താൾ:Aarya Vaidya charithram 1920.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം നു] വൈദ്യന്റെ ഗുണങ്ങളും മറ്റും ൧൬൫


ചികിത്സയും വിധിച്ചു കൊടുക്കില്ലെന്നു ചില വൈദ്യന്മാർക്കു ശാഠ്യമുണ്ട്. പിന്നെ രോഗികളാകട്ടെ തിങ്കൾ, ചൊവ്വ, ശനി ഈ ദിവസങ്ങളിൽ ഒരു വിധം നിവൃത്തിയുണ്ടെങ്കിൽ ചികിത്സ തുടങ്ങുന്നതല്ല. ഛൎദ്ദിപ്പിക്കുവാനോ വയറിളക്കുവാനോ ആണെങ്കിൽ ചൊവ്വ, വ്യാഴം, ഞായർ ഈ ആഴ്ചകളും, രക്തമോക്ഷത്തിന്ന് ചൊവ്വ ഞായർ ഈ ദിവസങ്ങളും ആണു അധികം നല്ലതെന്നും വിചാരിച്ചുപോരുന്നു.

രോഗം ഇന്നതാണെന്നു തീർച്ചപ്പെടുത്തിയശേഷം വൈദ്യൻ സാദ്ധ്യാസാദ്ധ്യ വിഭാഗത്തെക്കുറിച്ചാണു ആലോചന ചെയ്യുന്നത്. രോഗങ്ങളെല്ലാം 'സാദ്ധ്യം' (മാറുവാൻ നിവൃത്തിയുള്ളത്) "അസാദ്ധ്യം" (ഒരിക്കലും മാറാത്തത്) "യാപ്യം" (ഔഷധങ്ങളെക്കൊണ്ടും മറ്റും ഒരു വിധം നിലനിൎത്തിക്കൊണ്ടു പോരാവുന്നത്) ഇങ്ങിനെ മൂന്നാക്കി വിഭജിക്കപ്പെട്ടിരിക്കുന്നു. ഇതിൽ ഒടുക്കം പറഞ്ഞമാതിരി രോഗമുള്ള ഒരാൾക്ക് മരുന്നു ശീലിക്കുന്ന കാലത്തോളമൊക്കെ സുഖമുണ്ടായിരിക്കും. എന്നാൽ ചികിത്സ നിൎത്തിയ ഉടനെ, സ്വതേ തന്നെ വീഴുവാൻ ഭാവിക്കുന്ന ഒരു വീട്ടിന്ന് അതിന്റെ തൂണുകൾ കൂടി നീക്കം ചെയ്താൽ സംഭവിക്കുന്നതുപോലെ, ആയാളുടെ ദേഹസുഖം നശിക്കുന്നതുമാണു. തീരെ അസാദ്ധ്യമാണെന്നു തോന്നുന്ന ഒരു ദീനത്തിന്നു വൈദ്യൻ ചികിത്സിക്കാതിരിക്കുകയാണു വേണ്ടത്.[1]മറ്റു രണ്ടു തരം രോഗങ്ങൾക്കും കഴിയുന്നേടത്തോളം ശ്രദ്ധയോടും സാമർത്ഥ്യത്തോടും കൂടി ചികിത്സിക്കുകയും വേണ്ടതാണു. തന്റെ പ്രവൃത്തിയിൽ തക്കതായ ഗുണം കിട്ടേണ്ടതിന്നു ചികിത്സകന്നു വൈദ്യശാസ്ത്രത്തിന്റെ തത്വങ്ങളിൽ നല്ല അറിവും, ധാരാളം പരിചയവും രണ്ടും ഉണ്ടായിരിക്കുന്നത് അത്യാവശ്യമാകുന്നു.


  1. രോഗികളുടെ ഭാഗ്യം കൊണ്ടു വൈദ്യന്മാരെല്ലാവരും ഈ അഭിപ്രായക്കാരല്ല.
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/180&oldid=155573" എന്ന താളിൽനിന്ന് ശേഖരിച്ചത്