വൃദ്ധന്റെ പാട്ടിൽ?
സ്വാധീനന്മാരല്ലയോ കീഴ്‌നൃപന്മാർ? 5