താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മമിത്രം രോഗശയ്യയിൽ കിടക്കുന്ന പിതാവിനോടു് അനുവാദവും അനുഗ്രഹവും വാങ്ങി സോമൻ മീറ്റിംഗിനു പോയി. ആ ദിവസം അങ്ങിനെ കഴിഞ്ഞു. ആ വൃദ്ധ പിതാവിനെ പുത്രന്റെ പ്രസംഗവും അതിനെപ്പറ്റിയുള്ള അഭിപ്രായങ്ങളും പത്രങ്ങളിൽ നിന്നും ഒരാൾ വായിച്ചുകേൾപ്പിച്ചു. ആ ശുഷ്കിച്ച ശരീരത്തിൽ എത്രവട്ടം രോമാഞ്ചമുണ്ടായെന്നു് പുതച്ചിരുന്ന കമ്പിളി അവരുടെ ദൃഷ്ടിയിൽനിന്നും മറച്ചുകളഞ്ഞു. ആ കുഴിഞ്ഞ കണ്ണുകളിൽ ബാഷ്പം നിറഞ്ഞതു് അവർ സൂക്ഷിച്ചില്ല. അന്നു തേജോശൂന്യമായ ആവദനം തെളിഞ്ഞു കാണപ്പെട്ടു. മീററിംഗു കഴിഞ്ഞു രണ്ടാമത്തെ ദിവസം. തെളിഞ്ഞു പൂർണ്ണമായ സൂര്യ്യൻ. സുഖോഷ്ണമുള്ള അന്തരീക്ഷം. മാവിലകളിൽ മന്ദമാരുതൻ മന്ത്രിക്കുന്നു. സഹപ്രവർത്തകരിൽ ചിലരുമൊത്തു് സോമൻ പിതാവിന്റെ രോഗശയ്യക്കു സമീപമിരിക്കുകയാണു്. മഹാത്മാഗാന്ധിയുടെ ജീവചരിത്രം ഒരാൾ വായിച്ചു കേൾപ്പിക്കുകയാണു്. നാല്പതുകോടിയുടെ നായകന്റെ ജീവചരിത്രം; അഹിംസാപ്രവാചകന്റെ ജീവചരിത്രം, ചർക്കാകൊണ്ടു് ചരിത്രം സൃഷ്ടിച്ച മഹാന്റെ ജീവചരിത്രം, അല്ലാതെ മറെറന്താണു ആ അന്ത്യനിമിഷത്തിലും അദ്ദേഹം കേൾക്കേണ്ടതു്? നവഭാരതം ഉദയം ചെയ്യുന്നതു കണ്ടുകൊണ്ടു് സർവ്വശാന്തിയടയുവാനാണു്. ആ അസ്ഥിപഞ്ജരത്തിലെ ഹൃദയം തുടങ്ങുന്നതു്.