താൾ:Aalmarattam.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സൈ. ഡ്രോമി - എന്റെ യജമാനനേ ഞാൻ ഇവരേ ഇതുകൂടെക്കൂട്ടി ഒരിക്കൽ മാത്രമേ കണ്ടിട്ടുള്ളൂ.

സൈ. അന്റി - എടാ ദ്രോഹീ. നീ ആപ്പറയുന്നതു ശുദ്ധമേ ഭോഷ്കല്ലയോ? ഇവർ പറഞ്ഞ വാക്കുകളൊക്കെയും കമ്പോളത്തിൽവെച്ചു നീ എന്നോടു പറഞ്ഞുവെല്ലോ.

സൈ. ഡ്രോമി - എന്റെ ആയുസ്സോടു ഇടയിൽ ഇപ്പോൾ മാത്രമെ ഇവരെ കാൺകയും സംസാരിക്കയും ചെയ്തിട്ടുള്ളു.

സൈ. അന്റി - ഇവർ പിന്നെ എങ്ങിനെ നമ്മുടെ പേർ അറിഞ്ഞു. ഇവർക്കു ദിവ്യചക്ഷുസ്സുണ്ടോ?

അഡ്രി - ഹാǃ ഈ എമ്പോക്കിയൊടു കൂടിക്കൊണ്ടു എന്നെ ഇപ്രകാരം നിന്ദിക്കുന്നതു എത്ര പോരാത്ത കാര്യമെന്നു ഓർക്ക. നിങ്ങൾ ഒരു മാവും ഞാൻ അതിനോടുകൂടെ ഒട്ടിച്ചു ചേർക്കപ്പെട്ട ഒരു കൊമ്പും അല്ലയോ? എന്നെക്കൂടാതെ ഈ തടിയേൽ പിടിപെട്ടിരിക്കുന്നതു ഒക്കയും ദോഷമല്ലാതെ ഒരു ഗുണവും വരുത്താത്ത ഇത്തിക്കണ്ണികൾ ആക കൊണ്ടു അവയെ പറിച്ചു എറിഞ്ഞുകളയുന്നതുതന്നെ ഉത്തമം. വരൂ നമുക്കു പോകാം.

(എന്നു പറഞ്ഞുങ്കൊണ്ടു അവൾ അന്റിപ്പോലസ്സിന്റെ കൈയ്ക്കു കടന്നുപിടിച്ചു)

സൈ. അന്റി - ഛീ എന്നേ വിഷമമെǃ ഇതെന്തൊരു വിസ്മയം. ഒരുനാളും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഈ പെൺപിറന്നവർ എന്നെപ്പിടിച്ചു വലിക്കുന്നുവല്ലൊ. ഞാൻ ഇവളെ സ്വപ്നത്തിൽ വിവാഹം കഴിച്ചുവോ? അതൊ കാണുന്നെന്നും കേൾക്കുന്നെന്നും ഇനിക്കു തോന്നുന്നതു ഒരു സ്വപ്നമൊ? എന്തായാലും ശരി ഇവളോടുകൂടെപ്പോകതന്നെ. ഇവളുടെ അപേക്ഷയെ നിസ്സാരമാക്കുന്നില്ല. (എന്നീ പ്രകാരം മനോരാജ്യം വിചാരിച്ചു)

ലൂസി - ഡ്രോമിയോ നീ വേഗം ചെന്നു വേലക്കാരോടു തീൻ കൊണ്ടെവെക്കുവാൻ പറക.

സൈ. ഡ്രോമി - അയ്യോ എന്റെ മാതാവെǃ നിശ്ചയമായിട്ടു ഇതു ചെയിത്താന്മാർ കുടിയിരിക്കുന്ന ഒരു പ്രദേശമാണെ. അവർ പറയുംപ്രകാരമൊക്കെയും കേട്ടില്ലെന്നുവരികിൽ അവർ ജപിച്ചു എന്നെ പട്ടിയോ പൂച്ചയോ ഓന്തോ അരണയോ വല്ലോം ആയിട്ടു

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/20&oldid=155433" എന്ന താളിൽനിന്ന് ശേഖരിച്ചത്