താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാങ്ങിക്കൊള്ളുന്നവരായും ഉള്ള എഴുത്തുകാർ. ഈ രണ്ടാമിനക്കാർക്കു വൈതനികൻ എന്നർത്ഥമാകുന്ന 'ഫ്രീലാൻസ്' എന്നു ഇംഗ്ലീഷിൽ പേരു വിളിക്കുന്നു. ഈ നില ഒരു പ്രകാരത്തിൽ സ്വതന്ത്രമാണെങ്കിലും, ഇത്തരക്കാർക്കു തങ്ങളുടെ പ്രയത്നത്തിന് എന്തെങ്കിലും പ്രതിഫലം കിട്ടുവാൻ സാമാന്യത്തിലധികം ശ്രദ്ധവെച്ചുകൊണ്ടിരിക്കേണ്ടതുണ്ട്. താൻ എഴുതിക്കൊടുക്കുന്ന ലേഖനങ്ങൾക്കു ന്യായമായി കിട്ടാവുന്ന പ്രതിഫലം മേടിച്ചുകൊണ്ടിരിക്കാമെന്നു കരുതുന്നവർ അറിഞ്ഞു നടക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒന്നാമതു, താൻ എഴുതാൻ പുറപ്പെടുംമുമ്പു തന്റെ ചരക്കു വില്ക്കേണ്ടിയ അങ്ങാടി ഏതെന്നു ചിന്തിക്കുക. ഏത്ര വളരെ ബുദ്ധിശാലിയായിരുന്നാലും, പട്ടിണി കിടക്കാൻ ആഗ്രഹമില്ലെന്നിരിക്കിൽ, ഈ മാർഗ്ഗം അവലംബിച്ചേ തീരൂ. മുഖപ്രസംഗമോ കഥയോ, മറ്റു വല്ല വിശിഷ്ടോപന്യാസമോ എഴുതിത്തയ്യാറാക്കിവെച്ചുകൊണ്ട്, ഏതുപത്രത്തിലേയ്ക്കയക്കേണ്ടു എന്നു നിശ്ചയമില്ലാതെ. ആദ്യം മനസ്സിൽ തോന്നിയ ഒരു പത്രത്തിന് അയച്ചുകൊടുക്കുകയും, അത് ഉപേക്ഷിച്ചാൽ പിന്നെ മറ്റു പത്രങ്ങളെ തേടിപ്പോകയും, ഒടുവിൽ ഏതെങ്കിലുമൊരു പത്രത്തിൽ സ്വീകരിക്കയും ചെയ്യുന്ന സമ്പ്രദായം ശ്ലാഘ്യമാണെന്നു വിചാരിച്ചുകൂടാ. അനിശ്ചിതമായ ഒരു മാർഗ്ഗത്തെ ആശ്രയിക്കയാണോ നല്ലത്? ഏതു മാർഗ്ഗമാണു വേണ്ടതെന്നു മുൻകൂട്ടി നിർണ്ണയപ്പെടുത്താൻ കഴികയില്ല, പണം കിട്ടാൻ വൈകുമെങ്കിൽ പട്ടിണികിടന്നുകളയാം-എന്നു സമാധാനപ്പെടുന്നപക്ഷം, പട്ടിണി കിടപ്പാൻ അത്രയേറെ സാമർത്ഥ്യം ലേശവും ആവശ്യമില്ലെന്ന് ഓർക്കണം. അതിനാൽ, താൻ ചെയ്യുന്ന പ്രവൃത്തിക്കു കഴിയുന്നതും നേരത്തേ പ്രതിഫലം കിട്ടേണമെന്നാഗ്രഹിക്കുന്നുവെങ്കിൽ, വാണിഭത്തിനു തക്കതായ അങ്ങാടി അറിയേണ്ടതാവശ്യം. അങ്ങാടിയിൽ പല മാതിരി സാധനങ്ങൾ വില്പാനും വാങ്ങാനും ആളുകൾ ചെല്ലുന്നുണ്ട്; വാങ്ങാനാവശ്യക്കാരായവരിൽ ആരെങ്കിലുമൊരാൾ വാങ്ങത്തക്കതായ ഒരു സാധനം നിർമ്മിച്ചു കൊണ്ടുചെന്നാൽ അതിന്ന് ഉടനടി വിലയും കിട്ടും. ഏതു പത്രത്തിലേയ്ക്കു ലേഖനമയപ്പാൻ വിചാരിക്കുന്നുവോ ആ പത്രത്തിന്റെ മുൻ ലക്കങ്ങൾ വായിച്ചുനോക്കി അതിലേയ്ക്ക് ഏതു മാതിരി ലേഖനങ്ങൾ പറ്റും എന്നു നിർണ്ണയിക്കണം. എന്നിട്ടുവേണം,