ഉള്ളടക്കത്തിലേക്ക് പോവുക

താൾ:തപ്തഹൃദയം.djvu/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

വിജയപ്രാർത്ഥന*

കുടുംബത്തെ രണ്ടായ്‌പ്പിരിക്കിലിശ്‌ശല്ല്യ-

മൊടുങ്ങുമെന്നല്ലീ നിനച്ചിരുന്നു നാം ?

ജനനി തൻ പൂമെയ് പിളർക്കിലും കൂടി-

യിണങ്ങുമെന്നല്ലി കരുതിവാണു നാം ?

പകുത്തിട്ടെന്തായി ഫലം ? പിരിഞ്ഞോർതൻ

പകച്ചെന്തീ വീണ്ടും പടർന്നു കത്തുന്നു.

മറകൾകണ്ടൊരു മഹർഷിമാരിരു-

ന്നരുളിന പഞ്ചനദത്തിലിദ്ദിനം

ഇടതടവറ്റു നടന്നീടുന്നല്ലോ

ചുടലകാട്ടിലെപ്പിശാചതാണ്ഡവം!

എവിടെയും കൂട്ടക്കൊലയും, കൊള്ളയു-

മെവിടെയും ബലാദ്രതവും തീവെയ്പും.

ജനിച്ച ദേശവും, ഗൃഹവും, സമ്പത്തും,

തനിക്കു വാച്ചിടും സമസ്തബന്ധവും,

ത്യജിച്ചുയിർമാത്രം പുലർത്തുവാൻ കൊതി-

ച്ചജസ്രമൊട്ടുപേർ പരക്കം പായുന്നു.

അശാന്തമാഞ്ഞെത്തിപ്പിടിച്ചവരെയും

കശാപ്പുചെയ്യുന്നു പരർ മതഭ്രാന്തർ!

പ്രപഞ്ചധാതാവേ! വളരെ നീണ്ടുപോയ്

സ്വപ്നമങ്ങേയ്ക്കൊന്നുണരണേ വേഗം!

ഇവിടുത്തെ സ്ഥിതിഗതികൾ നോക്കണേ

രിവുയമിന്ദുവും മിഴികളാവോനേ!

ഭുവനങ്ങളങ്ങു ചമച്ചതാണെങ്കി-

ലവനിയുമതിൽപ്പെടുകയില്ലയോ?

ജനയിതാവിന്നു തനതപത്യത്തെ-

ക്കനിഞ്ഞു കാക്കേണ്ടും കടമയില്ലയോ?

അതോ ധരണിയെച്ചെകുത്താനായ് ശല്യ-

മൊതുങ്ങുവാനങ്ങുമുഴിഞ്ഞുതള്ളിയോ?

ഹൃദയവും കണ്ണുമുടയോരെ! കേൾപ്പി-

നുദയംചെയ്തുപോയ് നവീനമാം യുഗം.
  • മഹാത്മജി പഞ്ചാബിലേക്കു പുറപ്പെടുവാൻ ഒരുങ്ങിയപ്പൊൾ
"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/2&oldid=244154" എന്ന താളിൽനിന്ന് ശേഖരിച്ചത്