താൾ:BhashaSasthram.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
22
ഭാഷാശാസ്ത്രം

ക്കത്തക്കവണ്ണം സ്പഷ്ടമായ ധർമ്മവിശേഷങ്ങളോടുകൂടിയതാണെന്നു നിശ്ചയം തന്നെ. ഈ വ്യത്യാസം അഭ്യസനാദിപ്രയത്നങ്ങളാൽ ആരും സ്വയം സമ്പാദിക്കുന്നതുമല്ല. തന്നിമിത്തം അതതു വ്യക്തിയുടെ കരണങ്ങൾക്കും കർമ്മങ്ങൾക്കും ഉള്ള നൈസർഗ്ഗികമായ ഗുണഭേദംതന്നെയാണു് അതിനു ഹേതുവെന്നു വിശദമാകുന്നു.

2. ഉച്ചാരാവയവങ്ങൾ ഒന്നൊന്നായി സംഹിതയിൽ പ്രവർത്തിക്കുമ്പോൾ അവയുടെ സ്ഥിതിഗതികൾക്കു തമ്മിലുണ്ടാവുന്ന ആസന്നസാമ്യം ഓരോ വ്യക്തിക്കും ഓരോ വിധമായിരിക്കും. ഇതു് ഒരുദാഹരണംകൊണ്ടു വ്യക്തമാക്കാം. അനേകം സ്വരവ്യഞ്ജനങ്ങൾ സമ്മേളിച്ചുണ്ടായിട്ടുള്ള ഒരു പദത്തിൽ അതിന്റെ ഓരോ അംശവും ഉച്ചരിക്കുന്നതിനു് വക്താവു് അവയവങ്ങളെ ഒന്നൊന്നായി വ്യാപരിപ്പിക്കേണ്ടിയിരിക്കുന്നു. ഈ പരിശ്രമത്തിൽ ഒരാൾ ഒരംഗത്തിന്റെ പ്രവൃത്തി അവസാനിച്ചശേഷം അല്പം വിശ്രമിച്ചിട്ടേ മറ്റവയവം ചലിപ്പിക്കുന്നുള്ളു എന്നുവരാം. പ്രത്യുത മറ്റൊരാൾ ആ അവയവത്തിന്റെ ചേഷ്ട വിരമിക്കുന്നതിനു് ഇട കൊ ടുക്കാതെതന്നെ രണ്ടാമത്തെ അംഗം പ്രവർത്തിപ്പിക്കുന്നു. വേറൊരാൾ ഈ രണ്ടുപാധികൾക്കും മധ്യഗമായ ഒരവസ്ഥ സ്വീകരിക്കുന്നു. ഇങ്ങനെ ഭാഷകസമൂഹത്തിൽ ഓരോ വ്യക്തിയും ഉച്ചാരാംഗങ്ങളെ തുടർച്ചയായി വ്യാപരിപ്പിക്കുന്നതിൽ അവിചാരിതമായി ഭിന്നഭിന്നമായ ഓരോ സങ്കേതം അവലംബിക്കുന്നതു് സാധാരണമാണു്. തന്മൂലം അതതു വ്യക്തികളുടെ ഭണിതിവിധാനങ്ങളിൽപ്പെട്ടു പദവും ബഹുധാ രൂപാന്തരിതമായിത്തീരുന്നു. ദൃഷ്ടാന്തത്തിനു് 'മങ്ഗലം' എന്ന ഏകപദം മാത്രം മതിയാകും. ഓരോ വ്യക്തിയും സ്വസ്വസമ്പ്രദായങ്ങൾക്കു് ഒത്തവണ്ണം അതു 'മംഗലം' 'മംഗളം' 'മങ്ങലം' 'മങ്ങളം' 'മങ്ഗലം' 'മങ്ങ്ഗളം' 'മംഗ്ലം' 'മംഗ്ളം' മങ്ഗ്ലം' 'മങ്ഗ്ലം' 'മങ്ലം' മങ്ളം എന്നിങ്ങനെ ഒരോ മട്ടിൽ ആണു് ഉച്ചരിക്കുന്നതു്. ഈ ധ്വനനാന്തര മര്യ്യാദ സർവ്വപദങ്ങളിലും പ്രവർത്തിക്കുന്നുണ്ടെങ്കിലും അവയെല്ലാം എഴുതിക്കാണിക്കുന്നതിനു ലിപികൾ മതിയാകയില്ല.

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/15&oldid=215815" എന്ന താളിൽനിന്ന് ശേഖരിച്ചത്