താൾ:ഭാസ്ക്കരമേനോൻ.djvu/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
113


ആനന്ദപുരനിവാസികളായ അനേകം ആളുകളുടെ മനസ്സിൽ ശിലാരേഖപോലെ പതിഞ്ഞുകിടക്കുന്നൊരു ദിവസമായ ആയിരത്തറുപത്തിമൂന്നു് തുലാം പന്ത്രണ്ടാംതീയതി ആറുമണിക്കുമുമ്പു് അപ്പാത്തിക്കരിയുടെ സീമന്തപുത്രനായ അമ്പലക്കാട്ടു ശങ്കരമേനോൻ എളവല്ലൂർ തപാലാപ്പീസിലേക്കു യാത്ര പുറപ്പെട്ടു. അവടെച്ചെന്നപ്പോൾ തപാൽശിപായിയുടെ വേല നടത്തിയിരുന്നതു പതിവുകാരനായിരുന്നില്ല. ശങ്കരമേനോൻ അയാളോടു 'എം. കെ. ഗോവിന്ദപ്പണിക്കൎക്കു എഴുത്തു വല്ലതും വന്നിട്ടുണ്ടോ?' എന്നു ചോദിച്ചു. പുതിയ തപാൽശിപായി അതു തപ്പിത്തിരഞ്ഞെടുത്തുകൊടുത്തതു വാങ്ങി ലക്കോട്ടിന്റെ ഒരു വക്കു നുള്ളിപ്പൊട്ടിച്ചുകൊണ്ടാണു് ശങ്കരമേനോൻ വഴിയിലേക്കിറങ്ങിയതു്.

പടിമുതൽ വഴിവക്കുവരെ നീട്ടിക്കെട്ടീട്ടുള്ള ചെറുമതിലിന്മേൽ മൂൎത്തിമത്തായ ദാരിദ്ര്യംപോലെ കിഴവനായ ഒരു ചട്ടക്കാരൻ ഇരിക്കുന്നുണ്ടായിരുന്നു. ചുക്കിച്ചുളിഞ്ഞും പൊട്ടിപ്പൊളിഞ്ഞും ഉള്ള ഒരു ജോടുബൂട്ടീസ്സ്, കീറിപ്പറിഞ്ഞു ചളിപുരുണ്ടു തൂങ്ങികിടക്കുന്ന കാലൊറ, അതിനെക്കാൾ എട്ടുമാറ്റുകൂടി പഴക്കംചെന്നൊരു വളുസക്കുപ്പായം, ഈ കുപ്പായത്തിനിണങ്ങുന്നൊരു ഉൾക്കുപ്പായം, നരച്ചു നീണ്ട കെട്ടുതാടിയും മേൽമീശയും കൂടിയൊരു കാടു്, വാടിവരണ്ടമുഖം, കനംകുറഞ്ഞു ചതഞ്ഞൊരു ഹനുമാൻതൊപ്പി, സൎവാംഗം പൊടി, അകത്തേക്കൊരു വളവു, വായിൽ പകുതി കത്തിക്കരിഞ്ഞൊരു ചുരുട്ടു്,—ഇതാണു പടിക്കലിരിക്കുന്ന ദാരിദ്ര്യമൂൎത്തിയുടെ ചുരുക്കത്തിലുള്ള ധ്യാനം. കടിച്ചുപിടിച്ചിരിക്കുന്ന ചുരുട്ടു് ഒരിക്കൽ വായിൽ നിന്നെടുത്തു തുപ്പുന്നസമയമാണു ശങ്കരമേനോൻ എഉത്തു പൊട്ടിച്ചുകൊണ്ടു പുറത്തേക്കു കടന്നതു്. തുപ്പൽ ശരിയായിട്ടു

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/118&oldid=173893" എന്ന താളിൽനിന്ന് ശേഖരിച്ചത്