താൾ:11E607.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxvi

തന്നെ പണ്ഡിതശ്രദ്ധ നേടിക്കഴിഞ്ഞു. ഡോ. എം ലീലാവതിയുടെ പഠനം ഭാഷാ
ചരിത്രത്തിൽ പയ്യന്നൂർപ്പാട്ടിനുള്ളപ്രാധാന്യം വിശദീകരിക്കുന്നു; ഒപ്പം, അനർഹമായ
തോതിൽ എന്നു പറയത്തക്കവണ്ണം എന്റെ പഠന സംരംഭങ്ങളെ അഭിനന്ദിക്കുന്നു.
സ്നേഹവാത്സല്യങ്ങൾ ചൊരിയുന്ന ഗുരുജനങ്ങൾക്ക് നന്ദി.

മൂന്നാമത്തെ പഠനം എഡിറ്ററായ പി. ആൻറണിയുടേതാണ്. പയ്യന്നൂർപ്പാട്ടു
കണ്ടു കിട്ടിയതുമുതൽ അതു വായിച്ചെടുത്തു പ്രസിദ്ധീകരിക്കുക എന്നതു എന്റെ
ബാധ്യതയായിത്തീർന്നു. ഇക്കാര്യം മറ്റു ചിലരെ ഏല്പിക്കാനുള്ള ശ്രമങ്ങൾ
വിജയിച്ചില്ല. ആദ്യം കിട്ടിയതു ഓലയുടെ മൈക്രോഫിലിമാണ്. ക്രമം തെറ്റിയ
രീതിയിലാണ് ഓലകൾ ഫിലിം ചെയ്തിരുന്നത്. പല ഭാഗങ്ങളും
അവ്യക്തവുമായിരുന്നു. 1990-91 ൽ ട്യൂബിങ്ങനിൽ കുറെ നാൾ താമസിച്ചപ്പോൾ
ഓലകളുടെ ക്രമം ശരിയാക്കി പുതിയ ഫിലിം എടുപ്പിച്ചു. അപ്പോഴും ഫലം
തൃപ്തികരമായിരുന്നില്ല. വീണ്ടും ഫോട്ടോഫിലിമിലാക്കി പകർപ്പുകൾ എടുത്തു.
ഇങ്ങനെ കടലാസിലാക്കിയ പകർപ്പുകളും മൈക്രോഫിലിമുമായി
നാട്ടിലെത്തിയപ്പോൾ സഹായിക്കാൻ ഒരു ചെറുപ്പക്കാരൻ മുന്നോട്ടുവന്നു. അതു
ആൻറണിയാണ്. കഠിനാധ്വാനത്തിലൂടെയാണ് പാഠം വായിച്ചെടുക്കാൻ കഴിഞ്ഞത്.
ഓലയിൽ പാട്ടുകൾക്കു നമ്പരുകളുണ്ടെന്നു ആ ഘട്ടത്തിൽ വ്യക്തമായി.
അതനുസരിച്ചു താളബോധത്തോടുകൂടി പാദങ്ങൾ തിരിക്കാൻ പിന്നെയും
ക്ലേശിക്കേണ്ടിവന്നു. ചില സന്ദർഭങ്ങളിലെല്ലാം യുവസ്നേഹിതരായ ജോസഫ്
സ്കറിയാ, മനോജ് കുറൂർ എന്നിവർ ഞങ്ങളെ സഹായിച്ചു. അർത്ഥവും താളവും
ഉറപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ, വിശിഷ്യ ആൻറണിയുടെ ഏകാഗ്ര തപസ്യ.
മറക്കാനാവില്ല. ഇത്തരം പരിശ്രമങ്ങളിൽ ഏർപ്പെട്ടിട്ടില്ലാത്തവർക്ക് ആൻറണിയുടെ
സേവനത്തിന്റെ തോതു മനസ്സിലാക്കാൻ തന്നെ പ്രയാസമായിരിക്കും.

പയ്യന്നൂർപ്പാട്ടിനെക്കുറിച്ചു മലയാളികൾ അറിഞ്ഞിട്ടുള്ളതെല്ലാം ഉള്ളൂരിൽ
നിന്നാണ്. ഗുണ്ടർട്ടും ഉള്ളൂരും നൽകുന്ന കഥാസംഗ്രഹങ്ങൾ ഈ പുസ്തകത്തിന്റെ
പ്രാരംഭഭാഗത്തു പ്രത്യേകഖണ്ഡങ്ങളായി ചേർത്തിരിക്കുന്നതു ശ്രദ്ധിക്കുക. ഉള്ളൂർ
ഉദ്ധരിച്ചു കണ്ട ഭാഗങ്ങൾ മറ്റുള്ളവർ ആവർത്തിക്കയാണ് ചെയ്തത്. ഒരാൾ മാത്രം
വഴിവിട്ടു നടന്നു നോക്കി. അതാണ് എം പി ശങ്കുണ്ണി നായരുടെ പ്രത്യേകത. 1956
ഡിസംബർ 2 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പയ്യന്നൂർ പാട്ടിനെക്കുറിച്ചു ശങ്കുണ്ണി
നായരുടെ ലേഖനമുണ്ട്. അദ്ദേഹം എഴുതുന്നു:

'ഭക്തിമേദുരമായ പുരാണകഥയല്ല, ഇതിലെ വിഷയം. അതിശയോ
ക്തിയുടെ ഉച്ചസ്വരവും അതിലില്ല. കേരളത്തിൽ വാണിജ്യാർത്ഥം
കുടിയേറിപ്പാർത്ത ഒരു ചെട്ടിയുടെയും അയാളുടെ മലയാളി ഭാര്യയുടെയും
മകന്റെയും മകന്റെ കപ്പൽ യാത്രയുടെയും മറ്റും വിവരണമാണ് ആ
കാവ്യത്തിലുണ്ടായിരുന്നതെന്നു ഗുണ്ടർട്ടിന്റെ പ്രസ്താവനകളിൽ നിന്ന്
ഊഹിക്കാം. ആയിരത്തിലേറെ ഭാഗങ്ങളുള്ള ഗുണ്ടർട്ടിന്റെ മലയാള
നിഘണ്ടുവിലും നാനൂറ്റിപ്പതിമൂന്നു ഭാഗങ്ങളുള്ള അദ്ദേഹത്തിന്റെ തന്നെ
മലയാള ഭാഷാവ്യാകരണത്തിലും ചിന്നിച്ചിതറിക്കിടക്കുന്ന നുറുങ്ങുകൾ
പെറുക്കിക്കൂട്ടുകയും അവയിൽ നിന്ന് ഉന്നയിക്കാവുന്ന ചില

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/32&oldid=201044" എന്ന താളിൽനിന്ന് ശേഖരിച്ചത്