൧൧൨ ഭഗവദ്ദൂതു്
ഭഗ- അന്നന്നു മൂത്തവരു നാടു ഭരിച്ചിടേണ-
മിന്നുള്ളതല്ലതു പുരാതനരീതിയല്ലേ
എന്നാകിൽ മൂപ്പു ശമനാത്മജനാണിദാനീം
ചന്ദ്രാന്വയത്തിലതുമോർക്കണമുൾക്കുരുന്നിൽ 10
ദുര്യോ- (ചിന്തിച്ചും കൊണ്ടു്) ആഹാ, അങ്ങിനെയാണു പുറപ്പാടു്? എങ്കിൽ പറയാം.
അല്ലേ കൃഷ്ണ! യയാതി തന്റെ തനയ-
ന്മാരായിയഞ്ചാളു പ-
ണ്ടുല്ലാസേന ജനിച്ചു കേൾക്ക യദുതൊ-
ട്ടന്നാളിലൂഴീതലം
കല്യൻ പഞ്ചമനായിടുന്ന പുരുവാ-
ണല്ലോ ഭരിച്ചെന്നതി-
ന്നെല്ലാർക്കും ദൃഢമുള്ളതെന്തിനു വിശേ-
ഷിച്ചിന്നു ചൊല്ലുന്നു ഞാൻ 11
(കർണ്ണനും ശകുനിയും മുഖത്തോടു മുഖം നോക്കി ചിരിക്കുന്നു)
ഭഗ- (പുഞ്ചിരിയിട്ട്) ശരി. ജ്യേഷ്ഠന്മാരിരിക്കെ അന്നു പുരു രാജ്യഭാരം ചെയ്തു എന്നു മാത്രം പറഞ്ഞു വെച്ചാൽ പോരാ. അതിന്റെ കാരണവും കൂടി വിചാരിക്കണം. യയാതിയുടെ മക്കളിൽ ജ്യേഷ്ഠന്മാരായ നാലുപേർക്കും പിതൃശാപം ഹേതുവായിട്ടു രാജചിഹ്നങ്ങളില്ലാതെ വരികയാലാണു് പഞ്ചമനായ പുരുവിനു രാജ്യഭാരം ചെയ്യുവാൻ സംഗതിയായതു്. കാരണവനായാലും ദോഷങ്ങളുണ്ടായാൽ രാജ്യഭാരത്തിനു യോഗ്യനാവില്ലെന്നു് അങ്ങക്കറിവുണ്ടാവാൻ വഴിയുണ്ടല്ലോ.