താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആയാൽ അവിടെ നിന്നു പോരുന്നതൊഴികെ, ആരുടെയും ഭീഷണിയെ വിലവെയ്ക്കരുത്. പക്ഷേ, പത്രപ്രതിനിധികൾക്ക് പ്രവേശം അനുവദിക്കാമോ എന്ന ചോദ്യം യോഗത്തിൻമുമ്പാകെ സഭാംഗങ്ങളിൽ വല്ലവരും ചോദിക്കുമായിരിക്കും. അപ്പോൾ, ഭൂരിപക്ഷം, പത്രപ്രതിനിധികൾക്ക് അനുകൂലമായിരുന്നു എന്നു വരാം. എന്നാൽ, യോഗനടപടികളെപ്പറ്റി റിപ്പോർട്ടെഴുതുമ്പോൾ, ഒരു മുഖ്യകാര്യം ഓർമ്മയിൽ വേണം: യോഗാംഗങ്ങളിൽ വല്ലവരും ഒരാളെപ്പറ്റി അപകീർത്തികരമായ വല്ല സംഗതിയും പ്രസംഗിച്ചിരുന്നാൽ അത് റിപ്പോർട്ടിൽ ചേക്കരുത്; അപകീർത്തിപ്പെടുത്തപ്പെട്ട ആൾ സഭാംഗത്തെ വിട്ടുകളഞ്ഞ് പത്രക്കാരന്റെ പേരിൽ മാനനഷ്ടത്തിന് വ്യവഹാരപ്പെടുകയോ, അപകീർത്തിപ്പെടുത്തൽകുറ്റം ആരോപിച്ച് ക്രിമിനൽകേസ് ആക്കുകയോ ചെയ്തേക്കാം. സഭാംഗങ്ങൾ അങ്ങനെ പ്രസംഗിച്ചു എന്ന സമാധാനം ഈ സഗതികളിൽ സ്വീകാര്യമായിരിക്കയില്ല. കോടതികൾക്കുള്ളിൽ വ്യവഹാരങ്ങൾ സംബന്ധിച്ച് വക്കീലന്മാർ നടത്തുന്ന പ്രസംഗങ്ങൾ, അവ്വിധം തന്നെ കക്ഷികളുടെ സതവാങ്മൂലമായ ഹർജികൾ, സാക്ഷികളുടെ മൊഴികൾ, ന്യായാധിപതിയുടെ കല്പനകൾ, വിധികൾ എന്നിവ മറ്റൊരാൾക്ക് എത്രമേൽ അപകീർത്തികരമായിരുന്നാലും, പത്രക്കാരൻ മുറപ്രകാരം അവയെ പ്രസ്താവിക്കുന്നതുകൊണ്ട് അവന്റെ പേരിൽ അപകീർത്തിപ്പെടുത്തൽകുറ്റം ആരോപിക്കാൻ ന്യായമില്ല. ആ സന്ദർഭങ്ങൾ നിയമത്താൽ പ്രത്യേകം അനുവദിക്കപ്പെട്ടിട്ടിള്ള സന്ദർഭങ്ങളാണ്. അതുപോലെയുള്ള സന്ദർഭങ്ങളല്ലാ സ്വകാര്യസ്വഭാവത്തിലുള്ള പഞ്ചായത്തു മുതലായവയുടെ യോഗങ്ങൾ, എന്ന് റിപ്പോർട്ടർ അറിഞ്ഞിരിക്കേണ്ടതാണ്. പത്രാധിപസ്ഥാനത്തെത്തുവാൻ ആഗ്രഹമുള്ള റിപ്പോർട്ടർ മേല്പറഞ്ഞ പ്രകാരത്തിലുള്ള മുൻകരുതലോടുകൂടിയും വിവേകപൂർവ്വമായും പ്രവർത്തിച്ചു ശീലിക്കുന്നത് അവന്ന് ഉപകാരപ്രദമായിട്ടുതന്നെയിരിക്കുന്നതാണ്.

പൊതുജനക്ഷേമകാര്യങ്ങൾ ആലോചിപ്പാൻ കൂടുന്ന മേല്പറഞ്ഞ സഭായോഗങ്ങൾക്ക് പുറമെ, മറ്റൊരുവിധം പൊതുയോഗങ്ങൾ ഉണ്ട്. ഇവയ്ക്കും അവയ്ക്കും തമ്മിൽ വ്യത്യാസം എന്തെന്ന് പറയാം. ഇവയിൽ ജനങ്ങളുടെ കാര്യങ്ങളെപ്പറ്റി അവർ തന്നെ ആലോചന നടത്തുന്നു; അവയിൽ