താൾ:മണിമഞ്ജുഷ.djvu/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞാനൊന്നും ധരിക്കാത്തോനെന്കിലും ചോദിക്കട്ടെ-
മാനുഷൻ ദേഹത്തിന്കല്ദ്ദേഹിയേപ്പൂണ്മോനല്ലീ?
ഈ രണ്ടിൽത്തീണ്ടേതിന്നു? പാഞ്ചഭൗതികം ദേഹ-
മാരണന്നൊപ്പം തന്നെയന്ത്യജന്നുള്ളോന്നല്ലീ?
താനൊറ്റക്കുശക്കുഴിമൺകുഴച്ചല്ലീ തീർപ്പൂ
മാനുഷർക്കശേഷവും ലോകേശൻ കളേബരം?
പെറ്റിടും മുന്പൊന്നുതാൻ, ചത്തിടും പിൻചെന്നുതാൻ
മറ്റുമിമ്മണ്ണോക്കെയും; തീണ്ടലേതിടയ്ക്കിതിൽ
ദേഹിതോ പിന്നെത്തീണ്ടൽ ദേഹിയെ? ബ്-ഭേദാതീത-
മേകമദ്വയം ദേഹിയെന്നല്ലീ വേദാന്തോക്തി?
കതിരോൻ സുരയിലും സുരനിഗ്നഗയിലും
പ്രതിബിംബിക്കുന്നില്ലേ സമമായ് സമദർശി?
ആരെയാർക്കപ്പോൾ തീണ്ടലേതുപാധിയാൽ? നമ്മ-
ളൗരസാത്മജരല്ലീ ഭൂദേവിക്കഖിലരും?
മൗലികമാമിത്തത്ത്വമോർക്കാതെയല്ലീ ഭവാൻ
ബാലിശം "മാറെ" ന്നുള്ള വാക്കെന്നോടുരയ്ക്കുന്നു?
അങ്ങങ്ങേ മറന്നുപോയ് - കാശിയെ ജ്ജാതിഭ്രാന്തിൽ -
ഗംഗയെ - സ്സാക്ഷാദ്വിശ്വനാഥനെ - ബ്രഹ്മത്തിനെ.
തഞ്ചത്തിലങ്ങാർന്നൊരിസ്സന്യാസിവേഷം കണ്ടു
പുഞ്ചിരിക്കൊൾവൂ കാലം പുലരിവ്യാജത്തിനാൽ

iii



വൈമല്യം വാച്ചിടുമാ വ്യാധൻ തൻ വാക്യം പാഞ്ഞു
വാർമെത്തും ഗങ് ഗയ്ക്കൊപ്പം ഭിക്ഷുവിൻ മനക്കാമ്പിൽ.
കോപമാം ചെന്തീ കെട്ടു; മോഹമാം ധൂമം നീങ്ങി;
താപസശ്രേഷ്ഠൻ വീണ്ടും സ്വസ്ഥനായി ശമാധീനൻ.
ഓർക്കയും ചെയ്താൻ: "ഹാ ഞാനെന്തയ്യോ പുലമ്പിനേൻ
മൗർഖ്യത്താലിസ്സിദ്ധന്റെ മാഹാത്മ്യം ഗ്രഹിക്കാതെ?
പൊൻമേടത്തലയ്ക്കുമേൽ കാക്കതൻ കാഷ്ഠം വീഴാം:
നിമ്നമാം ഖനിക്കകം ഹീരവും വിളഞ്ഞിടാം.
താർമകൻ തൻകൈക്കളി കണ്ടതാർ? പൊഴിക്കുന്നു
നാന്മറപ്പുന്തേൻമാരി നാവിനാൽ നായാടിയും.
കൗശികദ്വിജാഹന്താഹന്താവാം ധർമ്മവ്യാധൻ
വ്യാസനാൽ പ്രകീർത്തിതൻ; തദ്വംശമേതദ്വംശം.
എന്നെയും സമ്പൂർണ്ണനായ്ത്തീർക്കുവാനിദ്ദേഹത്തിൻ
സന്നിധാനത്തെദ്ദൈവം കല്പിച്ചാൽ തെറ്റെന്തതിൽ?"
ഇത്തരം ചിന്തിച്ചോതി വീണ്ടുമപ്രജ്ഞാശാലി
"സത്യം താൻ ഭവദ്വാക്യം സർവവും മഹത്മാവേ!
ആവതും യോഗസ്ഥനായ് വാഴ്കിലും കൂടെക്കൂടെ -
ദ്ദൈവം ഞാൻ സ്ഖലൽപദൻ മർത്ത്യനെന്നോർപ്പിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:മണിമഞ്ജുഷ.djvu/33&oldid=174079" എന്ന താളിൽനിന്ന് ശേഖരിച്ചത്