താൾ:BhashaSasthram.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചരിത്രജ്ഞന്മാർക്കും സമ്മതമാകുന്നു.അപ്രകാരംതന്നെ ഇൻഡ്യയിലെ ദക്ഷിണാപഥഭാഷകളിൽ മിക്കതും ഒരു മൂലഭാഷയിൽനിന്ന് അവതരിച്ചവയും ആ ഭാഷക്കാരെല്ലാം ആദിയിൽ ഏകവർഗ്ഗത്തിൽ ഉൾപ്പെട്ടിരുന്നവരും ആണെന്നു സങ്കല്പിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെ ചരിത്രദശയുടെ ഒരു ഘട്ടത്തിൽ പല ഭാഷകളും ഭാഷകസമൂഹങ്ങളും ഏകവും മറ്റൊരു ഘട്ടത്തിൽ ഭിന്നങ്ങളും ആയി കാണപ്പെടുന്നത് ദുർല്ലഭമല്ല.തന്നിമിത്തം ജനസമുദായങ്ങൾക്കെന്നപോലെ ഭാഷകൾക്കും ചില വംശങ്ങളും കുടുംബങ്ങളും പൂർവപരശാഖകളുമായി വിഭാഗകല്പനങ്ങൾക്ക് അവകാശമുണ്ടെന്നു സിദ്ധമാണ്.

                        ഒരു ഭാഷ അതിനോട് മൂലതഃ സംബന്ധമില്ലാത്ത മറ്റൊരുു ഭാഷയിൽനിന്നു ശബ്ദങ്ങൾ കടം വാങ്ങുകയും അവയെ സ്വീയോച്ചാരമര്യാദ അനുസരിച്ച് രൂപഭേദപ്പെടുത്തിയോ അല്ലാതെയോ സമൃദ്ധമായി ഉപയോഗിക്കയും ചെയ്തുവെന്നും ആയതിനാൽ സ്വന്തശബ്ദങ്ങൾ വളരെ ക്ഷയിച്ചുപോയെന്നും വരാം.തന്മൂലം ആ ഭാഷയുടെ വംശബന്ധം അസ്പഷ്ടമായി തീരുന്നതിനും ഇടയുണ്ട്.പഴയ പേർഷ്യൻഭാഷ ഇൻഡോ യൂറോപ്യൻ വംശജാതമാണെങ്കിലും അറബിക് ശബ്ദങ്ങൾ അത്യധികം കടംവാങ്ങി പെരുമാറിയതുനിമിത്തം സെമറ്റിക് ഗോത്രത്തിൽപ്പെട്ട ഭാഷകളുമായി സാദൃശ്യം പ്രാപിച്ചിരിക്കുന്നത് ഇതിനു ദൃഷ്ടാന്തമാണ്. മലയാളഭാഷതന്നെ സംസ്കൃതത്തിൽനിന്നും പ്രാകൃതത്തിൽനിന്നും മറ്റുമാണ് ഉണ്ടായതെന്നുള്ള ശങ്കകൾക്കു ചില പണ്ഡിതന്മാർ അധീനന്മാരായിത്തീർന്നതും ഈ വൈധർമ്മ്യം നിമിത്തമാകുന്നു. പദാംശങ്ങൾ അഥവാ ധാതുപ്രകൃതികൾ ഭാഷാബീജങ്ങളാകയാൽ സ്വീയമായ ആ അംശങ്ങൾ ത്യജിച്ച് പരകീയാംശങ്ങൾ സ്വീകരിച്ചിട്ടുള്ളപക്ഷം ആ ഭാഷ ഉത്തമർണ്ണഭാഷയുടെ  വംശത്തിൽത്തന്നെ പരിഗണിക്കപ്പെ‍ടേണ്ടതാണെന്നു വാദിക്കാൻ വഴിയില്ലെന്നില്ല. എന്നാൽ ഭാഷയ്ക്കു മേൽപ്രകാരം മാറ്റം പറ്റിയാലും ഭാഷകവർഗ്ഗം പൂർവവംശത്തിൽനിന്നു മാറാതെ നിൽക്കുന്നു.ഈ സ്ഥിതിക്കു ശബ്ദസമൂഹം സ്വവംശസൂചനയ്ക്ക് അനർഹങ്ങളായി കാണപ്പെടുകയോ അഥവാ സ്വകീയങ്ങളും പരകീയങ്ങളുമായ പദങ്ങൾക്കു വാക്യത്തിൽ കലർച്ച ബാധി
"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/50&oldid=213793" എന്ന താളിൽനിന്ന് ശേഖരിച്ചത്