ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
55
ആഫ്രിക്കൻ നാടോടിക്കഥകൾ
വി എം രാജമോഹൻ
വരാമായിരുന്നില്ലോ? അതിനെ നമുക്ക് കൊന്നു തിന്നാമായിരുന്നല്ലോ?” ഭാര്യ പറഞ്ഞു. അയാൾ മറുപടിയൊന്നും പറഞ്ഞില്ല. പക്ഷേ, കലത്തിൽ നോക്കിയപ്പോഴുണ്ട് നല്ല സ്വാദിഷ്ഠമായ ഭക്ഷണം.
ഓരോ ദിവസവും അയാൾ കാട്ടിൽ പോകും. ഓരോ ദിവസവും കിളി ഓരോ തൂവലും നൽകും. അതുകൊണ്ട് അവർ ആഹാരം ഉണ്ടാക്കിക്കഴിച്ചു. അവരുടെ ക്ഷീണമൊക്കെ മാറി. അവർ ഇരുവരും നല്ലതു പോലെ തടിച്ചുകൊഴുത്തു.
ഭാര്യ ഒരു അത്യാഗ്രഹിയായിരുന്നു. ഓരോ ദിവസവും അവർ ഭർത്താവിനോട് പറഞ്ഞുകൊണ്ടിരുന്നു “നമുക്കൊരു തൂവൽ മാത്രം പോരാ. നമുക്ക് കിളിയെ പിടിക്കണം. അപ്പോൾ നമുക്ക് ഇഷ്ടം പോലെ തുവലുകൾ പറിച്ചെടുക്കാം. നമുക്ക് വയറുനിറയെ തിന്നുകയും ചെയ്യാം."
“അതു നടപ്പില്ല. ചെങ്കിളി എന്റെ മിത്രമാണ്. എന്റെ മിത്രത്തെ കൊല്ലാൻ ഞാൻ തയാറല്ല. ഭർത്താവ് പറഞ്ഞു.