താൾ:തപ്തഹൃദയം.djvu/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വിജയപ്രാർത്ഥന[1]



കുടുംബത്തെ രണ്ടായ്‌പ്പിരിക്കിലിശ്‌ശല്ല്യ-
മൊടുങ്ങുമെന്നല്ലീ നിനച്ചിരുന്നു നാം ?
ജനനി തൻ പൂമെയ് പിളർക്കിലും കൂടി-
യിണങ്ങുമെന്നല്ലി കരുതിവാണു നാം ?
പകുത്തിട്ടെന്തായി ഫലം ? പിരിഞ്ഞോർതൻ
പകച്ചെന്തീ വീണ്ടും പടർന്നു കത്തുന്നു.
മറകൾകണ്ടൊരു മഹർഷിമാരിരു-
ന്നരുളിന പഞ്ചനദത്തിലിദ്ദിനം
ഇടതടവറ്റു നടന്നീടുന്നല്ലോ
ചുടലകാട്ടിലെപ്പിശാചതാണ്ഡവം!
എവിടെയും കൂട്ടക്കൊലയും, കൊള്ളയു-
മെവിടെയും ബലാദ്രതവും തീവെയ്പും.
ജനിച്ച ദേശവും, ഗൃഹവും, സമ്പത്തും,
തനിക്കു വാച്ചിടും സമസ്തബന്ധവും,
ത്യജിച്ചുയിർമാത്രം പുലർത്തുവാൻ കൊതി-
ച്ചജസ്രമൊട്ടുപേർ പരക്കം പായുന്നു.
അശാന്തമാഞ്ഞെത്തിപ്പിടിച്ചവരെയും
കശാപ്പുചെയ്യുന്നു പരർ മതഭ്രാന്തർ!
പ്രപഞ്ചധാതാവേ! വളരെ നീണ്ടുപോയ്
സ്വപ്നമങ്ങേയ്ക്കൊന്നുണരണേ വേഗം!
ഇവിടുത്തെ സ്ഥിതിഗതികൾ നോക്കണേ
രിവുയമിന്ദുവും മിഴികളാവോനേ!
ഭുവനങ്ങളങ്ങു ചമച്ചതാണെങ്കി-
ലവനിയുമതിൽപ്പെടുകയില്ലയോ?
ജനയിതാവിന്നു തനതപത്യത്തെ-
ക്കനിഞ്ഞു കാക്കേണ്ടും കടമയില്ലയോ?
അതോ ധരണിയെച്ചെകുത്താനായ് ശല്യ-
മൊതുങ്ങുവാനങ്ങുമുഴിഞ്ഞുതള്ളിയോ?
ഹൃദയവും കണ്ണുമുടയോരെ! കേൾപ്പി-
നുദയംചെയ്തുപോയ് നവീനമാം യുഗം.

  1. മഹാത്മജി പഞ്ചാബിലേക്കു പുറപ്പെടുവാൻ ഒരുങ്ങിയപ്പോൾ
"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/2&oldid=217682" എന്ന താളിൽനിന്ന് ശേഖരിച്ചത്