താൾ:തുപ്പൽകോളാമ്പി.djvu/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തന്നുൾത്തട്ടിലെരിഞ്ഞുകത്തിന കടു-
   ക്രോധക്കനൽക്കട്ടതാൻ
ചിന്നുംമട്ടു തുടുത്ത ദൃഷ്ടികളൊടൊ-
   ത്തങ്ങോട്ടുചാടീ നൃപൻ.        35

അതിനിടെയവിടെ വടക്കേ
   ക്ഷിതിഭാഗത്തോട്ടടുത്തു കേൾക്കായീ
അധികം കോളിളകും ജലനിധിതന്റെയി-
   രമ്പൽപോലെയൊരു ഘോഷം.        36

എന്തെന്നു ചിന്തിക്കുവതിന്നുമുമ്പാ-
   യന്തംപെടാതാശു വടക്കുപങ്കിൽ
ബന്ധിച്ചിടും കൂറൊടു സൈന്യസിന്ധു
   സന്ധിച്ചുകൂടുന്നതു കണ്ടുലോകം.        37

ആ രാജാവിനു ചെറ്റുവായഴിമുതൽ-
   ക്കുള്ളോരു നാട്ടിൽപ്പെടും
ധാരാളം ബലമുള്ള നായർപടയും
   നമ്പ്രാടനാം നാഥനും
പോരാ കൂറൊടു കാവുതീണ്ടലധികാ-
   രംകൊണ്ട കൂരിക്കുഴി-
ക്കാരാം മുക്കുവരും രണത്തിനു തുണ-
   യ്ക്കെത്തുന്നതാണായതും.        38

പടക്കൂട്ടം കണ്ടോരളവൊളിവിലായി-
   ട്ടുരുബലം
കൊടുക്കും ശൈലാബ്‌‌ധിക്ഷിതിപതിസ-
   ഹായം വഴി ജയം
മിടുക്കോടും നേടാനെതൃനൃപനു തവ്വു-
   ണ്ടിവനിനി-
കടുക്രോധം ചൊവ്വല്ലിതി കരുതി
   കൊച്ചിക്കരചനും.        39

"https://ml.wikisource.org/w/index.php?title=താൾ:തുപ്പൽകോളാമ്പി.djvu/10&oldid=209742" എന്ന താളിൽനിന്ന് ശേഖരിച്ചത്