രാജ്യം ത്യജിച്ചു നിർവ്വിണ്ണൻ ധൃതരാഷ്ട്രൻ മഹീശ്വരൻ
ആശ്രമം പുക്കു ഗാന്ധാരീസഹിതൻ വിദുരാന്വിതൻ 344
അവൻ പോകുമ്പോഴേ കുന്തീദേവി കൂടെയിറങ്ങിനാൾ,
പുത്രരാജ്യത്തെയും വിട്ടു ഗുരുശുശ്രൂഷണാദരാൽ. 345
മരിച്ച പുത്രപൗത്രന്മാർ മറുമന്നവവീരരും
പരലോകം ഗമിച്ചുള്ളോർ തിരിച്ചരികിൽ വന്നതായ് 346
പാരാശര്യപ്രസാദത്താൽ സ്വൈരം കണ്ടു മഹാത്ഭുതം
ദു:ഖം പോക്കിബ്‌ഭാര്യയൊത്തു മുഖ്യമാം പദമെത്തിനാൻ.
ധർമ്മാശ്രയത്താൽ വിദുരനമ്മട്ടു ഗതി നേടിനാൻ
അവ്വണ്ണമേ മന്ത്രിമാരും ഗാവൽഗണി ബുധേന്ദ്രനും. 348
വരും നാദരനെക്കണ്ടാൻ നരനാഥൻ യുധിഷ്ഠരൻ
കേട്ടൂ നാരദനോതീട്ടൂ കഷ്ടം! വൃഷിണികുലക്ഷയം. 349
ഇതാണാശ്രമവാസാഖ്യം പർവ്വമേററവുമത്ഭുതം
നാല്പത്തിരണ്ടുണ്ടദ്ധ്യായമിപ്പർവത്തിങ്കലാവിധം. 350
ശ്ലോകമോരായിരത്തഞ്ഞൂറ്റാറുണ്ടിഹ യഥാവലേ
തത്ത്വദർശിമുനി പ്രൗഢസത്തമൻ തീർത്തതുത്തമം. 351
ഇതിന്നു മേൽ മൗസലമാം പർവ്വം കേൾക്കുക ദാരുണം
ഉടനേ വൃഷ്ണിവീരന്മാർ തൊടുംശസ്ത്രാൽ മുടിഞ്ഞുപോയ്. 352
കടുക്കും ബ്രഹ്മദണ്ഡത്താൽ കടല്ക്കരയിൽ വെച്ചഹോ!
അടച്ചാപാനകേ മദ്യം കുടിച്ചു മദമത്തരായ് 353
ഏരകാകരവജ്രത്താൽ ഘോരം കൊന്നു പരസ്പരം.
ഏവം സർവ്വക്ഷയം ചെയ്തു ദേവശ്രീരാമകൃഷ്ണരും. 354
അതിക്രമിച്ചീല സർവ്വക്ഷയകൃൽ* കാലശക്തിയെ.
അർജ്ജുനൻ ദ്വാരകയെയും വൃഷ്ണിവീരരൊഴിഞ്ഞതായ് 355
ചെന്നു കണ്ടാർത്തിയുൾക്കൊണ്ടിരുന്നു പാരം വിഷണ്ണനായ്.
അമ്മാവൻ വസുദേവന്റെ സംസ്കാരം ചെന്നു ചെയ്തവൻ 356
പാനശാലാന്തികേ കണ്ടാൻ യാദവക്ഷയസങ്കടം.
രാമകൃഷ്ണന്മാരുടെയാപ്പൂവൽമെയ് സംസ്ക്കരിച്ചവൻ 357
മററു വൃഷ്ണിശ്രേഷ്ഠരുടെ സംസ്ക്കാരം ചെയ്തു സാദരം.
ആ ദ്വാരകയിലുള്ളോരു വൃദ്ധബാലജനങ്ങളെ 358
കൊണ്ടുപോരുംവിധൗ കണ്ടാൻ ഗാണ്ഢീവത്തിന്റെ തോല്മയെ.
സർവ്വ ദിവ്യാസ്ത്രമതിനുമവ്വണ്ണം തെളിയായ്മയും 359
വൃഷ്ണിസ്ത്രീനാശവും പിന്നെപ്രഭാവം നിത്യഭാവവും.
ഇതെല്ലാം കണ്ട നിർവ്വിണ്ണമതിയായ് വ്യാസർ ചൊല്കയാൽ 360
ചെന്നു ധർമ്മജനെക്കണ്ടു സന്യാസിപ്പാനൊരുങ്ങിനാൻ .
ഇതല്ലോ മൗസലം പർവ്വം പതിനാറാമതായതും. 361
- സർവ്വക്ഷയകൃത്തു് = എല്ലാറ്റിനേയും ക്ഷയിപ്പിക്കുന്നതു്.