താൾ:Aalmarattam.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സൈ. അന്റി - തലെക്കു സ്ഥിരമില്ലാഞ്ഞിട്ടല്ല. ഒരു കുഴച്ചിലു കൊണ്ടത്രേ.

ലൂസി - അതു നിങ്ങളുടെ കണ്ണിന്റെ ദൂഷ്യമാണെന്നു തോന്നുന്നു.

സൈ. അന്റി - അതു ശരിതന്നെ ആയേക്കാം. സൂര്യനെപ്പോലെയുള്ള നിങ്ങളെ നോക്കുന്തോറും എന്റെ കണ്ണുമഞ്ചിപ്പോകുന്നു.

ലൂസി - നിങ്ങൾ നോക്കെണ്ടിയ ഇടത്തു നോക്കിയാൽ ആ മൂടൽ നീങ്ങിപ്പോകും.

സൈ. അന്റി - എന്റെ പ്രിയയേ ഇതിൽ വിശേഷമായ ഒരു ആളിന്റെമേൽ നോക്കുന്നതിന്നു അത്ര ഭംഗിയുണ്ടായിട്ടു ഒരുത്തിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.

ലൂസി - എന്നെ എന്തിന്നു പ്രിയ എന്നു വിളിക്കുന്നു. എന്റെ സഹോദരിയെ വേണമെല്ലൊ അങ്ങനെ വിളിപ്പാൻ.

സൈ. അന്റി - അല്ല, സഹോദരിയുടെ സഹോദരിയെ അത്രേ.

ലൂസി - അതു എന്റെ സഹോദരിതന്നെയല്ലോ.

സൈ. അന്റി - ഇല്ലില്ല. അതു നിങ്ങൾതന്നെ. എന്റെ കണ്ണിന്റെ കൃഷ്ണമണിയും ജീവന്റെ ശരണവും മനസ്സിന്റെ ഉല്ലാസവും നിങ്ങൾ തന്നെ.

ലൂസി - ഇപ്പറഞ്ഞതൊക്കെയും എന്റെ സഹോദരി ആയിരിക്കയോ ആകയോ വേണം.

സൈ. അന്റി - ആ സഹോദരി നിങ്ങൾ തന്നെ ആയിക്കൊൾവിൻ. ഞാൻ മറ്റൊരുത്തരേയും സ്നേഹിക്കാതിരിക്കയും നിങ്ങൾക്കു ഇതുവരെ ഒരു ഭർത്താവും അങ്ങിനെതന്നെ ഇനിക്കിതുവരെ ഒരു ഭാര്യയും ഇല്ലാതിരിക്കയും ചെയ്കയാൽ നിങ്ങളെ എന്റെ ഭാര്യയായിട്ടു പരിഗ്രഹിച്ചുകൊള്ളുന്നതിന്നും എന്റെ ആയുസ്സുകാലം മുഴുവനും നിങ്ങളോടുകൂടെ പോക്കിക്കൊള്ളുന്നതിനും ഇനിക്കു പൂർണ്ണസമ്മതം തന്നെ.

ലൂസി - ഇവിടെ നിൽക്ക. ഞാൻ ചെന്നു ജേഷ്ഠത്തിയെ വിളിച്ചുകൊണ്ടുവരട്ടേ.

(എന്നും പറഞ്ഞുംവെച്ചു പോയി)

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/28&oldid=155441" എന്ന താളിൽനിന്ന് ശേഖരിച്ചത്