താൾ:ഭക്തിദീപിക.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആക്കൽത്തൂൺ രണ്ടായ്പ്പിളർന്നാർത്തൊറ്റച്ചാട്ടംകൊണ്ടു
മൂർഖനാം ഹിരണ്യന്റെ മൂർദ്ധാവിൽക്കുതിച്ചേറി,
കെട്ടിയൊന്നമർത്തിയെല്ലത്രയും ഞെരിച്ചങ്ഗ-
മഷ്ടിചെയ്തല്പാല്പമായ്ദ്ദംഷ്ട്രപ്പല്ലാഞ്ഞാഞ്ഞൂന്നി.
മാറിടം നഖങ്ങളാൽ നൂറുകൂറായിക്കീറി,-
ദ്ധാരധാരയായ്ച്ചാടും ചോരനീർ കുടിച്ചാടി
വീരനീരാട്ടാ,ർന്നണിപ്പോർവെറ്റിപ്പൂമാലയായ്
വൈരിതന്നാന്ത്രം ചൂടി ച്ചെഞ്ചുവപ്പൂഴിക്കേറ്റി.
ക്രോധത്തീ കെടായ്കയാൽ പിന്നെയും രോദഃകർണ്ണം
ഭേദിക്കും ഘോരോൽക്രോശം കൈവളർത്തസ്മൽപ്രഭു-
താനും തൻ ഭക്താഗ്ര്യനും മാത്രമായ് ശേഷിച്ചൊരാ
സ്ഥാനത്തിൽ പ്രവേശിപ്പാനന്യനാരൊളർഹൻ?

10


 കണ്ടിടും ദ്വിജൻ ചുറ്റും ഭീതിയാൽ പിന്നോട്ടേയ്ക്കു
മണ്ടിടും നാൽക്കൊമ്പനാൽ മ്ലാനമാം മഹേന്ദ്രനെ;
സംഭ്രമിച്ചങ്ങിങ്ങോട്ടും സാധുവാം ഗജാസ്യനെ-
ത്തൻഭുജം രണ്ടും നീട്ടിത്താണ്ടിടും ഗിരീശനെ;
അങ്ങിടയ്ക്കെങ്ങോ പാഞ്ഞ മാൻകിടാവിനെത്തേടി-
യെങ്ങുമേ കാണായ്കയാൽ ഖിന്നമാം മൃഗാങ്കനെ;
'പോ, മുന്നോട്ടെത്തട്ടെ ഞാൻ വേഗ'മെന്നോതിദ്ദണ്ഡാൽ
പോത്തിനെത്താഡിക്കുന്ന ദീനനാം കൃതാന്തനെ;
പേരിനാൽപ്പോലും വരാം ജീവാപായമെന്നോർത്തു
ദൂരെപ്പുക്കൊളിച്ചിട്ടും ക്ഷുദ്രമാമൃക്ഷൗഘത്തെ;
കാണാതെയൊന്നേയുള്ളൂദാനവസ്തംബേരമ-
പ്രാണാന്തപ്രദാനോൽകമാകുമന്നൃസിംഹത്തെ.

11
"https://ml.wikisource.org/w/index.php?title=താൾ:ഭക്തിദീപിക.djvu/9&oldid=173871" എന്ന താളിൽനിന്ന് ശേഖരിച്ചത്