ആറാമങ്കം ൧൧൧
ഇനിയും നിങ്ങളോടു ചില ഗുണദോഷങ്ങൾ പറവാനുണ്ടു്. അതിന്നുവേണ്ടി അദ്ദേഹത്തിന്റെ ദൂതനായിട്ടാണു് ഞാൻ വന്നതു്. അഭിപ്രായം എന്താണെന്നു പറയാം. നിങ്ങളെല്ലാവരും പ്രത്യേകിച്ചു മഹാരാജാവു ദുര്യോധനനും ഞാൻ പറയുന്നതു മുഴുവനും വഴിപോലെ കേൾക്കണം.
ഒന്നാണു നിങ്ങളറിയേണ്ടതു ചൊല്ലിടാം ഞാ-
നൊന്നാണു നോക്കിലിക്കുരുപാണ്ഡവന്മാർ
എന്നുള്ളതുള്ളിൽ നിരുപിച്ചിടുകെന്നു വെച്ചാ-
ലിന്നുള്ള വൈരമതിനും ശമനം ഭവിക്കും 8
ശകുനി- (വിചാരം) ഓ ഹോ, എളുപ്പത്തിൽ സാധിക്കും.
ഭഗ- ഒന്നു വിചാരിക്കു,
മർത്ത്യന്മാരുടെ ജന്മമെത്ര ശിഥിലം
വെള്ളത്തിലെപ്പോളപോ-
ലോർത്തീടേണമതിൻ മഹത്വമതിലും
നിസ്സാരമിപ്പൗരുഷം
പ്രത്യേകിച്ചറിയേണ്ടതാണിതു വിശേ-
ഷിച്ചുറ്റ ബന്ധുക്കളായ്
പത്ഥ്യം പൂണ്ടു വസിച്ചുകൊള്ളണമതാ-
ണാവശ്യമാവോളവും 9
കർണ്ണൻ- (വിചാരം) അല്ലാ, തത്വഞ്ജാനമുപദേശിക്കാനാണു് വന്നതെന്നുണ്ടോ?