താൾ:ഭക്തിദീപിക.djvu/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിശ്ചയം ശ്വാസോച്ഛ്വാസവ്യാപാരം നീങ്ങീട്ടില്ല;
ആയതത്തപസ്വിതാൻ; തന്മേനി പക്ഷേ വെറും
ഛായതൻ ഛായയ്ക്കൊക്കുമത്രമേൽച്ചടച്ചുപോയ്
എങ്കിലെ,ന്തതിന്നന്നുമേകുന്നുണ്ടുൾച്ചൈതന്യ-
'മെൻ ഹിതം ഞാൻ നേടു'മെന്നുള്ളൊരവീരവ്രതം
ജീവനാം പതത്രിതൻ പക്ഷത്തെസ്തംഭിപ്പിച്ചു
മേവുന്നുണ്ടജയ്യമാപ്പൗരുഷോക്തമാം മന്ത്രം

38


 "ആൾശിങ്കം ചാരത്തിതാ നിൽക്കുന്നു; തൃക്കൺപാർക്കാം;
വാശ്ശതും കൊതിച്ചതെൻ തമ്പുരാനിതൊന്നല്ലി?
ആട്ടിനെക്കാളും പാവ,മേതു കുഞ്ഞിനും കളി-
പ്പാട്ടമായങ്ങേയ്ക്കേകാ, മത്രമേൽപ്പച്ചപ്പാവം!
പാർക്കണേ തൃക്ക"ണ്ണെന്നു വാവിട്ടു വേടൻ കൂറും
വാക്കുകേ,ട്ടടച്ച കണ്ണദ്വിജൻ തുറക്കവേ
ചെപ്പടിപ്പിരട്ടല്ല പാതിരാക്കിനാവല്ല-
തുൾപ്പിച്ച,ല്ലധ്യാസമ,ല്ലാശ്ചര്യമത്യാശ്ചര്യം!
ആർക്കുതാൻ കേട്ടാൽത്തോന്നും സത്യമായ്? ത്രയീശീർഷ-
വാക്യങ്ങൾക്കാധാരമാം വൈകുണ്ഠൻ ജഗന്നാഥൻ
കായാധവേദ്യൻ മർത്ത്യപഞ്ചാസ്യൻ നില്പൂമുന്നിൽ
നായാടിക്കിടാത്തന്റെ പൊട്ടിപ്പുൽക്കെട്ടിൽത്തങ്ങി!!

39


 താൻ തീരെ സ്മരിക്കാത്ത വേടൻതൻ വാഗ്ദാനമ-
ദ്ദാന്തൻ തന്നുള്ളിൽ പൊന്തീ സ്നാതമാം ഹംസംപോലെ
സ്തംഭവും രോമാഞ്ചവും സ്വേദവും നേത്രാംബുവും
ജൃംഭിച്ചു ശരീരത്തിൽ; പൂമൊട്ടായ്ക്കൂടീ കരം;
ഹൃൽഗതം വക്തവ്യമായ്ത്തീർന്നീല, തീർന്നാലതും
ഗദ്ഗദപ്രത്യൂഹത്താൽ കണ്ഠം വിട്ടുയർന്നീല.
ആ രീതിവാചംയമൻ കൈക്കൊൾകെക്കാട്ടാളന്റെ
കാരിരുമ്പൊളിക്കായം കാഞ്ചനത്തിടമ്പായി.

"https://ml.wikisource.org/w/index.php?title=താൾ:ഭക്തിദീപിക.djvu/22&oldid=173849" എന്ന താളിൽനിന്ന് ശേഖരിച്ചത്