"സാർ, അയാളെ സൂക്ഷിച്ചിട്ടുണ്ടോ? ബഹുനേരമ്പോക്കാണ്; ചിലപ്പോൾ തോളുകൾ ഉയൎത്തി കണ്ടൻപൂച്ചയെപ്പോലെ മൂരിനിവൎക്കുന്നതും കണ്ണിറുക്കി അടച്ചുംകൊണ്ട് തല അങ്ങോട്ടുമിങ്ങോട്ടും ആട്ടുന്നതും കാണാം."
സൂപ്രണ്ട് ചിരിച്ചുകൊണ്ടു പറകയാണ്:- "ഞാനും അതു നോട്ടുചെയ്തിട്ടുണ്ട്. മി. പിള്ള, എന്താണത്? പാവം; വല്ല ഞരമ്പുസംബന്ധമായ സുഖക്കേടുമാണെന്നു തോന്നുന്നു. നോക്കിയിരുന്നാൽ ചിരിച്ചു പോകും."
ഇതിൽ നിന്നും, ഈ 'യോഗ്യന്മാർ' തങ്ങൾ കാട്ടുന്ന ചേഷ്ടാവിശേഷങ്ങളെക്കുറിച്ചു തികച്ചും അജ്ഞതയുള്ളവരാണെന്നു വേണമല്ലോ അനുമാനിക്കാൻ. ഇതു ബഹുജനമദ്ധ്യത്തിലും, പ്രകടമായ വിശേഷചേഷ്ടകളോടുകൂടിയവരുടെ കഥയാണ്. എന്നാൽ, പുറമേ, ഒരു വിധവിശേഷവൃത്തികളും പ്രകടിപ്പിക്കുന്നില്ലാത്ത പലരുടേയും ഏകാന്തത്തിലെ പെരുമാറ്റങ്ങളാണ് കൂടുതൽ രസകരമായിട്ടുള്ളത്.
ഒരു ദിവസം രാത്രി ഏഴരമണിസമയം, ഞാൻ പാൎക്കിൽ നടക്കയായിരുന്നു. ഏഴുമണിവരെ നല്ല മഴയുണ്ടായിരുന്നതുകൊണ്ടു് അന്നു് അവിടം കേവലം വിജനമായിരുന്നു. എന്റെ മുമ്പിൽ കുറെ ദൂരത്തായി വേറെ ഒരാളും നടന്നിരുന്നു. അതാരെന്നറിയാൻ ഞാൻ ഒരിലക്ട്രിക് ഗ്ലോബിന്റെ പ്രകാശം അദ്ദേഹത്തിന്റെ മുഖത്തു തട്ടുവാനിടയുള്ള സ്ഥലത്തേയ്ക്കു മാറിമറഞ്ഞുനിന്നു. ഇങ്ങിനെ ചെയ്തതു വെറും ജിജ്ഞാസകൊണ്ടു മാത്രമായിരുന്നുതാനും. അദ്ദേഹം സ്ഥലത്തെ ഒരു വലിയ ഉദ്യോഗസ്ഥനാണെ