താൾ:Bhashabharatham Vol1.pdf/491

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വീടുവിട്ടങ്ങുമിങ്ങും താൻ തേടിച്ചുറ്റിയുഴന്നുപോയ്. 41
 
പിന്നെജ്ജനങ്ങൾ നഗരം തന്നിലും പുറനാട്ടിലും
ദാരഗ്രഹം വിട്ടു തമ്മിൽ ഭക്ഷിച്ചൂ ക്ഷുത്തു മൂത്തഹോ!

വിശന്നു തീറ്റികിട്ടാതെ ശവപ്രായജനങ്ങളാൽ
പ്രേതങ്ങളാൽ പ്രേതരാജ്യം പോലെയാരാജ്യമായിതേ.

ആരാജ്യമീമട്ടിലായിക്കണ്ടിട്ടാബ്ഭഗവാനൃഷി
മഴപെയ്യച്ചു ധർമ്മജ്ഞൻ വസിഷ്ഠമുനിസത്തമൻ.

ഏറെയാണ്ടായ് നാടുവിട്ടു ദൂരെയാണ്ടാ നരേന്ദ്രനെ
ഉടൻവരുത്തീ തപതിയോടുമൊത്തപ്പുരിക്കുതാൻ.

അപ്പൊഴേ മഴപെയ്താൻ മുന്നപ്പോഴേപോലെ വാസവൻ;
പിന്നേയുമാപ്പുരിയിലാ മന്നവൻ ചെന്നു ചേർന്നതിൽ.

ഇന്ദ്രൻ വർഷിച്ചു സസ്യങ്ങൾ നന്നായുണ്ടാംവിധം വിഭു
രാഷ്ട്രത്തോടും പുരം ഹർഷപ്പെട്ടിതേറ്റമതിന്നുമേൽ.

മന്നവൻ ഭവിതാത്മാവായന്നവൻതാൻ ഭരിക്കവേ
പിന്നെപ്പന്തീരാണ്ട മന്നോർമന്നൻ യജ്ഞങ്ങൾ ചെയ്ചുതേ.

ശചിയൊത്തിന്ദ്രനെപ്പോലെ തപതീപത്നിയൊത്തവൻ
ഏവമത്രേ മഹാഭാഗയാകും നിന്റെ പിതാമഹി

തപതീദേവി ഹേ പാർത്ഥ, താപത്യൻ നീയിതേവിധം.
പിറന്നിതാത്തപതിയിൽ കുരുസംവരണാത്മജൻ
താപത്യനായതീവണ്ണമത്രേ നീ പുനരർജ്ജുന!

174. പുരോഹിതകരണകഥനം

രാജ്യശ്രേയസ്സിനു പുരോഹിതനാവശ്യമാണെന്നും വസിഷ്ഠനുണ്ടായതുകൊണ്ടാണ് ഇക്ഷ്വാകുവംശരാജാക്കന്മാർ ഇത്രയധികം പ്രശസ്തരായിത്തീർന്നതെന്നും പറഞ്ഞ് ഗന്ധർവ്വൻ ഒരു ഉത്തമ പുരോഹിതനെ വരിക്കാൻ പാണ്ഡവന്മാരെ പ്രേരിപ്പിക്കുന്നു.


വൈശമ്പായനൻ പറഞ്ഞു

ഗന്ധർവ്വവാക്കിപ്രകാരം കേട്ടവൻ ഭരതർഷഭ!
അർജ്ജുനൻ ഭക്തിയുൾക്കൊണ്ടു പൂർണ്ണചന്ദ്രാഭനായിതേ.

ഗന്ധർവ്വനോടു ചോദിച്ചൂ വീരനാമാക്കുരൂദ്വഹൻ
വസിഷ്ഠന്റെ തപശ്ശക്തിയോർത്തും കൗതൂഹലത്തൊടും.
അർജ്ജുനൻ പറഞ്ഞു
വസിഷ്ഠനെന്നല്ലി ചൊല്ലിയാ മുനീന്ദ്രന്റെ പേരു നീ?

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/491&oldid=156841" എന്ന താളിൽനിന്ന് ശേഖരിച്ചത്