49.പരീക്ഷിദുപാഖ്യാനം
പരീക്ഷിത്ത് നായാട്ടിനു പോയതും ചോദ്യത്തിന് ഉത്തരം കിട്ടായ്ക യാൽ ക്രുദ്ധനായി ശമീകമഹർഷിയുടെ കഴുത്തിൽ പാമ്പിന്റെ ശവം തോണ്ടിയിടുന്നതുമായ കഥ തന്നെ-മുൻപ് 40-ഉം 41-ഉം അദ്ധ്യായങ്ങളിൽ വിവരിച്ചതുതന്നെ-ആവർത്തിച്ചിരിക്കയാണ് ഈ അദ്ധ്യായത്തിൽ.
ശൗനകൻ പറഞ്ഞു
ജനകസ്വർഗ്ഗതികഥ ജനമേജയമന്നവൻ
മന്ത്രിമാരോടു ചോദിച്ചതെന്തിതും വിസ്തരിക്കെടോ. 1
സൂതൻ പറഞ്ഞു
മുനേ, കേൾ മന്ത്രിമാരോടജ്ജനമേജയചോദ്യവും
പരീക്ഷിത്തിന്റെ നിധനം പരിചോടവർ ചൊന്നതും. 2
ജനമേജയൻ പറഞ്ഞു
അറിയും നൂനമച്ഛന്റെ ചരിതം നിങ്ങളേവരും
കീർത്തികേട്ടവിടത്തേക്കു മൃത്യുവാപ്പെട്ട വൃത്തവും. 3
നിങ്ങളച്ഛന്റെ വൃത്താന്തമിങ്ങു ചൊല്ലീട്ടു കേട്ടുടൻ
മംഗലം ചെയ് വതല്ലാതെയെങ്ങും മാറ്റോർപ്പതില്ല ഞാൻ. 4
സൂതൻ പറഞ്ഞു
ഇമ്മട്ടു കേട്ടു മന്ത്രീന്ദ്രർ ധർമ്മവേദികൾ പണ്ഡിതർ.
ജനമേജയനാകുന്ന ജനനാഥനൊടോതിനാർ. 5
മന്ത്രികൾ പറഞ്ഞു
കേൾക്ക പാർത്ഥീവ, നിൻ താതശ്ലാഘ്യഭ്രപതിതന്നുടെ
ചരിത്രവും മാന്യനവൻ മരിച്ച കഥയും വിഭോ! 6
നിജദർമ്മപരൻ പൂജ്യൻ പ്രജാപാലനതൽപരൻ
നിൻ പിതാവേവമായ് വാണൂ നിലപൂണ്ടതുമോതിടാം. 7
ചാതുർവ്വർണ്യം സ്വസ്വധർമ്മം ചെയ്തുപോരുംപടിക്കവൻ
കാത്താനാ മന്നവൻ മൂർത്തിമത്താം ധർമ്മം കണക്കിനെ. 8
ഈ മന്നിടം കാത്തു ഭ്രരിശ്രീമാനതുലവിക്രമൻ
ശത്രുക്കളില്ലവന്നാരും ശത്രുവല്ലവനാർക്കുമേ; 9
സർവ്വഭ്രതസമൻ സാക്ഷാൽ പ്രജാപതികണക്കവൻ.
വിപ്രന്മാർ നൃപവൈശ്യന്മാർ ശൂദ്രരെന്നിവരേവരും 10
രാജൻ, സ്വകർമ്മം ചെയ്താരാ രാജവീരന്റെ രക്ഷയിൽ.
വിധവാനാഥകൃപണവികലർക്കവനാശ്രയം 11
സുധർശനവനേവർക്കും മൃദുരശ്മി കണക്കിനെ.
തുഷ്ടപുഷ്ടജനൻ സത്യനിഷ്ഠൻ ശ്രീമാൻ പരാക്രമി 12 2